ലോക്സഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര ഏജൻസികളെ പേടിച്ച് ബിജെപിയിൽ ചേർന്ന നേതാക്കളെ പൊതുസമൂഹം തള്ളിക്കളഞ്ഞു

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നാലിലൊന്ന് സ്ഥാനാർത്ഥികളും മറ്റ് പാർട്ടികളിൽ നിന്ന് അടിച്ചുമാറ്റിയവരാണ്. ബിജെപിയുടെ ഈ തന്ത്രത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെ നിരവധി പ്രവർത്തകർ രോഷാകുലരാണ്.

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത്തരത്തിലുള്ള 13 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു, അവരോ അവരുടെ കുടുംബാംഗങ്ങളോ കേന്ദ്ര അന്വേഷണ ഏജൻസികളുടെ (ഇഡി, സിബിഐ മുതലായവ) നോട്ടപ്പുള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവരുമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഈ 13ൽ ഒമ്പതു പേരും പരാജയപ്പെട്ടു. തോറ്റ ഒമ്പത് സ്ഥാനാർത്ഥികളിൽ ഏഴ് പേരും ബിജെപിയിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ ഉള്ളവരായിരുന്നു.

അന്വേഷണ ഏജൻസികളുടെ സ്കാനറിലുള്ള 13 സ്ഥാനാർത്ഥികളിൽ എട്ട് പേർ മറ്റ് പാർട്ടികളിൽ നിന്ന് (ഏഴ് പേര്‍ കോൺഗ്രസിൽ നിന്നും ഒരാൾ തൃണമൂൽ കോൺഗ്രസിൽ നിന്നും) ബിജെപിയിൽ ചേർന്നവരാണ്. ഈ എട്ടിൽ ആറും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇതുകൂടാതെ, ശിവസേനയുടെ (യുബിടി) രണ്ട് നേതാക്കൾ ശിവസേനയിൽ (ഷിൻഡെ വിഭാഗം) ചേർന്നിരുന്നു, അവരിൽ ഒരാൾ പരാജയപ്പെട്ടു.

പ്രതിപക്ഷ പാർട്ടിക കുറിച്ച് പറയുമ്പോൾ, കോൺഗ്രസിൽ ചേർന്ന ജാർഖണ്ഡ് വികാസ് പാർട്ടി, പിഇപി (പഞ്ചാബ് യൂണിറ്റി പാർട്ടി) എന്നിവയിൽ നിന്ന് ഓരോ നേതാക്കളും പരാജയപ്പെട്ടു.

ബിജെപി സ്ഥാനാർത്ഥികളിൽ നാലിലൊന്ന് പേർ കൂറുമാറിയവര്‍ 

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളിൽ നിന്ന് വന്ന അത്തരത്തിലുള്ള നാലിലൊന്ന് നേതാക്കളെയാണ് ബിജെപി രംഗത്തിറക്കിയത് . ആകെയുള്ള 435 ബിജെപി സ്ഥാനാർത്ഥികളിൽ 106 പേരും കളം മാറ്റി ചവിട്ടിയവരായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 90 പേരാണ് ബിജെപിയിൽ ചേർന്നിട്ടുള്ളത്.

ഇതുമാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മറ്റ് പാർട്ടികളിൽ നിന്ന് 25 നേതാക്കളെങ്കിലും ബിജെപിയിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഈ 25 പേരിൽ 20 പേരും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു.

മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ച് പരാജയപ്പെട്ട നേതാക്കള്‍: നേതാവ്, സീറ്റ്, വന്ന പാര്‍ട്ടി

