ഭീകരതയെ ചെറുക്കാൻ പാക്കിസ്താനും അഫ്ഗാനിസ്ഥാനും ധാരണയിലെത്തിയതായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

ലാഹോർ: അതിർത്തിയിൽ വർദ്ധിച്ചുവരുന്ന ഭീകരവാദ ഭീഷണിയെ നേരിടാൻ ലക്ഷ്യമിട്ടുള്ള നിർണായക ധാരണയിൽ പാക്കിസ്താനും അഫ്ഗാനിസ്ഥാനും എത്തിയതായി പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഭീകരവാദം പാക്കിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തി പ്രദേശങ്ങളെ ആഴത്തിൽ ബാധിച്ചിട്ടുണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സമാധാനത്തിനും മെച്ചപ്പെട്ട ബന്ധങ്ങൾക്കുമുള്ള പ്രതീക്ഷയോടെ, ഈ ഭീഷണി ഇല്ലാതാക്കുന്നതിനായി പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും ഇപ്പോൾ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാറിൽ മധ്യസ്ഥത വഹിച്ചതിൽ നിർണായക പങ്ക് വഹിച്ചതിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, തുർക്കി പ്രതിനിധി ഇബ്രാഹിം കാലിൻ എന്നിവരോട് ഖ്വാജ ആസിഫ് നന്ദി പറഞ്ഞു.

കഴിഞ്ഞയാഴ്ച അതിർത്തി കടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് ഈ കരാറിന്റെ മൂലകാരണമെന്ന് അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളെ വഷളാക്കുന്ന പ്രധാന പ്രശ്നം തീവ്രവാദമാണെന്ന് ഇരു സർക്കാരുകളും അംഗീകരിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിൽ സംഘർഷമുണ്ടാകാനുള്ള പ്രധാന കാരണം തീവ്രവാദമാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രിയും സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതും മറ്റ് പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഫലപ്രദമായ ഒരു സംവിധാനം സ്ഥാപിക്കുകയാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാറിന്റെ സാങ്കേതിക വിശദാംശങ്ങൾ അന്തിമമാക്കുന്നതിനുള്ള ഒരു തുടർ യോഗം അടുത്തയാഴ്ച ഇസ്താംബൂളിൽ നടക്കുമെന്നും ഖത്തരി, തുർക്കി പ്രതിനിധികൾ ഗ്യാരണ്ടികളായി തുടർന്നും പങ്കെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

“ബന്ധങ്ങൾ സാധാരണ നിലയിലായിക്കഴിഞ്ഞാൽ, അഫ്ഗാനിസ്ഥാന് പാക്കിസ്താന്‍ തുറമുഖങ്ങൾ പുനരാരംഭിക്കാൻ കഴിയും, കൂടാതെ വ്യാപാര, ഗതാഗത ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും കഴിയും. സാധുവായ രേഖകളുള്ള അഫ്ഗാൻ അഭയാർത്ഥികൾക്ക് പാക്കിസ്താനില്‍ തുടരാൻ അനുവാദമുണ്ടാകും, എന്നാൽ, രേഖകളില്ലാത്ത വ്യക്തികളെ തിരിച്ചയക്കുന്നത് തുടരും,” മേഖലാ വ്യാപാരത്തിന്റെയും അഭയാർത്ഥി ആശങ്കകളുടെയും ഭാവിയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.

നിയന്ത്രിത അതിർത്തി ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ ആസിഫ്, എല്ലാ ആശങ്കകളും പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന് പറയുന്നത് വളരെ നേരത്തെയാണെന്ന് സമ്മതിച്ചു.

“ഇരു കൂട്ടരും കരാർ എത്രത്തോളം ആത്മാർത്ഥമായി നടപ്പിലാക്കുമെന്ന് കാലം തെളിയിക്കും. പക്ഷേ ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യം നിലനിൽക്കുന്നു – ഞങ്ങള്‍ അയൽക്കാരാണ്, സമാധാനപരമായി സഹവർത്തിത്വത്തിനുള്ള ഒരു വഴി കണ്ടെത്തണം,” അദ്ദേഹം പറഞ്ഞു.

Leave a Comment

More News