ട്വിറ്ററിൽ കൂട്ട പിരിച്ചുവിടലുകൾ; ഇന്ത്യയിൽ മാർക്കറ്റിംഗ് മേധാവി ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ പുറത്ത്

ലോസ് ഏഞ്ചലസ്: 44 ബില്യൺ ചെലവിൽ എലോൺ മസ്‌ക് ട്വിറ്റര്‍ നിയന്ത്രണം ഏറ്റെടുത്തതോടെ കമ്പനിയിൽ പിരിച്ചുവിടലുകൾ. ട്വിറ്ററിന്റെ ഇന്ത്യയിലെ ജീവനക്കാരില്‍ 200 ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. എഞ്ചിനീയറിംഗ്, സെയിൽസ് & മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ എന്നീ വകുപ്പുകളിലാണ് പിരിച്ചുവിടൽ നടന്നത്.

ഇന്ത്യയിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പിരിച്ചുവിടൽ വേതനം സംബന്ധിച്ച് ഇതുവരെ ഒരു വിവരവുമില്ല. ഇന്ത്യയിലെ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലെ മുഴുവൻ ആളുകളെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ആഗോളതലത്തിൽ 7,500 ജീവനക്കാരിൽ 3,738 പേരെ പിരിച്ചുവിട്ടു. ബ്ലൂ ടിക്ക് അക്കൗണ്ട് ഉടമകൾ പ്രതിമാസം എട്ട് ഡോളർ നൽകണമെന്നും മസ്‌ക് അറിയിച്ചു.

“പരസ്യദാതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും സമ്മർദ്ദം മൂലം ഉപഭോക്തൃ വരുമാനത്തിൽ വൻ ഇടിവുണ്ടായി. ഉള്ളടക്കത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആക്ടിവിസ്റ്റുകളെ തൃപ്തിപ്പെടുത്താൻ ഞങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. അവർ അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യം നശിപ്പിക്കാൻ ശ്രമിക്കുകയാണ്,” എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.

ജൂലൈ 30 പകുതിയായപ്പോൾ 270 ദശലക്ഷം ഡോളറാണ് കമ്പനിക്ക് നഷ്‌ടം സംഭവിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 66 ദശലക്ഷമാണ് അധികം നഷ്‌ടം സംഭവിച്ചത്. സിഐഒ പരാഗ് അഗർവാളടക്കം നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും കമ്പനി പിരിച്ചുവിട്ടു.

ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള കാരണം മുഴുവനായും ട്വിറ്റർ വ്യക്തമാക്കിയിട്ടില്ല. ഇമെയിലുകൾക്ക് കമ്പനി മറുപടിയും നൽകിയിട്ടില്ലെന്ന് പിരിച്ചുവിട്ട ജീവനക്കാർ പ്രതികരിച്ചു. ‘ഓരോ ജീവനക്കാരുടെയും ട്വിറ്റർ സംവിധാനങ്ങളുടെയും സുരക്ഷയേയും മാനിച്ചുകൊണ്ട് ഞങ്ങളുടെ ഓഫീസ് താത്കാലികമായി അടയ്‌ക്കുകയാണ്. ജീവനക്കാർക്ക് ബാഡ്ജ് ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയില്ല. നിങ്ങൾ ഓഫീസിലോ അല്ലെങ്കിൽ ഓഫീസിലേക്കുള്ള വഴിയിലോ ആണെങ്കിൽ ദയവായി വീട്ടിലേക്ക് മടങ്ങുക’ എന്ന് ഇൻറേണൽ മെമ്മോയിൽ ട്വിറ്റർ പ്രസ്താവിച്ചു.

Leave a Comment

More News