സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച വിഷൻ 2031 സാംസ്കാരിക സെമിനാർ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയിൽ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച വിഷൻ 2031 സാംസ്കാരിക സെമിനാർ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കേരളം നിലവിൽ ഒരു നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണെന്നും ഓരോ മലയാളിയും അതിൽ പങ്കുചേരേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

“നവോത്ഥാനം അനിവാര്യമായിരുന്ന ഒരു ഭൂതകാലമാണ് കേരളത്തിനുണ്ടായിരുന്നത്. തൊട്ടുകൂടായ്മയും ആചാരങ്ങളും ഭക്ഷണക്കുറവും നിറഞ്ഞ അപകടകരമായ ഒരു ഭൂതകാലമാണ് കേരളം കണ്ടത്. മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, സാമൂഹിക നീതിയിൽ ഉറച്ചുനിന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാൽപ്പാടുകളും ചരിത്രവും കേരളത്തിനുണ്ട്. ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള നിരവധി സാമൂഹിക പരിഷ്കർത്താക്കൾ ഉഴുതുമറിച്ച നവോത്ഥാനത്തിന്റെ കാൽപ്പാടുകൾ ആഴത്തിൽ വേരൂന്നിയ ഒരു സംസ്ഥാനമാണ് നമ്മുടേത്. ഊരൂട്ടമ്പലം സ്കൂളിന്റെ ചരിത്രം അവിസ്മരണീയമാണ്. എഴുത്ത്, വായന, നാടക പ്രസ്ഥാനങ്ങൾ, യാത്രാവിവരണങ്ങൾ എന്നിവയെല്ലാം നവോത്ഥാനത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളം ഉയർത്തിപ്പിടിക്കുന്ന മതേതരത്വത്തിന്റെയും മാനവികതയുടെയും മഹത്തായ കലവറയ്ക്ക് ചുറ്റും തീഗോളങ്ങൾ പോലെ വർഗീയ, ഫാസിസ്റ്റ് സ്വഭാവവിശേഷങ്ങൾ നമ്മെ പിടിച്ചുലയ്ക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, സുരക്ഷയോടും ദൃഢനിശ്ചയത്തോടും കൂടി ശരിയായ തയ്യാറെടുപ്പുകൾ നടത്തിയാൽ മാത്രമേ ഭാവിതലമുറയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട് ആ രീതിയിൽ അനുഭവിക്കാൻ കഴിയൂ,” മന്ത്രി പറഞ്ഞു.

മതേതരത്വം, സാംസ്കാരിക അവബോധം, ജനാധിപത്യ ബോധം, ഭരണഘടനയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയിൽ ഉറച്ചുനിന്നുകൊണ്ട് നമുക്ക് മുന്നോട്ട് പോകാവുന്ന ഒരു വേദി സൃഷ്ടിക്കാൻ ഇത്തരം ചർച്ചകളിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രമെന്നത് തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറേണ്ട അഗ്‌നിയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ, സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സൗഹൃദ അന്തരീക്ഷത്തെ മലീമസമാക്കുന്ന രീതിയിൽ വൈരാഗ്യത്തിന്റെയും വിഭാഗീയതയുടെയും വിത്തുകൾ വിതച്ചുകൊണ്ടുള്ള ശക്തികൾ കടന്നുവരുമ്പോൾ അതിനെതിരെ ഐക്യത്തിന്റെയും മൈത്രിയുടെയും സാഹോദര്യത്തിന്റെയുമൊക്കെ മഹാപരിചകൾ ഉയർത്തിപ്പിടിക്കുക എന്ന ദൗത്യമാണ് കാലം നമ്മിൽ ഏൽപ്പിച്ചിരിക്കുന്നത്. അതിനു മുന്നിൽനിന്നു പോരാടേണ്ടവരാണ് കലാ – സാഹിത്യ മേഖലയിലുള്ളവർ. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിലേക്ക് കലയും സാഹിത്യവും ‘സ്‌കിൽ പോളിസി’ കളായി ഉൾപ്പെടുത്തി കലാ – സാഹിത്യ മേഖലയിലുള്ളവരും എം. പാനൽ ചെയ്ത് അവർക്ക് കലാലയങ്ങളിൽ തൊഴിലവസരങ്ങൾ നൽകാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

