ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ നല്‍കിയ പീഡന പരാതി പോലീസും പാര്‍ട്ടിയും ‘ഒതുക്കി’ എന്ന് പരാതിക്കാരി

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പുതിയ ആരോപണം. മുനിസിപ്പൽ ജീവനക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയെന്നും കേസ് സ്ഥലം മാറ്റി ഒതുക്കിയെന്നുമാണ് പുതിയ ആരോപണം.

കൃഷ്ണകുമാറിനെതിരെ നൽകിയ പീഡന പരാതി കുടുംബകാര്യമല്ലെന്ന് പരാതിക്കാരി മാധ്യമങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. പോലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും അദ്ദേഹത്തിന് അനുകൂലമായി റിപ്പോർട്ട് നൽകിയതായും കത്തിൽ പറയുന്നു. പോലീസിന് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. അദ്ദേഹത്തിന്റെ മർദനത്തിൽ തനിക്ക് ഗുരുതരമായി പരിക്കേറ്റു. അന്ന് സുരേഷ് ഗോപി തനിക്ക് വൈദ്യസഹായം നൽകി. പരാതിയിൽ ശോഭ സുരേന്ദ്രന്റെ ഇടപെടൽ വേണമെന്നും യുവതി ആവശ്യപ്പെടുന്നു.

കൃഷ്ണകുമാറിന്റെ ബന്ധുവായ സ്ത്രീ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി പീഡനത്തെക്കുറിച്ച് പരാതി നൽകിയിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2014 ലാണ് യുവതി ആദ്യം പരാതി നൽകിയത്. തുടർന്ന് പാലക്കാട് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് വർഷത്തിന് ശേഷം ബിജെപി നേതൃത്വത്തിനും പരാതി നൽകി. എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന ഓഫീസിൽ പോയി ഗോപാലൻകുട്ടിക്കും തുടർന്ന് ബിജെപി നേതാക്കളായ വി മുരളീധരനും എംടി രമേശിനും പരാതി നൽകി.

കൃഷ്ണകുമാറിനെതിരെ എല്ലാവരും നീതി ഉറപ്പുനൽകിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് യുവതി പരാതിയിൽ ആരോപിച്ചു.
പീഡന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. പാർട്ടി വിട്ടുപോയ ആളാണ് ഇതിന് പിന്നിലെ കാരണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഭാര്യാ വീട്ടിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ പരാതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Comment

More News