യുഎൻഎ എന്ന സംഘടന 2026 ഫെബ്രുവരി 21 ശനിയാഴ്ച തൃശൂരിൽ സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്കും വമ്പിച്ച ഒരു ജാഥയും നടത്തിയത് അവരുടെ അടിസ്ഥാന ശമ്പളം 40,000 രൂപാ ആവശ്യപ്പെട്ടാണ്. അതാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മനുഷ്യജീവിതത്തിന്റെ ഏറ്റവും ദുർബലവും നിർവചനാതീതവുമായ നിമിഷ ങ്ങളിൽ, ഒരാളുടെ കൈ പിടിച്ചു നിൽക്കുന്ന ഒരു നിശ്ശബ്ദ സാന്നിധ്യം ഉണ്ടാകുന്നു, അതാണ് നഴ്സ്. രോഗ ത്തിന്റെ മങ്ങിയ ഇടനാഴികളിലൂടെ ഭയം, വേദന, അനിശ്ചിതത്വം എന്നിവ കുത്തൊഴുക്കായി ഒഴുകുമ്പോൾ, പ്രതീക്ഷയുടെ ചെറുദീപമായി അവർ കാവൽ നിൽക്കുന്നു.
ലോകത്തിലെ ഏത് തൊഴിലും മനുഷ്യനോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ അതിന് മഹത്വമുണ്ടാകും; എന്നാൽ, ജീവന്റെ അതിർ വരമ്പുകളിൽ കാവലായി നിൽക്കുന്ന ഈ സേവനത്തിന് ഒരു വ്യത്യസ്തമായ ദിവ്യത്വമുണ്ട്. വിചിത്രമായൊരു വിരോധാഭാസം പോലെ, സമൂഹത്തിന്റെ ഏറ്റവും കരുണാഭരിതമായ ഈ ദൗത്യത്തിന് ലഭിക്കുന്ന പ്രതിഫലം പലപ്പോഴും അതിന്റെ മഹത്വത്തിന് തുല്യമല്ലെന്ന് പറയപ്പെടുന്നു; പ്രത്യേകിച്ച് കേരളം എന്ന സാമൂഹിക-സാംസ്കാരിക പാരമ്പര്യങ്ങൾ നിറഞ്ഞ മണ്ണിൽ, നഴ്സുമാരുടെ വേതനം പലരുടെയും ഹൃദയത്തിൽ ചോദ്യചിഹ്നങ്ങളായി ഉയരുന്നു. “സേവനമാണ് മഹത്തായത്” എന്ന വാക്യം നിത്യവും ആവർത്തിക്കുന്ന നാടായിട്ടും, സേവനത്തിന്റെ ശിരോമണികളായ ഇവരുടെ ജീവിത വ്യവസ്ഥകൾ പലപ്പോഴും നിശ്ശബ്ദമായൊരു വിഷാദമായി മാറുന്നു.
ആശുപത്രി മുറികളുടെ അകത്തളങ്ങളിൽ സമയം ഒരു വ്യത്യസ്ത ഭാവത്തിൽ ഒഴുകുന്നു. അവിടെ ദിനവും രാവും തമ്മിലുള്ള അതിർത്തികൾ മങ്ങിപ്പോകുന്നു; കൃത്യസമയങ്ങളിൽ മരുന്നുകൾ, നിരന്തര നിരീക്ഷണങ്ങൾ, കൃത്യമായ രേഖപ്പെടുത്തലുകൾ, അടിയന്തര വിളികൾ, എല്ലാം ഒരേ ചക്രവാളത്തിൽ ചുറ്റുന്നു. ഈ തിരക്കിന്റെ ഇടയിൽ, നഴ്സിന്റെ സ്പർശം ഒരു മാതൃ സ്പർശമായി മാറുന്നു. അമ്മ കുഞ്ഞിന്റെ ശ്വാസം കേട്ട് ഉണരുന്നതുപോലെ, രോഗിയുടെ ചെറു വ്യതിയാനങ്ങൾ പോലും അവർ ശ്രദ്ധിക്കുന്നു. ഒരു തളർന്ന കണ്ണോട്ടം, ഒരു ശ്വാസത്തിന്റെ അസ്വാഭാവികത, ഒരു മൗനത്തിന്റെ ഭാരം, ഇവയുടെ ഭാഷ അവർക്കറിയാം. ശരീരവേദനയുടെ അതിർത്തികൾ കടന്ന് ആത്മാവിന്റെ വിറയലുകൾ വരെ അവർ കേൾക്കുന്നു. അതുകൊണ്ടാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരാളുടെ അധരങ്ങളിൽ നിന്നു പലപ്പോഴും സ്വയം പൊഴിയുന്നത്: “ഈ നഴ്സുമാർ ദൈവത്തിന്റെ ദൂതന്മാരല്ലാതെ മറ്റെ ന്താണ്?” എന്നൊരു നന്ദിനിനാദം. വേദനയുടെ കറുത്ത മേഘങ്ങളിൽ നിന്നും ശാന്തിയുടെ ഒരു മൃദുലതരം കാറ്റായി അവർ വീശുന്നു.
