കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും; അനൂപിനും സുരാജിനും നോട്ടീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തി ചോദ്യംചെയ്യും. ആലുവ പോലീസ് ക്ലബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. നേരത്തെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാവ്യ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കേസില്‍ സാക്ഷിയായ കാവ്യയെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കും വിധം പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്യും. രാവിലെ ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കി. സുരാജിന്റെയുള്‍പ്പെടെയുള്ള ശബ്ദരേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

‘കേരളത്തില്‍ ലൗജിഹാദ് ഉണ്ട്’: തുറന്നു പറഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം

കോഴിക്കോട്: കേരളത്തില്‍ വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റുന്നതിനായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം ജോര്‍ജ് എം. തോമസ്. ലൗജിഹാദ് ഉണ്ടെന്നും സത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുവെന്നും സിപിഎം പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലുണ്ടെന്നും ജോര്‍ജ് എം. തോമസ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കത്തോലിക്ക സഭയുടെ നിലപാടിനെ പിന്തുണച്ചാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജോര്‍ജ് എം. തോമസ് രംഗത്തെത്തിയിരിക്കുന്നത്. കോടഞ്ചേരിയില്‍ ഇതര മതസ്ഥരായ ഷിജിനും ജ്യോത്സനയും തമ്മില്‍ വിവാഹിതരാകുന്നതില്‍ വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് ജോര്‍ജിന്റെ പ്രതികരണം.

കുളിമുറിയില്‍ വീണ് കൃഷിമന്ത്രി പി. പ്രസാദിന് പരിക്ക്

തിരുവനന്തപുരം: കൃഷിമന്ത്രി പി.പ്രസാദിന് കുളിമുറിയില്‍ തെന്നി വീണു പരിക്കേറ്റു. നട്ടെല്ലിന് പരുക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു സംഭവം. ഒരുമാസത്തെ പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.        

വിഷു: രണ്ടുമാസത്തെ ക്ഷേമപെന്‍ഷനുകള്‍ ഒന്നിച്ച് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ചിലെ പെന്‍ഷനൊപ്പം ഏപ്രിലിലെ പെന്‍ഷനും നല്‍കും. വിഷു പ്രമാണിച്ചാണ് ഒരുമാസത്തെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി 1,746 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രില്‍ പതിനാലിനുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. വിപണി കൂടുതല്‍ സജീവമാകാനും സാധാരണ ജനങ്ങള്‍ക്ക് ആഹ്ലാദപൂര്‍വം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.        

കെ.എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കോഴിക്കോട് മാലൂര്‍കുന്നിലെ വീടും പറമ്പുമാണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദനക്കേസിലാണ് ഇഡിയുടെ നടപടി. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് കോഴപ്പണം കൈപ്പറ്റിയെന്നാണ് ആരോപണം. 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇഡി അറിയിച്ചിട്ടുണ്ട്.  

ഇന്നലെ നിരത്തിലിറങ്ങിയ കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പെട്ടു

മലപ്പുറം: കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പെട്ടു. മലപ്പുറം കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ വച്ചാണ് സംഭവം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മറ്റൊരു ബസില്‍ ഉരഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കോഴിക്കോട്ടേയ്ക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ചെറിയ അപകടമായതിനാല്‍ ബസ് അല്പ സമയത്തിന് ശേഷം യാത്ര തുടര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് കെ സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് തുടങ്ങിയ ശേഷമുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ ബസ് കല്ലമ്പലത്തിന് സമീപത്ത് വച്ച് എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയില്‍ ഇടിച്ചിരുന്നു. അപകടത്തില്‍ 35,000 രൂപ വിലവരുന്ന ബസിന്റെ മിറര്‍ തകര്‍ന്നു. തുടര്‍ന്ന് സമീപത്തെ വര്‍ക്ക്ഷോപ്പില്‍ കയറ്റി കെഎസ്ആര്‍ടിസിയുടെ പഴയ മിറര്‍ ഘടിപ്പിച്ച ശേഷമാണ് സര്‍വീസ് പൂര്‍ത്തിയാക്കിയത്. ബസിന്റെ മുന്‍ഭാഗത്തും നേരിയ കേടുപാടുകളുണ്ട്. അതേസമയം, അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി…

കെ.വി.തോമസിനെ പോലെയുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പാര്‍ട്ടി; സ്വാഗതം ചെയ്ത് എന്‍സിപി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിന് എന്‍സിപിയിലേക്ക് ക്ഷണം. തോമസിന് എന്‍സിപിയിലേക്ക് വരാമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ വ്യക്തമാക്കി. അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറാണ്. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ തോമസിനെതിരേ നടപടിക്ക് നടക്കുന്ന നീക്കം അപമാനകരമാണെന്നും പി.സി.ചാക്കോ വ്യക്തമാക്കി. കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തോമസിനോട് വിശദീകരണം തേടിയിരുന്നു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നതിനെ പാര്‍ട്ടി നേരത്തെ തന്നെ വിലക്കിയിരുന്നു.        

നായയെ തല്ലിക്കൊന്ന് കെട്ടിവലിച്ചു; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരേ പരാതി

പാലക്കാട്: നായയെ തല്ലിക്കൊന്ന് കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പരാതി. പാലക്കാട് പുതുശേരി പഞ്ചായത്തിലെ സിപിഎം അംഗം ആല്‍ബര്‍ട്ട് കുമാറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സമരം കാരണം പരീക്ഷ മുടങ്ങി; അധ്യാപകരെ വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു

കോഴിക്കോട്: അധ്യാപകരുടെ സമരം കാരണം പരീക്ഷയെഴുതാന്‍ സാധിക്കാതെ തോറ്റ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു. മുക്കം കെഎംസിടി പോളിടെക്‌നിക്ക് കോളജിലാണ് സംഭവം. 500 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് അധ്യാപകരെ ഓഫീസ് മുറിയില്‍ പൂട്ടിയത്. ശമ്പളം നല്‍കാത്തതിനാല്‍ കഴിഞ്ഞ ജനുവരിയിലാണ് അധ്യാപകര്‍ സമരം നടത്തിയത്. ഇതേതുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷ മുടങ്ങി. അധ്യാപകസമരം ഒത്തുതീര്‍പ്പായതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളജ് അധികൃതര്‍ ഇറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ 500 കുട്ടികള്‍ തോറ്റു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരവുമായി രംഗത്തെത്തിയത്. സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് തുടര്‍ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.        

രാമനവമി ആഘോഷം – ആർ.എസ്.എസിന്റെ മുസ്‌ലിം വംശഹത്യകളെ ചെറുക്കും: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ് പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യകൾ ചെറുക്കുമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ്. രാമ നവമിയുടെ മറവിലുള്ള സംഘ് പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചു മലപ്പുറം പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ മാർച്ച് ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഹാദിഖ് എൻ.കെ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെ പള്ളികൾ,വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, വാഹനങ്ങൾ, സ്വത്തുകൾ എന്നിവക്ക് സംരക്ഷണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വംശീയ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ അക്രമികൾക്ക് സംരക്ഷണം നൽകുകയും നിരപരാധികളായ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാർച്ചിൽ അധ്യക്ഷത വഹിച്ച ഷബീർ പി.കെ ആവശ്യപ്പെട്ടു. മഹാനവമിയുടെ മറവിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ- വംശീയ അക്രമങ്ങളിൽ പൊതു സമൂഹം പുലർത്തുന്ന…