‘രാജാവ് മരിച്ചു… രാജാവ് നീണാൾ വാഴട്ടെ’

ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാചകനെ പോലെയാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും. ഇവിടുത്തെ രാജഭരണം പ്രജകൾക്ക് ഒരു കുളിരുപോലെ അല്ലെങ്കിൽ തളിരുപോലെയാണ്. രാജാവിന്റെ മരണത്തിൽ ഈ ജനത ആഗ്രഹിക്കുന്നത് രാജാവ് അല്ലെങ്കിൽ രാജ്ഞിയുടെ മരണം നീണാൾ വാഴട്ടെ എന്നാണ്. നമ്മൾ ലോകമെങ്ങുമുള്ള പല രാജാക്കന്മാരെ കാണുന്നത് കാലത്തിന്റെ കാലൊച്ച കേൾക്കാത്ത ബധിരന്മാരായിട്ടാണ്. അവരുടെ രാജ സിംഹാസന മണിമാളികകളിൽ നിന്നും വ്യത്യസ്തമാണ് എലിസബത്ത് രാജ്ഞി. ആരോടും സംസാരിക്കുന്നത് പുഞ്ചിരി പൊഴിച്ചുകൊണ്ടാണ്. ഇന്ത്യൻ പ്രധാനമന്ത്രിപോലും രാജ്ഞിയെ സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ‘എത്ര ഊഷ്മളവും സ്‌നേഹം നിറഞ്ഞ പെരുമാറ്റം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നാണ്’. ധാർഷ്ട്യക്കാരായവരുടെ മുന്നിലും രാജ്ഞി പുഞ്ചിരി തൂകി ധാർമ്മിക ശക്തിയായി നിലകൊണ്ടിരിന്നു. വിവേക ബുദ്ധി നഷ്ടപ്പെട്ട ജനാധിപത്യത്തിലെ ചില പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാരുടെ മുന്നിൽ ഒരു സാധാരണക്കാരൻ ഭയന്നിട്ടെന്നോപോലെ നിൽക്കുമ്പോൾ ലോകം കീഴടക്കി ഭരിച്ച രാജ്ഞി എത്ര ആദരപൂർവ്വം ഹൃദയസ്പർശിയായി സമചിത്തതയോടെയാണ് ജനങ്ങളോട് സംസാരിക്കുന്നത്. ജനാധിപത്യ അധികാര പ്രേതം ഇവരിൽ ജീവിക്കുന്നതുകൊണ്ടാണ് സഹജീവികളോട് സഹാനുഭൂതിയില്ലാത്തത്. ബ്രിട്ടീഷ് രാജ്ഞി ജനാധിപത്യത്തെ ശുദ്ധികരിക്കുക മാത്രമല്ല പുറമെയുള്ള ആഡംബരങ്ങളെക്കാൾ ആന്തരിക ശുദ്ധിയിൽ കൂടിയാണ് ജീവിച്ചത്. ലോകപ്രശസ്ത ലണ്ടൻ നഗരത്തിന്റെ ശോഭയായ ബിഗ്‌ബെൻ ഇടയ്ക്കിടെ മുഴങ്ങുമ്പോഴെല്ലാം നഗരമാകെ ശോകാന്ധകാരത്തിൽ വിതുമ്പി നിന്ന നിമിഷങ്ങൾ.

