ഷാര്‍ജാ ഭരണകൂടം പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ ആറു കോടി ദിര്‍ഹം അനുവദിച്ചു

ഷാര്‍ജ: പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി ഷാര്‍ജാ ഭരണകൂടം. 6.31 കോടി ദിര്‍ഹം അനുവദിച്ചു ഉത്തരവായി.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റിയാണ് ഇതിനുള്ള ഉത്തരവ് നല്‍കിയത്.

പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പണം അനുവദിച്ചത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ കടങ്ങള്‍ സര്‍ക്കാര്‍ അടയ്ക്കുമെന്ന് ഷാര്‍ജ അമീരി കോടതി ചീഫും കമ്മിറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിന്‍ അല്‍ ഷെയ്ഖ് സ്ഥിരീകരിച്ചു.

കമ്മിറ്റിയുടെ ഡെബ്റ്റ് റീപെയ്മെന്റ് സംവിധാനത്തില്‍ നിന്നു ഇതുവരെ 1,827 പൗരന്മാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ആകെ 901, 499,153 ദിര്‍ഹത്തിന്റെ കടങ്ങള്‍ തീര്‍പ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Comment

More News