നാമെല്ലാം എല്ലായിപ്പോഴും ഭൗതികമായ നേട്ടങ്ങളെക്കുറി്ച്ച് മാത്രമാണ് നാം ചിന്തിക്കുന്നത്. എങ്ങനെ പണം കൂടുതല്‍ വെട്ടിപ്പിടിക്കാം എന്നതിനെക്കുറിച്ചാണ് ഒരോരുത്തരും ആലോചിക്കുന്നത്. മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും നിരന്തരം കേട്ടിട്ടും പറഞ്ഞിട്ടുമൊന്നും ആ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നില്ല. ഒരുപക്ഷെ, ഉള്‍ക്കൊള്ളുക എന്ന് പറയുന്നതിനപ്പുറം പാഥേയമൊരുക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.
ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനിറങ്ങിയ സമ്പന്നമാരുടെ അവസാനം ആറടി മണ്ണിന്റെ അവകാശികളായാണ് ഈ ലോകത്തോട് വിടപറഞ്ഞതെന്ന് നാം ഉറക്കെപ്പറയുന്നുണ്ട്. കുന്നോളം സ്വര്‍ണ്ണം സമ്പാദിച്ചവര്‍ പോലും അതില്‍നിന്ന് ഒരു തരിയും കൂടെക്കൊണ്ടുപോകുന്നില്ലെന്നതിന് നാം സാക്ഷികളാണ്. എന്നി്ട്ടും വെട്ടിപ്പിടിക്കുവാനുള്ള നമ്മുടെ ആര്‍ത്തി നമ്മെ വിട്ട് പോകുന്നില്ല.
കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സാണ് വലിയ മനസ്സ്. ആയിരം കിട്ടണം എന്ന ചിന്ത തന്നെ ഉള്ളില്‍ കിടന്ന് പിടയുകയാണെങ്കില്‍ കിട്ടിയ നൂറിന്റെ സന്തോഷം നമുക്ക് അനുഭവിക്കാന്‍ സാധിക്കുകയില്ല.
വലിയ മാളികകള്‍ സ്വപ്‌നം കണ്ടിരിക്കുകയാണെങ്കില്‍ കുടിലില്‍ കിടക്കുന്നവന് ഉറക്കം സുഖമാവില്ല. അവിടെയാണ്, ഭൗതിക ജീവിതം ആസ്വദിക്കണമെങ്കില്‍ നമ്മേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കണമെന്ന സന്ദേശം പ്രസക്തമാവുന്നത്.
വീടില്ലാതെ തെരുവുകളിലും പീടികക്കോലായികളിലും കിടന്നുറങ്ങുന്നവരെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് കുടിലില്‍ കിടക്കുന്നവന് മനഃസമാധാനം ലഭിക്കുന്നത്. അപ്പോഴാണ് ദൈവം നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് നമുക്ക് ബോധ്യമാവുന്നത്. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് മാത്രമേ മാനസമാധാനത്തോട് ജീവിക്കുവാൻ സാധിക്കുകയുള്ളൂ. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെയായി നമ്മുടെ ഭൗതിക ജീവിതം കൃത്യമായി സംവിധാനിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെത്തന്നെ ഓരോ സൂചകങ്ങളാണ്. നമ്മുടെ ലക്ഷ്യത്തെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാനുള്ള വേദികളാണവ. ഓരോ ദിവസം കഴിയും തോറും നാം ആലോചിക്കണം ‘എന്റെ ഇന്നലത്തെ ദിവസം എത്രമാത്രം നന്മ നിറഞ്ഞതായിരുന്നു? എന്തൊക്കെ അരുതായ്മകള്‍ ഞാന്‍ ഇന്നലെ ചെയ്ത്കൂട്ടി? രാത്രി കിടന്നുറങ്ങുന്നതിന്റെ മുമ്പ് അഞ്ച് മിനുട്ടെങ്കിലും ഇങ്ങനെ ആലോചിക്കുന്നതിന് വേണ്ടി നാം ചെലവഴിക്കുകയാണെങ്കില്‍ വലിയൊരര്‍ഥത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. നന്മകള്‍ വര്‍ദ്ധിപ്പിക്കാനും തിന്മകളുടെ തോത് കുറക്കാനും ഇത് നമ്മെ സഹായിക്കും. ഓരോ ദിവസവും ഇങ്ങനെ ആത്മ വിചാരണ നടത്തുന്നയാള്‍ക്ക് വര്‍ഷാവസാനം തിരിഞ്ഞുനോക്കുമ്പോള്‍ വലിയ ചാരിതാര്‍ഥ്യമുണ്ടാകുമെന്ന് തീര്‍ച്ച. പുതുവര്‍ഷം വീണ്ടുവിചാരത്തിന്റേതാണ്. ഒരൊറ്റ നിമിഷത്തെ ചിന്ത മതി നമ്മുടെ ജീവിതം മുഴുവന്‍ മാറാന്‍. ഏത് നിമിഷമാണ് നമ്മുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നതെന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ചില ചോദ്യങ്ങളോ അതല്ലെങ്കില്‍ ഉത്തരങ്ങളോ സംശയങ്ങളോ ഒക്കെ ആയിരിക്കും നമ്മുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുന്നത്.
മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ പരാമര്‍ശിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ശ്രദ്ദേയമായ മൂന്ന് അന്ത്യാഭിലാഷങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ചക്രവര്‍ത്തിയുടെ അന്ത്യം അടുത്തുവെന്ന് തിരുമനസ്സിന് ബോധ്യം വന്നപ്പോള്‍ സേനാനായകനെ വിളിച്ച് പറഞ്ഞു: ഇനി ഞാന്‍ കൂടുതല്‍ കാലം ജീവിക്കില്ല, എന്റെ മരണം അടുത്തിരിക്കുന്നു. എനിക്കുള്ള അന്ത്യാഭിലാഷങ്ങള്‍ നിങ്ങള്‍ നടപ്പിലാക്കണം. സേനാനായകന്‍ ഉത്തരവാദിത്വബോധത്തോടുകൂടി ചക്രവര്‍ത്തിയുടെ അന്ത്യാഭിലാഷങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു. ചക്രവര്‍ത്തിയുടെ ഒന്നാമത്തെ അഭിലാഷം ഇതായിരുന്നു; തന്നെ മറവ് ചെയ്യുമ്പോള്‍ തന്നോടൊപ്പം തന്നെ ചികിത്സിച്ച വൈദ്യനെയും മറവ് ചെയ്യണം. രണ്ടാമത്തെ അഭിലാഷം ഇപ്രകാരം വ്യക്തമാക്കി: താന്‍ ഇക്കാലമത്രയും സമ്പാദിച്ച സ്വര്‍ണ്ണക്കട്ടികളും രത്‌നങ്ങളും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം തന്റെ ശവം വഹിച്ച് കൊണ്ട്‌പോകുന്ന ഘോഷയാത്രക്കിടെ വഴിയില്‍ വിതറുക. ചക്രവര്‍ത്തിയുടെ മൂന്നാമത്തെ അഭിലാഷം ഇതായിരുന്നു: തന്റെ ശവം കൊണ്ടുപോകുമ്പോള്‍ രണ്ട് കൈകളും ശവപ്പെട്ടിയില്‍ നിന്ന് പുറത്തേക്ക് തൂക്കിയിടണം.
ചക്രവര്‍ത്തിയുടെ അന്ത്യാഭിലാഷങ്ങള്‍ വിചിത്രമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവ കേട്ടപ്പോള്‍ സേനാനായകന് അമ്പരപ്പുണ്ടായി. അദ്ദേഹം ജിജ്ഞാസയോടെ ചോദിച്ചു ‘അങ്ങയുടെ ആഗ്രഹങ്ങള്‍ വളരെ വിചിത്രമാണ്. എങ്കിലും അവ നടപ്പാക്കുന്ന വിഷയത്തില്‍ യാതൊരു വീഴ്ചയും ഞാന്‍ വരുത്തുകയില്ല. പക്ഷെ, എന്ത്‌കൊണ്ടാണ് അങ്ങ് ഇങ്ങനെ ആഗ്രഹിക്കുന്നത് എന്നറിയാന്‍ എനിക്ക് താത്പര്യമുണ്ട്’. സേനാനായകന്റെ ചോദ്യത്തിന് മറുപടിയെന്നോണം ചക്രവര്‍ത്തി തന്റെ ആഗ്രഹങ്ങളുടെ പൊരുള്‍ വ്യക്തമാക്കി. തന്നോടൊപ്പം തന്നെ ചികിത്സിച്ച വൈദ്യനെക്കൂടി മറവ് ചെയ്യണം എന്ന് പറഞ്ഞത് ആയുസ്സൊടുങ്ങിയവന്റെ മുമ്പില്‍ വൈദ്യശാസ്ത്രം എത്രത്തോളം വ്യര്‍ഥമാണെന്ന് മനുഷ്യവംശത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ വൈദ്യശാസ്ത്രത്തിന് സാധിക്കുകയില്ല. വൈദ്യനും മരണമുണ്ട് എന്ന് അത് ബോധ്യപ്പെടുത്തിത്തരുന്നു. തന്റെ ആയുഷ്‌കാലംകൊണ്ട് വെട്ടിപ്പിടിച്ച സമ്പത്തെല്ലാം അര്‍ഥശൂന്യമാണെന്ന് വെളിപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്വര്‍ണ്ണക്കട്ടിയും രത്‌നങ്ങളുമെല്ലാം വഴിയില്‍ വിതറാന്‍ പറഞ്ഞത്. കൂടിവന്നാല്‍ ശവക്കുഴിവരെ മാത്രമേ സമ്പാദ്യങ്ങള്‍ കൂടെക്കൊണ്ട് പോകാന്‍ സാധിക്കുകയുള്ളൂ. സമ്പാദിക്കാന്‍ വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ നിഷ്ഫലമാണെന്ന് അത് സൂചിപ്പിക്കുന്നു. ഈ ഭൂമിയിലേക്ക് പിറന്നുവീണപ്പോള്‍ എന്ന പോലെ മടങ്ങുമ്പോഴും കൈകള്‍ ശൂന്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ശവപ്പെട്ടിയില്‍ നിന്നും കൈകള്‍ പുറത്തേക്ക് തൂക്കിയിടണമെന്ന് മൂന്നാമതായി ചക്രവര്‍ത്തി പറഞ്ഞത്.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യാഭിലാഷങ്ങള്‍ ഇത് തന്നെയായിരുന്നോ, അതല്ലെങ്കില്‍ ഈ അഭിലാഷങ്ങള്‍ നടപ്പിലാക്കപ്പെട്ടിരുന്നോ എന്ന ചിന്തക്കപ്പുറം ഇവ നല്‍കുന്ന ഉള്‍വെളിച്ചമാണ് നാം ഉള്‍ക്കൊള്ളേണ്ടത്.അങ്ങനെ ചിന്തിക്കുമ്പോള്‍ പുതിയ അജണ്ടകളിലായി നമ്മുടെ ജീവിതം ക്രമീകരിക്കാന്‍ നമുക്ക് സാധിക്കും.
