തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വെറുമൊരു ഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതികവാദിയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു. പ്രസവ വാർഡിന് മുന്നിൽ പ്രസവം സ്ത്രീകൾക്ക് മാത്രമാണെന്ന് ആരും എഴുതി വെയ്ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ശേഷം, പിണറായി വിജയൻ ഒരു അയ്യപ്പ ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞതിനു പിന്നാലെ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് എ കെ ബാലന്റെ പ്രതികരണം.
“കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അയ്യപ്പ ഭക്തനാണെന്നും, അദ്ദേഹം അത് തുറന്നു പറയണമെന്നും ഇപ്പോൾ പലരും പറയുന്നുണ്ട്. അതിപ്പോള്‍ നല്ല രീതിയിൽ ഒരു പ്രചാരണത്തിനായി ഉപയോഗിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ചോ ഞങ്ങള്‍ കൈകാര്യം ചെയ്യുന്ന മാർക്സിസത്തെക്കുറിച്ചോ അറിവുള്ള ആരും ഇങ്ങനെ ചോദിക്കില്ല.
പിണറായി ഒരു കമ്മ്യൂണിസ്റ്റാണ്. അദ്ദേഹം വെറുമൊരു ഭൗതികവാദിയല്ല. അദ്ദേഹം ഒരു വൈരുദ്ധ്യാത്മക ഭൗതികവാദിയാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന ആളാണ് ഞാൻ എന്ന് എല്ലാ ദിവസവും ലോകത്തോട് പറയേണ്ട ആവശ്യമില്ല. ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമാണെന്ന് പ്രസവ വാർഡിന് മുന്നിൽ ആരും എഴുതി വെയ്ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അയ്യപ്പ ഭക്തനായി മാറിയെന്നും അയ്യപ്പനെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
