പാലത്തായി കേസ് വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത് സി പി എം അവസാനിപ്പിക്കണം: റസാഖ് പാലേരി

വെൽഫെയർ പാർട്ടി പള്ളുരുത്തി മേഖല കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പാലത്തായി പീഢന കേസിൽ കോടതി ശിക്ഷിച്ച പ്രതിയുടെ മതം പറഞ്ഞ് ന്യായീകരിക്കാനുള്ള ശ്രമം സി പി എം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. തങ്ങൾ നഗർ എ.എം.ഐ. ഹാളിൽ നടന്ന വെൽഫെയർ പാർട്ടി പള്ളുരുത്തി മേഖല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലത്തായി കേസിൽ ബിജെപി നേതാവു കൂടിയായ സ്കൂൾ അദ്ധ്യാപകനെ കോടതി ശിക്ഷിച്ചത് വെൽഫെയർ പാർട്ടിയുൾപ്പെടെ വിവിധ രാഷ്ട്രീയ, സാമൂഹിക, വനിതാ സംഘടനകളുടെ ജാഗ്രതയോടെയുള്ള ഇടപെടലുകൾ കൊണ്ടു കൂടിയാണ്. ഇതിനെ ഹിന്ദു – മുസ്ലീം വിഷയമാക്കി വഴിതിരിച്ചുവിടാനുള്ള സി പി എം നീക്കം അപകടകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി യുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ നടന്ന നീക്കം പ്രതിരോധിച്ചത് പെൺകുട്ടിയുടെ കുടുംബവും ഇതിനെതിരെ രംഗത്തിറങ്ങിയ സംഘടനകളുമാണ്. അന്നത്തെ വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കെതിരെ പരാമർശിച്ചത് വിധി പുറപ്പെടുവിച്ച കോടതി തന്നെയാണ്. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് കുപ്രചരണങ്ങളുമായി സി പി എം രംഗത്തിറങ്ങിയത്.

പ്രതി ഹിന്ദുവായത് കൊണ്ടാണ് പാലത്തായി കേസിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടത് എന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിന്ദ്രൻ പറയുന്നതിൻ്റെ ഉദ്ദേശമെന്താണെന്നും, ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിഷയത്തെ പോലും വിഷം വമിപ്പിച്ച് ബിജെപി പറയുന്ന അതേ ഭാഷയിൽ സംസാരിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്നും, പ്രസ്താവന പിൻവലിച്ച് സിപിഎം മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് കെ.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ടിപി അബ്ദുൽ ഖയ്യൂം, 56-ാം ഡിവിഷൻ സ്ഥാനാർത്ഥി ഷമീന, മണ്ഡലം സെക്രട്ടറി കെ.എസ്. നസീർ, പി.എ. അനീസ്, ഹസീന ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News