സുശീൽ കുമാർ റിങ്കു (ജലന്ധർ, പഞ്ചാബ്) – എ‌എ‌പി
അശോക് തൻവാർ സിർസ (ഹരിയാന) – കോൺഗ്രസ്
രഞ്ജിത് സിംഗ് ചൗട്ടാല ഹിറാസ് (ഹരിയാന) – കോൺഗ്രസ്
മഹേന്ദ്രജിത്ത് മാളവ്യ (ബന്‍സ്വര, രാജസ്ഥാൻ) -കോൺഗ്രസ്
രവ്നീത് സിംഗ് ബിട്ടു (ലുധിയാന, പഞ്ചാബ്) – കോൺഗ്രസ്
തപസ് റോയ് (കൊൽക്കത്ത നോർത്ത്, പശ്ചിമ ബംഗാൾ) – ടി.എം.സി
സുരേഷ് ബോറ (നാഗോൺ, അസം) – കോൺഗ്രസ്
സി. രഘുനാഥ് (കണ്ണൂർ, കേരളം) – കോൺഗ്രസ്
പ്രണീത് കൗർ (പട്യാല, പഞ്ചാബ്) – കോൺഗ്രസ്
ബിബി പാട്ടീൽ (സഹീറാബാദ്, തെലങ്കാന) – ബി.ആർ.എസ്
ഭരത് പ്രസാദ് പോത്തുഗണ്ടി (നാഗർകുർണൂൽ, തെലങ്കാന) – ബി.ആർ.എസ്
എ. സീതാറാം നായിക് (മഹബൂബാബാദ്, തെലങ്കാന) – ബി.ആർ.എസ്
സയ്യിദ് റെഡ്ഡി (നൽഗൊണ്ട, തെലങ്കാന) – ബി.ആർ.എസ്
അരൂരി രമേഷ് വാറങ്കൽ (തെലങ്കാന) – ബി.ആർ.എസ്
ജ്യോതി മിർധ (നാഗൗർ, രാജസ്ഥാൻ) – കോൺഗ്രസ്
റിതേഷ് പാണ്ഡെ (അംബേദ്കർ നഗർ, ഉത്തർപ്രദേശ്) – ബി.എസ്.പി
അർജുൻ സിംഗ് (ബാരക്പൂർ, പശ്ചിമ ബംഗാൾ) – ടി.എം.സി
ഗീത കോഡ (സിംഗ്ഭും, ജാർഖണ്ഡ്) – കോൺഗ്രസ്
കിരൺ കുമാർ റെഡ്ഡി (രാജംപേട്ട്, ആന്ധ്രാപ്രദേശ്) – കോൺഗ്രസ്
സീത സോറൻ (ദുംക, ഝാർഖണ്ഡ്) – ജെഎംഎം

ഹരിയാന: കൂറുമാറിയ 10 സ്ഥാനാർത്ഥികളിൽ 6 പേരും

ഹരിയാനയിൽ ബിജെപി സർക്കാരാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 10 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. ഇക്കുറി ബിജെപിയും വിജയത്തിനായി ആശ്രയിച്ചത് മറ്റ് പാർട്ടികളിലെ നേതാക്കളെയാണ്. 2014ന് ശേഷം ബിജെപിയിൽ ചേർന്ന 10ൽ ആറ് പേര്‍ക്കും ബിജെപി ടിക്കറ്റ് നൽകി. ഈ ആറിൽ മൂന്ന് പേർ (രഞ്ജിത് സിംഗ് ചൗട്ടാല, നവീൻ ജിൻഡാൽ, അശോക് തൻവാർ) ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ബിജെപിയിൽ ചേർന്നവരാണ്.

എന്നാല്‍, ഹരിയാനയിൽ 2019ലെ പ്രകടനം ആവർത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി പകുതിയായി കുറഞ്ഞു. കോൺഗ്രസിന് അഞ്ച് സീറ്റുകളാണ് ലഭിച്ചത്.

സിർസയിൽ നിന്നുള്ള അശോക് തൻവാർ കോൺഗ്രസിലെ ഷൈൽജയോട് 25,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിൻ്റെ മകൻ രഞ്ജിത് സിംഗ് ചൗട്ടാല ഹിസാറിൽ പരാജയപ്പെട്ടു. കോൺഗ്രസിൻ്റെ ജയ് പ്രകാശ് 60,000 വോട്ടുകൾക്ക് വിജയിച്ചു. മുൻ കോൺഗ്രസുകാരനും വ്യവസായിയുമായ നവീൻ ജിൻഡാൽ കുരുക്ഷേത്രയിൽ കോൺഗ്രസിൻ്റെ സുശീൽ ഗുപ്തയെ പരാജയപ്പെടുത്തി.

