ദുബായില്‍ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ ഹീര ഗ്രൂപ്പ് സ്ഥാപക ഇന്ത്യയില്‍ അറസ്റ്റിലായി; മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികളിൽ നിന്ന് പണം തട്ടിയതായി പരാതി

ദുബായ്: ദുബായില്‍ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളികളുള്‍പ്പടെ ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഹീര ഗ്രൂപ്പിന്റെ സ്ഥാപക നൗഹീറ ഷെയ്ഖിനെ ഫരീദാബാദില്‍ നിന്ന് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.

ഏകദേശം 5,600 കോടി രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയതെന്നാണ് പ്രാഥമിക കണക്ക്. ഇരകളിൽ ഭൂരിഭാഗവും പ്രവാസികളാണ്, പ്രത്യേകിച്ച് യുഎഇയിൽ താമസിക്കുന്നവർ. 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നൗഹീറ ഷെയ്ഖിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്തുകൂടി സഞ്ചരിക്കുന്നതിനിടെയാണ് ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇന്നലെ വൈകുന്നേരം നൗഹീറയെ കസ്റ്റഡിയിലെടുത്തത്. അവരെ ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സെൻട്രൽ ക്രൈം സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ ശ്വേത പറഞ്ഞു. 2024 ൽ സുപ്രീം കോടതി അവരുടെ ജാമ്യം റദ്ദാക്കുകയും കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കോടതിയുടെ നിർദ്ദേശം ലംഘിച്ചതിനാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഹീര ടെക്സ്റ്റൈൽസ്, ഹീര ഗോൾഡ്, ഹീര ഫുഡെക്സ് തുടങ്ങിയ ബിസിനസുകൾ വഴി, 36% വരെ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് ഷെയ്ഖ് നിക്ഷേപകരെ വശീകരിച്ചതായി ആരോപിക്കപ്പെടുന്നു. 2018 ൽ, കമ്പനി പെട്ടെന്ന് പേഔട്ടുകൾ നിർത്തിവച്ചു, ഇത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇന്ത്യയിലും പലരും ഈ പദ്ധതിയിൽ നിക്ഷേപം നടത്തിയിരുന്നു. 2018 ൽ നൗഹേര ഷെയ്ഖിനെ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

Leave a Comment

More News