യുക്രെയ്നിൽ രാസായുധം പ്രയോഗിച്ചാൽ റഷ്യ കനത്ത വില നൽകേണ്ടിവരും: ബൈഡൻ

വാഷിംഗ്ടൺ ഡിസി: റഷ്യ യുക്രെയ്നെതിരെ അകാരണമായി നടത്തുന്ന യുദ്ധത്തിൽ രാസായുധം പ്രയോഗിക്കാൻ ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മാർച്ച് 11 നു വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

റഷ്യയെ കൂടുതൽ ശിക്ഷിക്കുന്നതിന് സഖ്യകക്ഷികളുമായി ആലോചിച്ച് ശക്തമായ നടപടികൾ സ്വീകരിക്കും. ക്രംലിൻ രാസായുധം പ്രയോഗിച്ചാൽ എന്തു ചെയ്യുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ രഹസ്യാന്വേഷണ വിഭാഗവുമായി സംസാരിക്കുകയില്ലെന്നും അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ അതിന്‍റെ പ്രത്യാഘാതം ഗൗരവതരമായിരിക്കുമെന്നും മുന്നറിയിപ്പു നൽകുന്നതിന് ഈ സന്ദർഭം ഉപയോഗിക്കുകയാണെന്നും ബൈഡൻ പറഞ്ഞു.

റഷ്യൻ സേനക്കെതിരെ കെമിക്കൽ, ജൈവായുധങ്ങൾ പ്രയോഗിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ അമേരിക്ക യുക്രെയ്നു നൽകുന്നുവെന്ന റഷ്യൻ വിദേശകാര്യ വക്താവ് മരിയ സക്കരോവയുടെ പ്രസ്താവന വൈറ്റ് ഹൗസ് നിഷേധിച്ചു. മരിയയുടെ പ്രസ്താവന യുഎസ്, യുക്രെയ്ൻ സർക്കാരുകൾ സസുഷ്മം നിരീക്ഷിച്ചുവരികയാണ്. യുക്രെയ്നെതിരെ രാസായുധം പ്രയോഗിക്കുന്നതിനുള്ള ഒരു മറയായിട്ടാണ് റഷ്യ ഇതിനെ കാണുന്നതെന്നും ഇരു രാജ്യങ്ങളും ആരോപിച്ചു.

വെള്ളിയാഴ്ച നടന്ന സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ റഷ്യയുടെ തെറ്റായ ആരോപണങ്ങളെ ‌യുഎസ് അംബാസഡർ ലിൻഡ തോമസും അപലപിച്ചു. യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കുകയാണ് റഷ്യ‌യുടെ നിലനിൽപ്പിനു നല്ലതെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ വീണ്ടും മുന്നറിയിപ്പു നൽകി.

Print Friendly, PDF & Email

Leave a Comment

More News