പഞ്ചാബിൽ പകുതിയിലധികം സ്ഥാനാർത്ഥികളും കൂറുമാറി

1996 ന് ശേഷം ആദ്യമായി പഞ്ചാബിൽ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി, ആകെയുള്ള 13 സീറ്റുകളിൽ ഏഴിലും മറ്റ് പാർട്ടികളിലെ നേതാക്കൾക്ക് ടിക്കറ്റ് നൽകി. പഞ്ചാബിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. കോൺഗ്രസ് ഏഴ് സീറ്റുകളിലും ആം ആദ്മി പാർട്ടി (എഎപി) മൂന്ന് സീറ്റുകളിലും ശിരോമണി അകാലിദൾ ഒരു സീറ്റിലും വിജയിച്ചു. രണ്ട് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്.

മുൻ കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗറിന് പട്യാലയിൽ നിന്ന് ബിജെപി ടിക്കറ്റ് നൽകി. കോൺഗ്രസിൻ്റെ ധരംവീർ ഗാന്ധിക്കും ആം ആദ്മി പാർട്ടിയുടെ ബൽബീർ സിങ്ങിനും ശേഷം കൗർ മൂന്നാം സ്ഥാനത്താണ്.

ഫോറെക്സ് ലംഘന കേസിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ മകൻ രണീന്ദർ സിംഗ് 2020 ൽ ഇഡിയുടെ സ്കാനറിന് വിധേയനായി എന്നത് ശ്രദ്ധേയമാണ്. 2021 നവംബറിൽ അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് അടുത്ത വർഷം തന്നെ ബിജെപിയിൽ ചേർന്നു.

എഎപി നേതാവും മുൻ മന്ത്രിയുമായ ഗുർമീത് സിംഗ് സോധി 2022ലാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സോധിയെ ഫിറോസ്പൂരിലെ സ്ഥാനാർത്ഥിയാക്കിയെങ്കിലും മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. കോൺഗ്രസിൻ്റെ ഷേർസിംഗ് ഗുബായയാണ് വിജയിച്ചത്. എഎപിയുടെ ജഗ്ദീപ് സിംഗാണ് രണ്ടാം സ്ഥാനത്ത്.

എഎപിയില്‍ നിന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ബിജെപിയിൽ ചേർന്ന സുശീൽ കുമാർ റിങ്കുവും ജലന്ധറിൽ നിന്നുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ജലന്ധർ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ചരൺജിത് സിംഗ് ചന്നി വിജയിച്ചു.

2022ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഗെജ്ജ റാം വാൽമീകി ഫത്തേഗഡ് സാഹിബിൽ നിന്ന് പരാജയപ്പെട്ടു. കോൺഗ്രസിൻ്റെ അമർ സിംഗ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എഎപിയുടെ ഗുർപ്രീത് സിംഗാണ് രണ്ടാം സ്ഥാനത്ത്.

ഉത്തർപ്രദേശ്: 31 ശതമാനം ബിജെപി സ്ഥാനാർത്ഥികൾ കൂറുമാറി

ഉത്തർപ്രദേശിൽ നിന്ന് ഞെട്ടിക്കുന്ന ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാർലമെൻ്റ് തെരഞ്ഞെടുപ്പോ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പോ ആകട്ടെ, കഴിഞ്ഞ ദശകത്തിൽ യുപിയിൽ ബിജെപിയാണ് പ്രബലമായത്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ 80ൽ 74 സീറ്റുകളിലും (പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ മത്സരിക്കുന്ന ഒരു സഖ്യകക്ഷി ഒഴികെ) ബിജെപി സ്ഥാനാർത്ഥികളെ നിർത്തി. ഈ 74 പേരിൽ 23 നേതാക്കളും 2014ന് ശേഷം ബിജെപിയിൽ ചേർന്നവരാണ്. ഈ 23ൽ 14 പേർക്കും സീറ്റ് നഷ്ടപ്പെട്ടു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2012ൽ മുൻ മുംബൈ കോൺഗ്രസ് അദ്ധ്യക്ഷൻ കൃപാശങ്കർ സിംഗിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (മഹാരാഷ്ട്ര) അന്വേഷണം ആരംഭിച്ചിരുന്നു. മോദി സർക്കാരിൽ എസിബി അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 2019-ൽ കൃപാശങ്കർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ച് 2021-ൽ ബിജെപിയിൽ ചേർന്നു. എന്നാല്‍, 2024ൽ ജൗൻപൂർ ലോക്‌സഭാ സീറ്റിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.

