പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിതുരയിൽ പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു. വിതുര സ്വദേശി ബെഞ്ചമിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അയൽവാസിയായ 68കാരനായ പാസ്റ്ററെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപാണ് പെൺകുട്ടി ബലാത്സംഗ ശ്രമത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പാസ്റ്ററുടെ വീട്ടിലെത്തിയ പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്നത കാണിച്ചതുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് പാസ്റ്റര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസുകാരിക്കുണ്ടായ ദുരനുഭവം പുറത്തറിഞ്ഞത്.

തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിതുര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം ബെഞ്ചമിനെതിരെ കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

More News