സോളിഡാരിറ്റി സംസ്ഥാന സമ്മേളനം; ഏരിയ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ : ‘വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം’ പ്രമേയത്തിൽ മെയ്‌ 21, 22 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ മക്കരപ്പറമ്പ് ഏരിയാ പ്രചാരണ ഓഫീസ് ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മുരിങ്ങേക്കൽ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ നിസാർ അധ്യക്ഷത വഹിച്ചു. ആരിഫ് ചുണ്ടയിൽ, കെ.പി സിദ്ധീഖ്, പി മൻസൂർ, സി.എച്ച് ഇഹ്സാൻ എന്നിവർ സംസാരിച്ചു. പി ശാഫി, ലത്തീഫ്, സി.എച്ച് അഷ്റഫ്, നസീഫ്, സഹദ് സമീർ എന്നിവർ നേതൃത്വം നൽകി.

ഷാഹിദാ കമാലിൻ്റെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്ന ലോകായുക്തയില്‍ നല്‍കിയ ഹര്‍ജി തള്ളി

തിരുവനന്തപുരം: ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്ന ഹർജി ലോകായുക്ത തള്ളി. ബിരുദങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത ഉത്തരവിട്ടു. കേസിലെ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. ഷാഹിദാ കമാലിന് ഡോക്ടറേറ്റോ ബിരുദമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തക അഖില ഖാനാണ് ഹർജി നൽകിയത്. അതേസമയം ഷാഹിദ കമാലിനെതിരെയും ലോകായുക്ത വിമര്‍ശനം ഉന്നയിച്ചു. വനിതാ കമ്മീഷന്‍ അംഗമാകുന്നത് മുമ്പ് ഷാഹിദയുടെ നടപടി പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്തതാണെന്നായിരുന്നു വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഷാഹിദ കമാല്‍ കമ്മീഷന്‍ അംഗമായ ശേഷമാണ് ഡി ലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാലും ലോകായുക്തയില്‍ സമ്മതിച്ചിരുന്നു. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നല്‍കിയ ഷാഹിദ…

ഉത്സവത്തിനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

പത്തനംതിട്ട: നരിയാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. പടുകോട്ടുക്കൽ സ്വദേശികളായ പ്രജിത്ത്, വിഷ്ണു, നിതിൻ, പറക്കോട് സ്വദേശി ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളിൽ ഭൂരിഭാഗവും ക്രിമിനൽ പശ്ചാത്തലമുള്ളവരും കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുമാണെന്ന് പോലീസ് പറഞ്ഞു. വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ നിധിൻ കുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ നിധിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് ഇതു വരെ അപകടനില തരണം ചെയ്തിട്ടില്ല. കളിത്തോക്കിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് വഴിയൊരുക്കിയത്. കളിത്തോക്ക് വാങ്ങിയതിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ഉത്സവപ്പറമ്പിൽ വെച്ച് ചെറിയ ഉന്തും തള്ളുമുണ്ടായി. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങിയ നിധിനേയും സുഹൃത്തുക്കളേയും കാറിലെത്തിയ പ്രതികൾ ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു. നരിയാപുരം…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണങ്ങള്‍ 72

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, മലപ്പുറം 7, വയനാട് 7, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,339 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 325 പേര്‍ രോഗമുക്തി…

മൂവാറ്റുപുഴയില്‍ ജപ്തി നേരിട്ട കുടുംബം വായ്പാ തുക തിരിച്ചടച്ചു

മൂവാറ്റുപുഴ: മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയവേ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത വീട് തിരിച്ചെടുത്ത് കുടുംബം. വായ്പതുക പലിശ സഹിതം അര്‍ബന്‍ ബാങ്കില്‍ തിരിച്ചടച്ചു. കുടുംബനാഥന്‍ അജേഷിനു വേണ്ടി ഭാര്യ മഞ്ജുവാണ് ബാങ്കിലെത്തി പണം അടച്ചത്. മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു നല്‍കിയ പണമാണ് ബാങ്കില്‍ അടച്ചത്. എം.എല്‍.എ നല്‍കിയ ചെക്കുമായി ബാങ്കില്‍ എത്തിയപ്പോഴും നാടകീയ രംഗങ്ങളുണ്ടായി. എം.എല്‍.എയുടെ ചെക്ക് സ്വീകരിക്കാനാവില്ലെന്നും ജീവനക്കാര്‍ കടമടച്ചു തീര്‍ത്തുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് മഞ്ജുവും നിലപാട് എടുത്തു. ഒടുവില്‍ എം.എല്‍.എ നല്‍കിയ 1,35,586 രൂപയുടെ ചെക്ക് സ്വീകരിച്ചു. കുട്ടികളെ ഇറക്കിവിട്ട് പൂട്ടിയ വീട് എം.എല്‍.എ എത്തിയാണ് പൂട്ട് പൊളിച്ച് കുട്ടികഴെ വീട്ടില്‍ പ്രവേശിപ്പിച്ചത്. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കുകയും ചെയ്തിരുന്നു.  

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ്: ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചയാളാണ് ഹാക്കര്‍ സായ് ശങ്കര്‍. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. കളമശേരി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സായ് ശങ്കറെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയവേ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുക കൂടി ചെയ്തതോടെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ദിലീപിന്റെ മൊബൈലിലെ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാളുടെ കോഴിക്കോടുള്ള ഫ്‌ളാറ്റുകളില്‍ റെയ്ഡ നടത്തിയിരുന്നു.

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കൊച്ചി: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മുപ്പതാം വാര്‍ഡ് ഐലന്റ് സൗത്തിലെ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിന്‍ ദേവസി. ഇടപ്പള്ളിക്ക് സമീപം കട നടത്തുന്ന കാസര്‍ഗോഡ് സ്വദേശി മണിയെന്ന വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ സംഘം തട്ടിയെടുത്തുവെന്നാണ് പരാതി. സംഘത്തിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ് പണം വാങ്ങിയത്. വ്യാപാര തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ടിബിന്‍ പറയുന്നത്. എന്നാല്‍ ഭീഷണിപ്പെടുത്തിയുള്ള തട്ടിപ്പാണെന്ന് പോലീസ് പറയുന്നു.  

തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രാനുമതി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ ‘പെസോ’ ആണ് അനുമതി നല്‍കിയത്. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി നല്‍കിയത്. മേയ് 11ന് പുലര്‍ച്ചെ വെടിക്കെട്ട് നടത്തും. സാംപിള്‍ വെടിക്കെട്ട് മേയ് എട്ടിനു നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തൃശൂര്‍ പൂരം നടത്താന്‍ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താന്‍ തീരുമാനിച്ചത്.    

ഇടുക്കി എന്‍ജി.കോളജിലെ സംഘര്‍ഷം: ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി: ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ധീരജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്കു ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 87 ദിവസങ്ങള്‍ക്കു ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ രണ്ടാം തീയതി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി പൈനാവ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി ധീരജിനെയാണ് പ്രാദേശിക യൂത്ത്കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി കുത്തിക്കൊന്നതായി കേസുള്ളത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌ക് ധരിക്കുന്നത് തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ദുരന്ത നിവാരണ നിയമം അനുസരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീക്കിയത്. ഇതനുസരിച്ച് ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഇനി പ്രാബല്യത്തിലുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം മാസ്‌ക് ധരിക്കുന്നതും കൈ കഴുകുന്നതും തുടരണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.