എലിസബത്തു് രാജ്ഞിയുടെ ജനനം 21 ഏപ്രിൽ-1926, 17 ബ്രൂട്ടൺ സ്ട്രീറ്റ്, ലണ്ടൻ. മാതാപിതാക്കൾ ജോർജ്ജ് ആറാമൻ, എലിസബത്ത് ബോവ്‌സ്-ലിയോൺ. 1953-ജൂൺ 2-ന് വെസ്റ്റ്മിനിസ്റ്റർ ആബേയിലാണ് കീരീടധാരണം നടന്നത്, 1947-ൽ എഡിൻബർഗ് പ്രഭുവായ ഫിലിപ്പ് രാജകുമാരനെ വിവാഹം കഴിച്ചു. കുട്ടികൾ: ചാൾസ് (വെയിൽസ് രാജകുമാരൻ), ആനി (രാജകുമാരി), ആൻഡ്രൂ (ഡ്യൂക്ക് ഓഫ് യോർക്ക്), എഡ്വേർഡ് (വെസെക്‌സിന്റെ പ്രഭു). ഏഴു പതിറ്റാണ്ടുകൾ ശക്തമായ കർത്തവ്യബോധത്തോടെ ഭരിച്ച എലിസബത്ത് രണ്ട് എന്നും ജനമനസ്സുകളിൽ ജീവിക്കും. (ആദ്യത്തെ എലിസബത്ത് രാജ്ഞി (1558-1603) ലോകത്തെ വിറപ്പിച്ച ഹെൻഡ്രി എട്ടാമന്റെ മകളാണ്) ബ്രിട്ടീഷ് കോമൺവെൽത്തിന്റെ വികസന രംഗത്ത് മുന്നിലായിരിന്നു. 1953-ൽ ആദ്യമായി കിരീടധാരണം ടെലിവിഷനിൽ പ്രക്ഷേപണം ചെയ്തു.1958-ൽ ഔപചാരിക കോടതി അവതരണങ്ങൾ ഒഴിവാക്കി.1997-ൽ സ്വന്തം വെബ്‌സൈറ്റ് ആരംഭിച്ചു. പ്രിയപ്പെട്ട വളർത്തു നായ്ക്കൾ (കോർഗിസ്, ലാബ്രഡോർ ആണ്). കുതിരകളുമുണ്ട്. രാജ്ഞി 1952-മുതൽ റോയൽ സ്‌കോട്ടിഷ് കൺട്രിഡാൻസ് സൊസൈറ്റിയുടെ പ്രസിഡന്റാണ്. രാജ്ഞിയുടെ രാജകീയ സങ്കടങ്ങളിൽ പ്രധാനമായത് മൂന്ന് മക്കളുടെയും സഹോദരിയുടെയും വിവാഹമോചനങ്ങളാണ്. കീരിട അവകാശിയായ ചാൾസ് തന്റെ സുന്ദരിയും ജനപ്രീതിയാർജ്ജിച്ച ഭാര്യയുമായ ഡയാന രാജകുമാരിയില്‍ നിന്ന് പരസ്യമായി വിവാഹമോചനം നേടിയത് രാജകീയ സ്വകാര്യ ജീവിതത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി തന്നെയാണ്. തന്റെ 21-ാം പിറന്നാൾ ദിനത്തിൽ, മാതാപിതാക്കൾ, സഹോദരിക്കൊപ്പം സൗത്ത് ആഫ്രിക്കയിൽ പര്യടനം നടത്തുമ്പോൾ, രാജ്ഞിയുടെ ഒരു പ്രഖ്യാപനമുണ്ടായി. ‘എന്റെ മുഴുവൻ ജീവിതവും, അത് ദീർഘമായാലും ചുരുക്കമായാലും രാജകുടുംബത്തിന്റെ മഹത്തായ പ്രവർത്തനങ്ങൾ ജന സേവനത്തിനായി സമർപ്പിക്കുന്നു’…

