ആഗോളതലത്തിൽ കേരളത്തിന് ശക്തമായ സ്ഥാനം നൽകും; കളമശ്ശേരിയിൽ ലോജിസ്റ്റിക്സ് പാർക്കിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനമായി അതിവേഗം മുന്നേറുന്ന കേരളത്തിന് ദേശീയ, ആഗോള വ്യാവസായിക ഭൂപടത്തിൽ ഉറച്ച സ്ഥാനം നേടാൻ അദാനി ലോജിസ്റ്റിക്സ് പാർക്ക് പോലുള്ള വലിയ പദ്ധതികൾ സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

600 കോടിയിലധികം രൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന ലോജിസ്റ്റിക്സ് പാർക്ക് നേരിട്ടും അല്ലാതെയും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലേക്ക് കൂടുതൽ സംരംഭകരെ കൊണ്ടുവരാൻ ഇത്തരം പദ്ധതികൾ സഹായിക്കും. കൊച്ചി മെട്രോ, അന്താരാഷ്ട്ര വിമാനത്താവളം, വാട്ടർ മെട്രോ, ഇൻഫോപാർക്ക് തുടങ്ങി നിരവധി പദ്ധതികൾ ജില്ലയുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. അതുപോലെ, ലോജിസ്റ്റിക്സ് പാർക്കും രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംരംഭകത്വ വർഷ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏകദേശം മൂന്നേമുക്കാൽ ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. ഇത് 23,000 കോടി രൂപയുടെ നിക്ഷേപവും ഏഴര ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ബിസിനസ്സ് ചെയ്യാൻ എളുപ്പമുള്ളതിന്റെ കാര്യത്തിൽ സംസ്ഥാനം ഇപ്പോൾ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട 97- മത്തെ പദ്ധതിയാണ് ലോജിസ്റ്റിക്സ് പാർക്കിലൂടെ യാഥാർഥ്യമായതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി ഇതുവരെ 35284.75 കോടിയുടെ പദ്ധതികളാണ് നിർമ്മാണഘട്ടത്തിലേക്ക് കടന്നിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനിഷ്, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, മെഡിക്കൽ കോളജ് വാർഡ് കൗൺസിലർ കെ.കെ. ശശി, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിൻ്റെ സി.ഇ.ഒ അശ്വനി ഗുപ്ത, വെയർ ഹൗസിംഗ് ആൻഡ് അദാനി അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡിൻ്റ ബിസിനസ്സ് ഹെഡ് പങ്കജ് ഭരദ്വാജ് തുടങ്ങിയവർ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News