സ്വർണക്കടത്തിന്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി: ചെന്നിത്തല

ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്ത് കേസിന്റെ ക്യാപ്റ്റനായി മാറിയെന്ന് കെപിസിസി മുൻ അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ യഥാർത്ഥ പ്രതിയെ ജനങ്ങൾക്ക് മനസ്സിലായെന്നും കൃത്യമായ അന്വേഷണം ഉണ്ടായാൽ മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിൽ നിന്ന് നേരിട്ട് പൂജപ്പുരയിലേക്ക് മാറേണ്ടി വരുമെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തില്‍ പൊലീസ് രാജാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാറിനെതിരെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അവര്‍ക്കെതിരെ പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമരം ചെയ്യുമ്പോള്‍ കെപിസിസി പ്രസിഡന്‍റിനെതിരെ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യ സംവിധാനത്തില്‍ സമരം ചെയ്യാനുള്ള പ്രതിപക്ഷ അവകാശത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും പിണറായി വിജയന്‍റെ കാലത്ത് നാട്ടില്‍ കഴിയുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്ത് കേസ് കൃത്യമായി അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് സത്യം നിഷേധിക്കാനാവില്ലെന്നും അതിനാലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News