ഓണം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും യഥാർത്ഥ പ്രതിഫലനമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും യഥാർത്ഥ പ്രതിഫലനമാണെന്നും പഴയ ഓണസങ്കൽപ്പത്തേക്കാൾ സമ്പന്നമായ ഒരു പുതിയ കേരളത്തെയാണ് നവകേരള സങ്കൽപ്പം സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധിയിൽ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് വർഷമായി സംസ്ഥാനം ക്ഷേമ ആശയം പ്രോത്സാഹിപ്പിക്കുന്നു. മാവേലിയുടെ ക്ഷേമ സങ്കൽപ്പവുമായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ യോജിക്കുന്നു.

ഭക്ഷ്യ ലഭ്യത ഉറപ്പാക്കുക, ഓണ വിപണി സജീവമാക്കുക, ഓണക്കാലത്ത് 60 ലക്ഷം പേർക്ക് പെൻഷൻ വിതരണം ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് 1200 കോടി രൂപ നീക്കിവച്ചു. ഇത് ഓണക്കാലത്തിന്റെ മാത്രം സവിശേഷതയല്ല. ഒമ്പത് വർഷമായി ഇത് തുടരുന്നു.

നെൽകർഷകർ സംഭരിച്ച നെല്ലിന് നൽകേണ്ട പണത്തിന്റെ ഒരു ഭാഗം ബാക്കിയുണ്ടായിരുന്നു. കേന്ദ്ര ഫണ്ട് ലഭിച്ചിരുന്നില്ല. കേന്ദ്രത്തിന്റെ ശ്രദ്ധ നിരന്തരം ശ്രദ്ധയിൽപ്പെടുത്തി. ഇപ്പോള്‍ കേന്ദ്ര ഫണ്ട് ലഭിച്ചതായി അറിയിപ്പ് ലഭിച്ചു. ഈ ഓണത്തിന് നെൽകർഷകർക്ക് അത് വിതരണം ചെയ്യും.

ലൈഫ് പദ്ധതിയിലൂടെ നാലരലക്ഷം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. നാലു ലക്ഷം പട്ടയങ്ങൾ ഈ കാലയളവിൽ വിതരണം ചെയ്തിട്ടുണ്ട്. ഇനി ഒരു ലക്ഷം പട്ടയം കൂടി നൽകും. ആരോഗ്യരംഗത്ത് മികച്ച വളർച്ചയാണ് നേടിയത്. കാരുണ്യ ഇൻഷുറൻസ് വഴി 43 ലക്ഷം കുടുംബങ്ങൾക്ക് സഹായം ലഭിച്ചു.

അസാധ്യമായ പലതും സാധ്യമാക്കിയവരാണ് നമ്മൾ. നാടിന്റെ ഐക്യത്തിനു മുന്നിൽ ഒന്നും അസാധ്യമല്ല. എല്ലാ കാര്യങ്ങളിലും നമുക്ക് ഒന്നാം സ്ഥാനം നേടണം. രാജ്യത്തിനാകെ മാതൃക സൃഷ്ടിക്കുന്നതിന് കേരളത്തിന് കഴിയണം. ആഘോഷങ്ങളെ പ്രത്യേക വിഭാഗത്തിന്റെ മാത്രമായി ചുരുക്കാനുള്ള ശ്രമം പലയിടങ്ങളിലും നടക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാനും ഓണത്തിന്റെയും ഒരുമയുടെയും സന്ദേശം ഉയർത്തിപ്പിടിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് നല്ല നിലയിൽ ഓണം ആഘോഷിക്കാനുള്ള സാഹചര്യമാണ് ഇത്തവണ സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. കോവിഡ് കാലത്ത് ടൂറിസം മേഖല വെന്റിലേറ്ററിലായിരുന്നു. അതിന് ശേഷം ലോകത്ത് യാത്രകൾ വർധിച്ചു. റിവെഞ്ച് ടൂറിസത്തിന്റെ ഭാഗമായി ഏറ്റവുമധികം സഞ്ചാരികൾ വന്നു പോയത് ഈ വർഷമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് മന്ത്രി വി ശിവൻകുട്ടിയും മുഖ്യാതിഥികളായ ജയം രവിക്കും ബേസിൽ ജോസഫിനും മന്ത്രി പി എ മുഹമ്മദ് റിയാസും ഓണക്കോടി സമ്മാനിച്ചു.

ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എ എ റഹീം എംപി, എംഎൽഎമാരായ ആൻറണി രാജു, വി. കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, ഡി കെ മുരളി, ഐ. ബി സതീഷ്, ജി സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ, മേയർ ആര്യ രാജേന്ദ്രൻ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News