ഹജ്ജ് ഹൗസ് നിർമ്മിക്കുന്നത് മതേതര പ്രവർത്തനമാണ്, മതപ്രവര്‍ത്തനമല്ല; ഹിന്ദുത്വ നേതാവിന് ബോംബെ ഹൈക്കോടതി

മുംബൈ: ഹജ്ജ് ഹൗസ് (Hajj House) പണിയുന്നത് മതേതര പ്രവർത്തനമാണ്, മതപ്രവര്‍ത്തനമല്ലെന്ന് സമസ്‌ത് ഹിന്ദു അഘാദിയുമായി (Samast Hindu Aghadi) ബന്ധപ്പെട്ട ഹിന്ദുത്വ നേതാവ് മിലിന്ദ് എക്‌ബോട്ടെയുടെ (Milind Ekbote) ഹർജി പരിഗണിക്കവെ ബോംബെ ഹൈക്കോടതി വ്യാഴാഴ്ച പറഞ്ഞു.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന പൂനെയിലെ ഹജ്ജ് ഹൗസ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് എക്ബോട്ട് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായയും ജസ്റ്റിസ് ആരിഫ് ഡോക്ടറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

“മത പ്രവർത്തനത്തിലും മതേതര പ്രവർത്തനത്തിലും ഭരണകൂടത്തിന്റെ കാഴ്ചപ്പാടിനെ നിങ്ങൾ വേർതിരിക്കേണ്ടതുണ്ട്. ഹജ്ജ് ഹൗസ് നിർമ്മാണം ഒരു മതേതര പ്രവർത്തനമാണ്. അതൊരു മതപരമായ പ്രവർത്തനമല്ല. സ്വയം ആശയക്കുഴപ്പത്തിലാകരുത്, ”ചീഫ് ജസ്റ്റിസ് പറഞ്ഞു.

എക്‌ബോട്ടെയുടെ ഹർജി കോടതി പൊതുതാൽപര്യ ഹർജിയാക്കി മാറ്റി

കേസിൽ തനിക്ക് വ്യക്തിപരമായ താൽപ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി എക്‌ബോട്ടെയുടെ ഹർജി പൊതുതാൽപര്യ ഹരജിയായി (പിഐഎൽ) ബെഞ്ച് മാറ്റി.

പൂനെയിലെ കോണ്ട്വാ പ്രദേശത്തും പരിസരത്തുമുള്ള ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനായി സ്ഥലം നീക്കിവച്ചിരിക്കുന്നതിനാൽ “ഭൂവിനിയോഗത്തിൽ മാറ്റം” വരുത്തി എന്ന് എക്ബോട്ടിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ റാത്തോഡ് കോടതിയെ അറിയിച്ചു. ഹജ്ജ് ഹൗസ് നിർമിക്കാൻ ഭൂവിനിയോഗം മാറ്റിയെന്നും അദ്ദേഹം വാദിച്ചു.

ഹജ്ജ് ഹൗസ് നിർമ്മിക്കുന്നത് മതപരമായ പ്രവർത്തനത്തിന് കീഴിലാണെന്നും നിലവിലെ സാഹചര്യത്തിൽ അത് സ്വീകാര്യമല്ലെന്നും അദ്ദേഹം വാദിച്ചു. “ഒരു സമുദായത്തിന് മാത്രം എങ്ങനെ പ്രയോജനം ലഭിക്കുന്നു? ലക്ഷക്കണക്കിന് ഭക്തർ പന്തർപൂരിൽ എത്തുന്നുണ്ടെങ്കിലും അവർക്കായി ഒന്നും ചെയ്യുന്നില്ലെന്നും” റാത്തോഡ് പറഞ്ഞു.

ഭൂവിനിയോഗത്തിൽ മാറ്റമില്ല: പി.എം.സി

ഭൂവിനിയോഗത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ അഭിഭാഷകൻ അഭിജിത് കുൽക്കർണി പറഞ്ഞു. വിവിധ കമ്മ്യൂണിറ്റികൾക്ക് അവരുടെ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് സൈറ്റിൽ ഇടം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ രണ്ട് നിലകൾ ഇതിനകം തന്നെ നിർമ്മിച്ചിട്ടുണ്ടെന്നും കുൽക്കർണി ചൂണ്ടിക്കാട്ടി.

പൊതുതാൽപര്യ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാനത്തോട് ബെഞ്ച് ആവശ്യപ്പെട്ടു.

ഹജ്ജ് ഹൗസ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റാത്തോഡിനോട് കോടതി ആവശ്യപ്പെട്ടു. “എവിടെയാണ് ഭൂവിനിയോഗത്തിൽ മാറ്റം വരുത്തിയത്? ക്ഷേത്രം പണിതാൽ അത് എല്ലാവർക്കും ഉപയോഗിക്കാന്‍ സാധിക്കുമോ? ദയവായി ആദ്യം ഒരു കേസ് ഉണ്ടാക്കൂ. ഹജ്ജ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് തെളിവുകള്‍ സഹിതം കോടതിയെ ബോധിപ്പിക്കൂ,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഭൂവിനിയോഗത്തിൽ മാറ്റമുണ്ടെന്ന് കോടതിയില്‍ രേഖാമൂലം ചൂണ്ടിക്കാണിക്കാനും റാത്തോഡിനോട് ആവശ്യപ്പെട്ടു.

മതപരമായ പ്രവർത്തനങ്ങളിൽ ഭരണകൂടം ഇടപെടുന്നതും മുഴുകുന്നതും അനുവദനീയമല്ലെന്നത് “നിയമത്തിന്റെ സ്ഥിരമായ നിലപാടാണ്”, ബെഞ്ച് കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News