നവകേരള സർവേ എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനാക്കി മാറ്റുന്നത് പ്രതിഷേധാർഹം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സർക്കാറിൻ്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായുക എന്ന പേരിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടത്താനായി സർക്കാർ പ്രഖ്യാപിച്ച നവകേരള സർവേ നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള എൽ.ഡി.ഫിൻ്റെ ക്യാമ്പയിനാക്കുക എന്ന സ്വഭാവത്തിലാണ് ആവിഷ്ക്കരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി കുറ്റപ്പെടുത്തി. സർവേ നടത്താനായുള്ള കർമസേനയിലേക്ക് എൽ.ഡി.എഫ് അനുഭാവികളെ കണ്ടെത്തണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയതായാണ് വിവരം.

ഭരണത്തിൻ്റെ തണലിൽ നിന്ന് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതടക്കം സർക്കാർ സംവിധാനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സി.പി.എമ്മിൻ്റെ ചെയ്തികൾ തന്നെയാണ് നവകേരള സർവേ കർമസേന നിയമനത്തിലും പ്രകടമാവുന്നത്. ഇത് വെച്ചുപൊറുപ്പിക്കില്ല. 20 കോടി രൂപ സർവേ നടത്തിപ്പിനായി സർക്കാർ അനുവദിച്ചിട്ടുണ്ട്. പൊതുഖജനാവിൽ നിന്നുള്ള ഈ പണമുപയോഗിച്ച് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനാണ് സി.പി.എം നീക്കം.

നിയമസഭ ഇലക്ഷന് തൊട്ടുമുന്നേ നടക്കുന്ന സർവേയിൽ പാർട്ടി അനുഭാവികളെ സർക്കാർ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിൽ എത്തിച്ചാൽ എൽ.ഡി.എഫിന് മികച്ച തെരഞ്ഞെടുപ്പ് ക്യാമ്പയിനാണ് ലഭ്യമാവുക. സർവേ മേൽനോട്ടത്തിനായി ജില്ല-മണ്ഡല-തദ്ദേശ സ്ഥാപന തലങ്ങളിൽ രൂപീകരിക്കുന്ന ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ട കർമസേനയിലെ അംഗങ്ങളുടെ ലിസ്റ്റും സി.പി.എം തന്നെയാണ് തയ്യാറാക്കുന്നത്. ഇത്തരത്തിൽ എ.കെ.ജി സെൻ്ററിൽ നിന്നുള്ള ലിസ്റ്റ് വെച്ചാണ് സർക്കാർ നവകേരള സർവേ നടത്താൻ പോകുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 10 വർഷം പൂർത്തിയാക്കുന്ന പിണറായി വിജയൻ്റെ ഭരണക്കാലം കേരളത്തിലെ ജനങ്ങൾക്ക് അങ്ങേയറ്റം ദുരിതമാണ് വിതച്ചതെന്ന് ബോധ്യമുള്ളതിനാലാണ് പാർട്ടി പ്രവർത്തകരെക്കൊണ്ട് സർവേയുടെ മറവിൽ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തിച്ച് സി.പി.എം മുഖം രക്ഷിക്കാൻ നോക്കുന്നതെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.

Leave a Comment

More News