ലൈംഗികാതിക്രമ കേസ്: നടന്‍ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് പൊലിസ് സ്റ്റേഷനില്‍ ഹാജരായേക്കും. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്. തിരുവനന്തപുരം കന്‍റോണ്‍മെൻ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ജയസൂര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരായി അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.

ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി ആരോപിക്കുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ അറസ്റ്റ് ഉണ്ടാവില്ലെന്ന പൊലീസിന്‍റെ മറുപടി പരിഗണിച്ച് ജയസൂര്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു.

ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് എസ് എച്ച് ഒക്ക് മുന്നില്‍ ഹാജരാകണമെന്നാണ് ജയസൂര്യയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Leave a Comment

More News