സുരക്ഷാ കാരണങ്ങളാലും ഭീകരാക്രമണ ഭീഷണിയെത്തുടർന്നും ലോകത്തെ വിവിധ നഗരങ്ങളിൽ ഈ വർഷത്തെ പുതുവത്സരാഘോഷങ്ങൾ റദ്ദാക്കി. ലോസ് ഏഞ്ചൽസിൽ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ട നാല് പേരെ എഫ്.ബി.ഐ (FBI) പിടികൂടിയതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
സിഡ്നി (ഓസ്ട്രേലിയ)ബോണ്ടി ബീച്ചിൽ അടുത്തിടെയുണ്ടായ വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ, 15,000-ത്തിലധികം ആളുകൾ പങ്കെടുക്കാറുള്ള ബോണ്ടി ബീച്ചിലെ വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളും റദ്ദാക്കി. ജൂത സമൂഹത്തിന്റെ സുരക്ഷയും നിലവിലെ ഭീകരാക്രമണ സാധ്യതയും കണക്കിലെടുത്താണ് തീരുമാനം.
പാരിസ് (ഫ്രാൻസ്) ഷാംപ്സ്-എലീസിയിലെ (Champs-Elysées) പ്രശസ്തമായ സംഗീത പരിപാടി പോലീസ് നിർദ്ദേശത്തെത്തുടർന്ന് റദ്ദാക്കി. വൻ ജനക്കൂട്ടം നിയന്ത്രണാതീതമാകാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണിത്. എന്നാൽ ഔദ്യോഗികമായ വെടിക്കെട്ട് നടക്കും.
ടോക്കിയോ (ജപ്പാൻ) ഷിബുയ സ്റ്റേഷന് പുറത്തുള്ള ലോകപ്രശസ്തമായ ന്യൂ ഇയർ കൗണ്ട്ഡൗൺ ടോക്കിയോ റദ്ദാക്കി. വൻ തിരക്കിൽപ്പെട്ട് തിക്കും തിരക്കും ഉണ്ടാകാനുള്ള സാധ്യതയും പൊതുസ്ഥലത്തെ മദ്യപാനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പുതുവത്സര തലേന്ന് ബോംബ് ആക്രമണം നടത്താൻ പദ്ധതിയിട്ട നാല് പേരെ മൊജാവേ മരുഭൂമിയിൽ വെച്ച് പിടികൂടി. ഇവർ അവിടെ ആക്രമണത്തിന്റെ ട്രയൽ റൺ നടത്തുകയായിരുന്നു. അതേസമയം, ന്യൂയോർക്ക് നഗരത്തിലെ വിഖ്യാതമായ ടൈംസ് സ്ക്വയർ ബോൾ ഡ്രോപ്പ് (Ball Drop) മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