സാസ്‌കാരിക മന്ത്രാലയത്തിന്റെ ഭരണ സംവിധാനത്തെ ആധുനിക കാലത്തിനനുസൃതമായി അടിമുടി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് നയരേഖ പ്രഖ്യാപനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. വകുപ്പിന് കീഴിലെ അക്കാദമികളുടെ സ്വതന്ത്രമായ അധികാരാവകാശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഊർജസ്വലമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിന് ഇവയെ ഏകോപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഗ്ലോബൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്’ എന്ന നിലയിൽ നയം രൂപീകരിക്കുകയാണ് ലക്ഷ്യം. സകല കലകളുടെയും സർവകലാശാലയായി കേരള കലാമണ്ഡലത്തെ മാറ്റുക, ‘മതം -മൈത്രി-മാനവികത’ എന്ന ആശയം ഓരോ വീട്ടിലും എത്തിക്കുക, വജ്ര ജൂബിലി ഫെലോഷിപ്പുകാരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഓരോ പഞ്ചായത്തിലും ആശയവിനിമയത്തിന് വേദിയൊരുക്കുക, ജി.സി.സി. രാജ്യങ്ങളുമായി വാണിജ്യ വ്യാപാര ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തുന്നതോടൊപ്പം അവിടെയുള്ള കലാരൂപങ്ങളുടെ അവതരണം കേരളത്തിൽ സാധ്യമാക്കുക, മലയാളം മിഷന്റെ പ്രവർത്തനം മലയാളികളുള്ളിടത്തേക്കെല്ലാം വ്യാപിപ്പിക്കുക, ശാസ്ത്ര ബോധവൽകരണ സ്ഥാപനങ്ങൾ വ്യാപകമാക്കുക തുടങ്ങിയ ആശയങ്ങൾ മന്ത്രിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടുന്നു. കേരളത്തെ രണ്ടോ മൂന്നോ മേഖലകളായി തിരിച്ച് സ്ഥിരം നാടകവേദികൾ രൂപീകരിക്കുക, സിനിമാ-സീരിയൽ നയം നടപ്പാക്കുക, യുവജനങ്ങൾക്കും വനിതകൾക്കുമായി പ്രത്യേകം പരിപാടികൾ ആസൂത്രണം ചെയ്യുക, കലാകാരെ സംരക്ഷിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിക്കുക, മുതിർന്ന പൗരരെ സാംസ്‌കാരിക പരിപാടികളിൽ ഉൾപ്പെടുത്തുക, വിദ്യാർത്ഥികളുടെ സാംസ്‌കാരിക ഉന്നമനം സാധ്യമാക്കുന്ന ‘ബാലകേരളം’ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആശയങ്ങളും മന്ത്രി പങ്കുവച്ചു.

കേരള സംസ്ഥാനം രൂപീകരിച്ച് 75 വർഷങ്ങൾ പൂർത്തിയാകുമ്പോൾ കേരളം എങ്ങനെയായിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാടു മുൻനിർത്തി സംസ്ഥാനസർക്കാർ നടത്തുന്ന സെമിനാറുകളുടെ ഭാഗമായി സാംസ്‌കാരിക വകുപ്പു സംഘടിപ്പിച്ച സെമിനാറാണിത്. സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡേ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ സ്വാഗതവും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നന്ദിയും പറഞ്ഞു.

‘മതേതരത്വം, മാനവികത, സാംസ്കാരിക വൈവിധ്യം’ എന്ന വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് സംസാരിച്ചു. സ്വാമി സന്ദീപാനന്ദഗിരി, ഡോ. അനിൽ ചേലേമ്പ്ര, റഫീഖ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു. ‘കേരളം ഇന്നലെ, ഇന്ന്, നാളെ – നവോത്ഥാനം മുതൽ നവകേരളം വരെ – ജനപ്രിയ സർക്കാരുകളുടെ സംഭാവനകൾ’ എന്ന വിഷയത്തിൽ മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അവതരണം നടത്തി. ടി.ഡി. രാമകൃഷ്ണൻ, സി.എസ്.ചന്ദ്രിക, ഡോ.ജിജു പി.അലക്സ്, ഡോ.എം.എ.സിദ്ദിഖ് എന്നിവർ പങ്കെടുത്തു. സെമിനാറുകളുടെ മോഡറേറ്റർ എ.വി. അജയകുമാർ ആയിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News