ബ്രിട്ടീഷ് രാജ്ഞി രാജാക്കന്മാരുടെ ഈ ജനതയുടെ ചരിത്രം പരിശോധിച്ചാൽ ഏത് രംഗത്തും ഒരു ശുദ്ധീകരണ പ്രക്രിയ കാണാൻ സാധിക്കും. കാലത്തെ വെല്ലുന്ന കരുത്തറ്റ ധീര പോരാട്ട വീര്യമാണത്. ഇവരിൽ വേരൂന്നിയിരിക്കുന്ന ആത്മ വിശ്വാസമാണത്. ആഫ്രിക്കൻ നാടുകളിലെ സ്വർണ്ണത്തിന് നിറമോ ഭംഗിയോ ഇല്ലായിരുന്നു. അത് കണ്ടെത്തി ശുദ്ധി ചെയ്ത് വിലയുള്ളതാക്കിയത് ബ്രിട്ടീഷ്‌കാരാണ്. ഇവർ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇല്ലായിരുന്നുവെങ്കിൽ കാട്ടാള ജീവിതം ഇന്നും നടക്കുമായിരിന്നു. ആദ്യമായി ബഹറിനിൽ പെട്രോൾ കണ്ടെത്തി ശുദ്ധി ചെയ്തത് ബ്രിട്ടീഷ് അമേരിക്കയാണ്. അതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങൾ ഇവരോട് കടപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യം ഭരിച്ചിട്ടുള്ള ഏത് രാജ്യമെടുത്താലും അവിടെയെല്ലാം പുരോഗതിയാണ് കണ്ടിട്ടുള്ളത്. ഇന്ത്യയുടെ സമ്പത്തു് വിദേശികൾ ധാരാളം കടത്തികൊണ്ടുപോയങ്കിലും ഇന്ത്യയടക്കം വിലപ്പെട്ട സംഭാവനകളാണ് ഭാഷ സാഹിത്യമടക്കം ലോക രാജ്യങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. കേരളമെടുത്താൽ കീഴ്‌ജാതിക്കാരായ സ്ത്രീകൾക്ക് മാറ് മറക്കാൻ പാടില്ലാതിരുന്ന കാലം ആരെങ്കിലും മാറ് മറച്ചാൽ മുലക്കണ്ണിൽ ചുണ്ണാമ്പു പുരട്ടുക ഉപദ്രവിക്കുക സവർണ്ണരുടെ ഒരു ക്രൂരവിനോദമായിരിക്കെ തിരുവിതാംകൂർ രാജാക്കന്മാരെ അകറ്റി നിറുത്തി മദിരാശി ഗവർണ്ണറായിരുന്ന ബ്രിട്ടീഷ് ഹാരിസ് പ്രഭു 1859-ൽ എല്ലാം സ്ത്രീകൾക്കും മാറ് മറക്കാനുള്ള നിയമം കൊണ്ടുവന്നു. കേരളത്തിൽ നടന്നിട്ടുള്ള ചന്നാർ ലഹളയൊക്കെ ഇതിനുവേണ്ടിയുള്ളതായിരിന്നു. ബ്രിട്ടീഷ് ഭരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വന്നില്ലായിരുന്നെങ്കിൽ ഇരുളടഞ്ഞ ദേശങ്ങളായി മാറുമായിരിന്നു.

സെപ്റ്റംബർ എട്ടിന് സ്‌കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വെച്ചാണ് രാജ്ഞി ഈ ലോകത്തോട് വിടപറഞ്ഞത്. അവിടെ നിന്ന് ലണ്ടനിലേക്ക് കൊണ്ടുവരികയും വെസ്റ്റ്മിനിസ്റ്റർ ആബേയിൽ നിന്ന് മന്ദം മന്ദം വിഡ്‌സർ ചാപ്പലിലേക്കുള്ള വിലാപയാത്രയിൽ ചാൾസ് മൂന്നാമൻ രാജാവ്, രാജകുടുംബത്തിലുള്ള വർ, ലോകനേതാക്കളടക്കം പേടകത്തെ അനുഗമിച്ചു. മൂവായിരത്തിലധികം ഭടന്മാർ വിലാപയാത്രയിൽ പങ്കാളികളായി. സെന്റ് ജോർജ് ചാപ്പലിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്. പത്തു് ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് ഭർത്താവ് ഫിലിപ്പ് രാജകുമാരനടുത്തു് രാജ്ഞിയെ സംസ്‌ക്കരിച്ചത്. പതിനായിരക്കണക്കിന് ജനങ്ങളാണ് നിറകണ്ണുകളോടെ രാജ്ഞിക്ക് അന്തിമോചാരമർപ്പിച്ചത്.

(എന്റെ ഇംഗ്ലണ്ട് യാത്രാവിവരണം ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ’ ഇവിടുത്തെ രാജ്ഞി രാജാക്കന്മാരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രഭാത് ബുക്ക്‌സ്, ആമസോണിൽ ഈ പുസ്തകം ലഭ്യമാണ്.)

Print Friendly, PDF & Email

Leave a Comment

More News