സില്‍‌വല്‍ ലൈന്‍ പദ്ധതി കേരളത്തിന് വിനാശകരം; സാധാരണക്കാര്‍ക്ക് പ്രയോജനമില്ല

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ ശക്തമായി എതിർക്കുന്നുവെന്ന് ബദൽ സംവാദത്തിൽ ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഇത് വിനാശകരമായ പദ്ധതിയാണ്, അതിവേഗതയില്‍ സഞ്ചരിക്കാനുള്ള ഏതൊരു പദ്ധതിയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തിൽ നടപ്പാക്കാൻ പാടില്ല. സിൽവർലൈൻ ഒരു പൊതു ഗതാഗതമാണെന്ന് വിശ്വസിക്കുന്നത് ശരിയല്ല. തന്നെയുമല്ല, സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും ഇതിലെ യാത്രാച്ചെലവെന്നും ജോസഫ് സി.മാത്യു അഭിപ്രായപ്പെട്ടു.

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സിൽവർലൈൻ ബദൽ സംവാദത്തില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്‌ണനായിരുന്നു മോഡറേറ്റർ. ജോസഫ് സി മാത്യുവിന് പുറമേ അലോക് വർമ, ആർ.വി.ജി മേനോൻ, ശ്രീധർ രാധാകൃഷ്‌ണൻ എന്നിവരാണ് പദ്ധതിയെ എതിര്‍ത്ത് പരിപാടിയില്‍ സംസാരിച്ചത്. അനുകൂലിക്കുന്നവരുടെ നിരയിൽ കുഞ്ചെറിയ പി. ഐസക്, എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ മാത്രമാണുള്ളത്.

അതേസമയം, കെ റെയിൽ എംഡി വി അജിത് കുമാർ സംവാദത്തിൽ നിന്ന് വിട്ടുനിന്നു. സെമിനാർ നിഷ്‌പക്ഷമായിരിക്കുമെന്ന് തെളിയിക്കാൻ സംഘാടകർക്ക് കഴിയാത്തതിനാലാണ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് കെ റെയിലിന്‍റെ വിശദീകരണം.

Leave a Comment

More News