സംസ്ഥാനത്തെ അം‌ഗന്‍‌വാടി ഭക്ഷണ മെനുവും ‘കുഞ്ഞൂസ് കാര്‍ഡും’ ദേശീയ ശ്രദ്ധ നേടി

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗൻവാടി ഭക്ഷണ മെനുവും, മുട്ടയും പാലും നൽകുന്ന ‘പോഷക ബാല്യം’ പദ്ധതി, സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കിയ കുഞ്ഞുസ് കാർഡ് എന്നിവ രാജ്യത്തെ ഏറ്റവും മികച്ച പ്രായോഗിക പദ്ധതികളിൽ ഇടം നേടി. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ പദ്ധതികൾ മികച്ച പ്രായോഗിക പദ്ധതികളായി അവതരിപ്പിച്ചു. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരണം നടത്തി. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ സെമിനാറില്‍ പങ്കെടുത്തു.

കുട്ടികളുടെ ക്ഷേമത്തിനായി വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പ്രധാന പദ്ധതികൾ മുട്ടയും പാലും നൽകുന്ന പോഷകാഹാര പദ്ധതി, അം‌‌ഗന്‍‌വാടി ഭക്ഷണ മെനു, കുഞ്ഞുസ് കാർഡ് എന്നിവയാണ്. ആഴ്ചയിൽ 2 ദിവസം ആരംഭിച്ച മുട്ടയും പാലും പദ്ധതി ആഴ്ചയിൽ മൂന്ന് ദിവസമാക്കി നീട്ടി.

അംഗൻവാടി പ്രീസ്‌കൂൾ കുട്ടികളുടെ വികസന മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിതാ-ശിശു വികസന വകുപ്പാണ് ‘കുഞ്ഞൂസ് കാർഡ്’ പുറത്തിറക്കിയത്. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉൾപ്പെടുന്ന ഒരു സാങ്കേതിക സമിതിയാണ് കാർഡ് പുറത്തിറക്കിയത്.

അം‌ഗന്‍‌വാടിയിൽ ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് ആദ്യമായി ഏകീകൃത മാതൃകാ ഭക്ഷണമെനു തയ്യാറാക്കിയത്. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു തയ്യാറാക്കിയത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉൾപ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്.

2024ൽ ജെൻഡർ ഓഡിറ്റ് നടത്തിയ കുട്ടികളുടെ പ്രവർത്തന പുസ്തകമായ അങ്കണപ്പൂമഴ, അങ്കണവാടി അധ്യാപന സഹായി അങ്കണതൈമാവ്, വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ, ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അങ്കണതൈമാവ് ആധാരമാക്കി തയ്യാറാക്കിയ പിക്ചർ ഡിക്ഷണറി, കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങൾ, സ്പെഷ്യൽ അങ്കണവാടി, ട്രിവാൻഡ്രം ഡെവലപ്മെന്റ് മോണിറ്ററിംഗ് കാർഡ് എന്നിവയും അവതരിപ്പിച്ചു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News