റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

ടെക്‌സസ് :പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ടെക്‌സസ് ഹണ്ടസ്വില്ലില്‍ നടപ്പാക്കി. ടെക്‌സസില്‍ ഈ വര്‍ഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 2006ല്‍ ഡാലസ് മെക്കിനിയിലെ മോഡല്‍ ഹോമില്‍ മുപ്പതോളം കുത്തുകളേറ്റാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റായ സാറാ വാക്കര്‍ (40) കൊല്ലപ്പെട്ടത്.

കുറ്റകൃത്യം നടത്തിയ കോസുള്‍ ചന്ദകൊമേനെ കൈകാലുകള്‍ ബന്ധിച്ച് വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷയ്ക്കു വിധേയനാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഇയാള്‍ പ്രാര്‍ഥിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിഷമിശ്രിതം കുത്തിവച്ച് പതിനഞ്ചു മിനിട്ടിനകം കോസുളിന്റെ മരണം സ്ഥിരീകരിച്ചു.

കോസുളിന്റെ അമ്മ വധശിക്ഷ ജനലിലൂടെ നോക്കികൊണ്ടിരുന്നു. മരിക്കുന്നതിനു മുന്‍പ് അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് ഇയാള്‍ പ്രതികരിച്ചു.

Leave a Comment

More News