മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് മാപ്പർഹിക്കാത്ത അപരാധം; ലോട്ടറി വിവാദത്തിൽ പ്രതിഷേധവുമായി കെ.എച്ച്.എൻ.എ.

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഈ നടപടിക്കെതിരെ കെ.എച്ച്.എൻ.എ. ഭരണസമിതി ഔദ്യോഗികമായി പ്രതിഷേധ പ്രമേയം പാസാക്കി. കേരള സർക്കാരിന്റെ ‘സുവർണ്ണ കേരളം’ ലോട്ടറി ടിക്കറ്റിൽ ഹൈന്ദവ വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ഉൾപ്പെടുത്തിയ നടപടിയിൽ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭാരതീയർ പവിത്രമായി കാണുന്ന ശിവലിംഗത്തെ ആർത്തവരക്തവുമായി ബന്ധിപ്പിച്ച് വികലമായി ചിത്രീകരിച്ചത് ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെ.എച്ച്.എൻ.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അറിയിച്ചു.

ഭാരതീയർ പവിത്രമായി കാണുന്ന ആരാധനാ ബിംബങ്ങളെ വികലമായി ചിത്രീകരിക്കുന്നത് ഒരു മതേതര സർക്കാരിന് ചേർന്നതല്ല. ഇത്തരം നീക്കങ്ങൾ ഹൈന്ദവ സമൂഹത്തോടുള്ള തുറന്ന വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയൂ. വൈകൃതങ്ങളെ ആഘോഷമാക്കുന്ന ഇത്തരം നടപടികൾ വിശ്വാസത്തോടൊപ്പം സമൂഹം കാത്തുസൂക്ഷിക്കുന്ന സദാചാര സങ്കല്പങ്ങളെയും ബാധിക്കും. സമൂഹത്തിന്റെ അന്തസ്സും സദാചാര സങ്കല്പങ്ങളും തകർക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണം.

ശബരിമല വിഷയമുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശ്വാസികളുടെ വികാരം വ്രണപ്പെട്ട സാഹചര്യത്തിൽ, ലോട്ടറി വിവാദത്തിലൂടെയുള്ള ഇത്തരം നീക്കങ്ങൾ ഹൈന്ദവ വിരുദ്ധ സമീപനമായി മാത്രമേ വിലയിരുത്താൻ സാധിക്കൂ.

ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ഈ ചിത്രത്തിന്റെ ആർട്ടിസ്റ്റ് മറ്റൊരു മതവിഭാഗത്തിൽപ്പെട്ട ആളാണെന്ന വിവരം പുറത്തുവിട്ട്, ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ഹിന്ദു വികാരം ഇതര മതങ്ങൾക്കെതിരെ തിരിച്ചുവിടാനും ചിലർ ഗൂഢമായി ശ്രമിക്കുന്നതായി കെ.എച്ച്.എൻ.എ സംശയിക്കുന്നു.

കെ.എച്ച്.എൻ.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ,ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ വനജ നായർ എന്നിവർ സംയുക്തമായി വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ഇത്തരം വിവാദ നടപടികൾ തുടരാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രമേയം പാസാക്കി.

Leave a Comment

More News