രാഹുലിന്റെ രാശി തെളിയുമോ? (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കേ ഇന്ത്യയിൽ എന്നല്ല ലോക രാജ്യങ്ങൾ ആകാംഷയോടെ ഉറ്റു നോക്കുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വം ഇന്ത്യ മുന്നണിയ്ക്കു ഗുണം ചെയ്യുമോ എന്നാണ്.

1991 മെയ്‌ 24 നു രാജീവ് ഗാന്ധിയുടെ ചിത യമുന നദിയുടെ തീരത്തു കത്തിയെരിയുമ്പോൾ അടുത്ത് ദുഃഖം അടക്കാനാവാതെ വെള്ള കുർത്തയും ധരിച്ചു നിന്ന ഇരുപതു വയസുകാരൻ വെളുത്തു സുമുഖനായ രാഹുൽ ഗാർഡ്ഓഫ്ഓണറിന്റെ വെടി ശബ്ദം ആകാശത്തേയ്ക്കു ഉയർന്നപ്പോൾ ഞെട്ടിത്തരിച്ചു പിന്തിരിഞ്ഞു നോക്കിയത് അറുപതോളം ലോക രാജ്യങ്ങളിലെ ജനങ്ങൾ ലൈവ് ആയി വേദനയോടെ ആണ് കണ്ടു നിന്നത്.

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങി എത്തിയ രാഹുൽ നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തിൽ കോൺഗ്രസ്‌ പാർട്ടിയിലെ ഏതു ഉന്നത പദവിയിൽ എത്താമായിരുന്നു എങ്കിലും സാധാരണ പ്രവർത്തകരെ പോലെ എൻ എസ് യൂവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.

2004ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ഉത്തർപ്രദേശിലെ അമേടി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ രാഹുൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പാർലമെന്റിൽ എത്തിയത്.

തുടർന്ന് നടന്ന രണ്ടു തെരെഞ്ഞെടുപ്പുകളിലും അമേടിയിൽ നിന്ന് തന്നെ മത്സരിച്ചു ജയിച്ചെങ്കിലും കോൺഗ്രസ്‌ അധികാരത്തിൽ ഇരുന്നപ്പോൾ ഏതു പ്രധാന വകുപ്പ് ലഭിക്കുമായിരുന്നിട്ടു കൂടി മന്ത്രി ആകാൻ രാഹുൽ തയ്യാറായില്ല.

2009 മുതൽ 2014 വരെയുള്ള യു പി എ ഗവണ്മെന്റിൽ കോൺഗ്രസ്‌ മന്ത്രിമാരും ഘടകകക്ഷി മന്ത്രിമാരും അഴിമതിയിൽ അഴിഞ്ഞാടി 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു അധികാരം നഷ്ടപ്പെടുകയും സോണിയഗാന്ധി രോഗവസ്ഥയിൽ എത്തുകയും ചെയ്തതോടെ 2017 ഡിസംബറിൽ രാഹുൽ കോൺഗ്രസ്‌ പ്രസിഡന്റ് സ്‌ഥാനം ഏറ്റെടുത്തു.

2014ൽ അമേടിയിൽ രാഹുലിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ച ബി ജെ പി സ്‌ഥാനാർത്തി സ്മൃതി ഇറാനി തുടർന്നുള്ള അഞ്ചു വർഷം അമേടിയിൽ തമ്പടിച്ചു പ്രവർത്തിച്ചതോടെ അപകടം മണത്തറിഞ്ഞ കോൺഗ്രസ്‌ നേതൃത്വം രാഹുലിനെ അമേടി കൂടാതെ വയനാട്ടിലും 2019ലെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു.

വയനാട്ടിൽ രാഹുൽ മത്സരിച്ചതോടെ അത് തരംഗമായി മാറി രാഹുൽ ഉൾപ്പെടെ യൂ ഡി ഫ് ലെ പത്തൊൻപതു സ്‌ഥാനാർഥികളും ആ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെങ്കിലും കോൺഗ്രസ്‌ പ്രതീക്ഷിച്ചതുപോലെ അമേടിയിൽ രാഹുലിന് കാലിടറി.

2019ലെ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി കോൺഗ്രസ്‌ എം പി മാരുടെ എണ്ണം വെറും അൻപ്പത്തിരണ്ടിലേക്ക് കൂപ്പുകുത്തിയപ്പോൾ കോൺഗ്രസ്‌ പ്രസിഡന്റ് പദവി രാജി വച്ചു രാഹുൽ വനവാസത്തിലേക്കു പോകുന്ന കാഴ്ച്ചയാണ് ഇന്ത്യ കണ്ടത്.

വലിയ സുഹൃദ്ബന്ധങ്ങളുടെ ഉടമയായ രാഹുലിന്റെ സുഹൃത്ത്‌വലയത്തിൽ കൊച്ചുകുട്ടികൾ മുതൽ വൃദ്ധർ വരെയുണ്ട്. അടിക്കടിയുള്ള വിദേശ യാത്രകളും രാഷ്ട്രീയം മാറ്റിവച്ചുള്ള എന്റർടൈമുകളും രാഹുലിന് പപ്പുമോൻ എന്ന് എതിരാളികളിൽ നിന്നും വിളി കേൾക്കേണ്ടി വന്നു.

പക്ഷേ കഴിഞ്ഞ മൂന്നു വർഷമായി പുതിയ ഒരു രാഹുലിനെയാണ് ഇന്ത്യ കണ്ടത്. ചരിത്രമായി മാറിയ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോടോ യാത്രയും ഇന്ത്യയിലെ ഏതു ദുരന്തമുഖത്തും പാഞ്ഞെത്തുവാൻ കാണിച്ച സാഹസികതയും ഇന്ത്യയിലെ കുട്ടികളിലും യുവജനങ്ങളിലും സ്ത്രീകളിലും വലിയ മതിപ്പാണ് രാഹുലിനെ പറ്റി ഉണ്ടാക്കിയത്.

ഈ ഒരു ഇമേജ് ആണ് മമത ബാനർജിയും വൈ എസ് ആർ കോൺഗ്രസ്‌ നേതാവ് ജെഗ്മോഹൻ റെഡ്‌ഡിയും ബിജു പട്നായിക്കും അടുത്തില്ലെങ്കിലും സ്റ്റാലിനും പവ്വാറും കെജ്‌രിവാലും തേജസിയാദവും അഖിലേഷ് യാദവും ഇടതുപക്ഷ പിന്തുണയിൽ ഇന്ത്യ മുന്നണി ഉണ്ടാക്കാൻ രാഹുലിന് മുന്നിൽ നിർത്തിയത്.

ജൂൺ പത്തൊൻപതിന് അൻപത്തിനാലു വയസ്സ് പൂർത്തിയാകുന്ന രാഹുൽ പ്രധാനമന്ത്രി കസേരയിൽ ഇരുന്നു ജന്മദിനം ആഘോഷിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Print Friendly, PDF & Email

Leave a Comment

More News