കോഴിക്കോട്: ബസില്‍ വെച്ച് തനിക്കെതിരെ ലൈഗിക അതിക്രമം കാണിച്ചെന്ന രീതിയില്‍ യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതിയുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക് ബസിൽ കയറുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
പയ്യന്നൂരിൽ അൽ അമീൻ എന്ന ബസിലാണ് ദീപക് കയറിയത്. ഡ്രൈവറുടെ ക്യാബിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. മുൻ വാതിലിലൂടെ ബസിൽ പ്രവേശിച്ച ദീപക്ക് പിന്നിലേക്ക് പോകുന്നതിൻ്റെ ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്. എന്നാൽ കൂടുതൽ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
രാമന്തളിയില്‍നിന്ന് പയ്യന്നൂരിലേക്കു വരികയായിരുന്ന ബസില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് ദീപക് കയറുന്ന ദൃശ്യമാണ് പുറത്തുവന്നത്. ബസിനുള്ളിൽ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിന് ശേഷമാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്ന് ബസിലെ ജീവനക്കാർ പറഞ്ഞു.
ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. വീഡിയോ പോസ്റ്റ് ചെയ്ത യുവതി തങ്ങളോട് ഒരു പരാതിയും പറഞ്ഞില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വെള്ളിയാഴ്ച ഈ ബസിലെ യാത്രയ്ക്കിടയിലാണ് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് കാട്ടി യാത്രക്കാരിയായ ഷിംജിത വിഡിയോ പകര്‍ത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ബസ് ഉടമ തങ്ങളോട് കാര്യം പറയുമ്പോഴാണ് ഇങ്ങനെ ഒരു കാര്യം അറിഞ്ഞതെന്നും ജീവനക്കാർ പറയുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഷിംജിതയ്ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
