അമൃത് 2.0യുടെ ഭാഗമായി 93 നഗരങ്ങളിലെ സ്കൂളുകളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ജല വിഭവ സംരക്ഷണം, ദ്രവ മാലിന്യ സംസ്കരണം എന്നിവ പ്രമേയമാക്കി അമൃത് 2.0യുടെ ഭാഗമായി സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളുകളിൽ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ‘ജലം ജീവിതം’ എന്ന പേരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അമൃത് മിഷനും വി.എച്ച്.എസ്.ഇ, എൻ.എസ്.എസും സംയുക്തമായാണ് പ്രൊജക്ട് പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്.

പ്രചാരണത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 16 മുതൽ 31 വരെയുള്ള കാലയളവിൽ, സംസ്ഥാനത്തെ 372 സ്കൂൾ വി.എച്ച്.എസ്.ഇ എൻ.എസ്.എസ്. യൂണിറ്റുകളിലെ വിദ്യാർഥി വോളണ്ടിയർമാർ 93 നഗര പ്രദേശത്തെ 372 വിവിധ സ്കൂൾ ക്യാമ്പസുകൾ സന്ദർശിക്കും. ജല വിഭവ സംരക്ഷണവും വിനിയോഗവും ശുചിത്വവും പ്രമേയമാക്കിയ സന്ദേശം സ്‌കൂളുകൾക്ക് കൈമാറും.

പ്രൊജക്ട് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം. ബി രാജേഷ് ഒക്ടോബർ 11ന് തിരുവനന്തപുരത്ത് നിർവഹിക്കും. അയ്യങ്കാളി ഹാളിൽ രാവിലെ 9.30നു നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News