കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ മറവിൽ ഹിന്ദുത്വ, പുരാണ ആശയ പാഠ്യപദ്ധതി നെറ്റ്, ജെ.ആർ.എഫ് പരീക്ഷകളുടെ സിലബസിൽ ഉൾക്കൊള്ളിക്കുന്നതും ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കായി യു.ജി.സി പുറത്തുവിട്ട മാതൃക പാഠ്യപദ്ധതി ചട്ടക്കൂടും ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനാണെന്നും ഇത് അംഗീകരിക്കില്ലെന്നും ചെറുത്തുതോൽപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ അംഗീകരിക്കുക പോലും ചെയ്യാത്ത ഒന്നാണ് ദേശീയ വിദ്യാഭ്യാസ നയം. ഒമ്പത് വിഷയങ്ങൾക്കായി തയ്യാറാക്കിയ മാതൃക പാഠ്യപദ്ധതി ചട്ടക്കൂടിലാണ് ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയിരിക്കുന്നത്. യു.ജി.സി എംബ്ലത്തിന് പകരം സരസ്വതി ദേവിയുടെ ചിത്രവും പ്രാർത്ഥനയുമാണ് ചട്ടക്കൂടിൽ ഉള്ളത്. കെമിസ്ട്രിയുടെ ചട്ടക്കൂടിൽ റഫറൻസിനായി ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങളിൽ ഒന്ന് ‘ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്ട്രി’ എന്ന പുസ്തകമാണ്. മാത് സിൽ റഫറൻസ് പുസ്തകങ്ങളായി പറയുന്നത് വേദിക്ക് മാത്തമാറ്റിക്സിലെ സൂത്ര, നാരദ പുരാണത്തിലെ മാത്തമാറ്റിക്സ് എന്നിവയാണ്.
പൊളിറ്റിക്കൽ സയൻസ് ചട്ടക്കൂടിൽ വി.ഡി സവർക്കർ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്രം പഠിക്കണമെന്നും പറയുന്നു. ദേശീയ പ്രസ്ഥാനത്തിൻ്റെ നിർണായക നേതാക്കളിൽ ഒരാൾ എന്നാണ് സവർക്കറെ പരിചയപ്പെടുത്തുന്നത്.
