തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഡിസംബർ 7 ന് അവസാനിക്കും; ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു.

ഡിസംബർ 9 ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രചാരണം 7 ന് അവസാനിക്കും.

സമാപന ചടങ്ങുകൾ പൊതുജനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കരുത്. തർക്കങ്ങൾ, വെല്ലുവിളികൾ, ശബ്ദ നിയന്ത്രണമില്ലാത്ത പ്രഖ്യാപനങ്ങൾ, പരസ്യ പ്രചാരണത്തിന്റെ അവസാനം ഉച്ചത്തിൽ പ്രചാരണ ഗാനങ്ങൾ ആലപിച്ച് മത്സരിക്കുന്ന പ്രവണത എന്നിവ കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികാരികൾക്കും നിർദ്ദേശം നൽകി.

പ്രചാരണത്തിന്റെ അവസാനം പോലും മാതൃകാ പെരുമാറ്റച്ചട്ടവും ഹരിത നിയമവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പാക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പ്രചാരണം നിർത്തിവയ്ക്കണം. തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്.

Leave a Comment

More News