ഉത്തർപ്രദേശിൽ 33 സീറ്റുകളാണ് ബിജെപി നേടിയത്. സമാജ്‌വാദി പാർട്ടി 37 സീറ്റുകളിലും കോൺഗ്രസ് ആറ് സീറ്റുകളിലും വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ആർഎൽഡി രണ്ട് സീറ്റുകൾ നേടി. കഴിഞ്ഞ 10 വർഷത്തിനിടെ യുപിയിൽ ബിജെപിയുടെ ഏറ്റവും മോശം പ്രകടനമാണിത്.

മറ്റ് പാർട്ടികളിൽ നിന്ന് ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നേതാക്കളുടെ പേരുകൾ:

നീരജ് ശേഖർ (ബാലിയ) – എസ്.പി
റിതേഷ് പാണ്ഡെ (അംബേദ്കർ നഗർ) – ബി.എസ്.പി
ജയ്വീർ സിംഗ് (മെയിൻപുരി) – എസ്.പി
ജിതിൻ പ്രസാദ് (പിലിഭിത്) – കോൺഗ്രസ്
കൃപാശങ്കർ സിംഗ് (ജൗൻപൂർ‌) – കോൺഗ്രസ്
ദിനേശ് പ്രതാപ് സിംഗ് (റായ്ബറേലി) – കോൺഗ്രസ്
ഓം കുമാർ (നഗീന) – ബി.എസ്.പി
ഘൻശ്യാം സിംഗ് ലോധി (രാംപൂർ) – എസ്.പി
താക്കൂർ വിശ്വദീപ് സിംഗ് (ഫിറോസാബാദ്) – ബി.എസ്.പി
ധർമേന്ദ്ര കശ്യപ് (ആം‌വല്‍) – എസ്.പി
രാജേഷ് വർമ്മ (സീതാപൂർ) – ബി.എസ്.പി
സംഗംലാൽ ഗുപ്ത (പ്രതാപ്ഗഡ്) – അപ്നാ ദൾ (എസ്)
പ്രവീൺ കുമാർ നിഷാദ് (സന്ത് കബീർ നഗർ) – എസ്.പി
ബിപി സരോജ് (മഛ്‌ലിശഹര്‍) – ബി.എസ്.പി

‘പുറത്തുള്ളവരെ’ ആശ്രയിച്ചതും ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ദയനീയ പരാജയത്തിന് ഒരു കാരണമായി കരുതപ്പെടുന്നു. ബിജെപിയുടെ ഈ തന്ത്രത്തിൽ സംഘപരിവാർ രോഷാകുലരാണ്.

മറ്റ് സംസ്ഥാനങ്ങൾ

തമിഴ്‌നാട്ടിലെ മൊത്തം ബിജെപി സ്ഥാനാർത്ഥികളിൽ 26 ശതമാനം പേരും കൂറുമാറിയവരാണ്. അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി കൂറു മാറ്റിയവരാണ്. സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളിൽ ഒന്നിൽ പോലും ബിജെപിക്ക് വിജയിക്കാനായിട്ടില്ല.

രാജസ്ഥാനിൽ ബിജെപി രണ്ട് കൂറുമാറ്റക്കാര്‍ക്ക് (മഹേന്ദ്രജിത്ത് മാളവ്യ, ജ്യോതി മിർധ) ടിക്കറ്റ് നൽകിയിരുന്നു, ഇരുവരും പരാജയപ്പെട്ടു.

മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളിൽ 28 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തി, ഈ 28 ൽ ഏഴും മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളായിരുന്നു. ബിജെപിക്ക് ഒമ്പത് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

 

Print Friendly, PDF & Email

Leave a Comment

More News