തിരുവനന്തപുരം: സംസ്ഥാനത്തെ വികസന വിഷയങ്ങളെക്കുറിച്ചുള്ള പൊതു സംവാദത്തിനുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെല്ലുവിളിക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി സംവാദത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിക്ക് തന്നെ സമയവും സ്ഥലവും തീരുമാനിക്കാമെന്നും താന്‍ അവിടെ ഉണ്ടാകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയതോടെ, വികസന ചർച്ചകൾ സജീവമായി.
വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളിൽ സർക്കാർ കൈവരിച്ച വലിയ മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്തു. ജൂൺ 1 ന് തന്നെ സംസ്ഥാനത്തെ സ്കൂളുകൾക്ക് പൂർണ്ണമായി പാഠപുസ്തകങ്ങൾ നൽകിയതും മാലിന്യ സംസ്കരണ മേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. സ്ത്രീ സുരക്ഷയിൽ സർക്കാരിന് ഉറച്ച നിലപാടുണ്ടെന്ന് കുറിപ്പിൽ പറയുന്നു.
അടിസ്ഥാന സൗകര്യ വികസന രംഗത്ത് സംസ്ഥാനം വലിയ പുരോഗതി കൈവരിച്ചു. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം തുറമുഖം, ഇടമൺ-കൊച്ചി പവര്‍ ഹൈവേ തുടങ്ങിയ പ്രധാന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞതായും പോസ്റ്റിൽ പറയുന്നു. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.
സംവാദത്തിന് തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെയും പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തു. മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും താൻ എത്തുമെന്നും ബാക്കിയുള്ള കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കുമെന്നും വി ഡി സതീശൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അദ്ദേഹം സർക്കാരിനെ ഒരു പൊതു ചർച്ചയ്ക്ക് വെല്ലുവിളിച്ചത്. എന്നാല്‍, സർക്കാരിന്റെ വികസന നേട്ടങ്ങൾ പട്ടികപ്പെടുത്തി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഖണ്ഡിക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതിനാൽ നേരിട്ടൊരു സംവാദത്തിന് മുഖ്യമന്ത്രിക്ക് സമയം കണ്ടെത്തുക പ്രായോഗികമാകാനിടയില്ല. സംസ്ഥാനത്തുടനീളം ഇടതുമുന്നണി സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിൽ അദ്ദേഹം സജീവമായി പങ്കെടുക്കുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും പര്യടനം പൂർത്തിയാക്കി മൂന്നാം തീയതി വൈകിട്ടോടെ മുഖ്യമന്ത്രി കണ്ണൂർ ധർമടത്ത് എത്തും. തുടർന്ന് മൂന്ന് ദിവസങ്ങളിൽ അവിടെ റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. അതിനിടെ രാവിലെ 10ന് കൊല്ലത്ത് മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി സംവാദ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തിയേക്കും.
തുടർച്ചയായ സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ പ്രതിപക്ഷം കഠിനമായി ശ്രമിക്കുമ്പോൾ, വികസന നേട്ടങ്ങളെ വലിയ തോതിൽ പ്രതിരോധിക്കാനും പ്രോത്സാഹിപ്പിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് തങ്ങളുടെ ഭരണകാലത്ത് നടപ്പിലാക്കിയ ക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനങ്ങളും വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാക്കാനും ഇടതുമുന്നണി ലക്ഷ്യമിടുന്നു. വരും ദിവസങ്ങളിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് ശക്തമാകാൻ സാധ്യതയുണ്ട്.