നഴ്സിന്റെ ജോലി ശാസ്ത്രീയ കൃത്യതയും മാനുഷിക മൃദുത്വവും തമ്മിലുള്ള അപൂർവ സംഗമമാണ്. അവർ വെറും നിർദ്ദേശങ്ങൾ പാലിക്കുന്ന കൈകളല്ല; രോഗിയുടെ മനസ്സിനെ താങ്ങുന്ന ഹൃദയങ്ങളാണ്. കരുണയുടെ ഒരു നിമിഷം, ആശ്വാസത്തിന്റെ ഒരു വാക്ക്, ആത്മ വിശ്വാസത്തിന്റെ ഒരു നേർത്ത പുഞ്ചിരി, ഇവ മരുന്നുകളുടെ അളവുകളിൽ കണക്കാക്കാനാവാത്ത ചികിത്സകളാണ്. ചിലപ്പോൾ ഒരു രോഗിയുടെ പകുതി വേദന പോലും അവർ തീർക്കുന്നത് മരുന്നുകളാൽ അല്ല, മനസ്സിലാക്കലൽ ആണ്. “നിങ്ങൾ ഭയപ്പെടേണ്ട” എന്നൊരു മൃദുസ്വരം, “ഞങ്ങൾ ഇവിടെ തന്നെയുണ്ട്” എന്നൊരു ഉറപ്പ്, മനുഷ്യന്റെ ഏറ്റവും തളർന്ന നിമിഷങ്ങളിൽ ഇതാണ് ജീവൻ പിടിച്ചു നിർത്തുന്ന അദൃശ്യ ഔഷധങ്ങൾ. അതുകൊണ്ട് തന്നെ, നഴ്സിന്റെ സേവനം ചികിത്സയുടെ പരിധി കടന്ന് മനുഷ്യ സ്നേഹത്തിന്റെ വിശുദ്ധ ശാലയായി ഉയരുന്നു. എന്നാൽ ഈ ദിവ്യത്വത്തിന്റെ മറുവശത്ത്, അവർ മനുഷ്യരാണ് എന്ന സത്യവും മറക്കരുത്. രാത്രിയുടെ മധ്യത്തിൽ വിളിച്ചുണർത്തുന്ന അടിയന്തരാവസ്ഥകൾ, നീണ്ട ഡ്യൂട്ടികൾ, മാനസിക-ശാരീരിക ക്ഷീണം, കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന അകലങ്ങൾ, ഇവയെല്ലാം അവരുടെ ദിനചര്യയുടെ ഭാഗങ്ങളാണ്. മറ്റുള്ളവരുടെ വേദനകൾ കേട്ട് നിൽക്കുന്ന ഈ ഹൃദയങ്ങൾ, സ്വന്തം വേദനകൾ പലപ്പോഴും നിശ്ശബ്ദമായി അടക്കി വയ്ക്കുന്നു. രോഗിയുടെ കണ്ണീരിന് ആശ്വാസമാകുന്നവർ, സ്വന്തം കണ്ണീരിന് സാക്ഷികളില്ലാതെ മുന്നോട്ട് നടക്കുന്നു. സമൂഹം “അവർക്ക് സേവന മനോഭാവമുണ്ട്” എന്ന് പറയുമ്പോൾ, സേവനത്തിന് പിന്നിലെ മനുഷ്യന്റെ അവകാശങ്ങളും ആവശ്യങ്ങളും പലപ്പോഴും മറവിയിലാകുന്നു.
വേതനം എന്നത് വെറും സാമ്പത്തിക അളവുകോൽ മാത്രമല്ല; അത് ഒരു തൊഴിലിന്റെ മാന്യതയ്ക്കുള്ള സാമൂഹിക അംഗീകാരവുമാണ്. ഈ അംഗീകാരം കുറവാണെന്ന തോന്നൽ ഉയരുമ്പോൾ, അത് ഒരു വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെ മൂല്യബോധത്തിന്റെയും പരീക്ഷണമായി മാറുന്നു. നഴ്സുമാരുടെ സേവനം ജീവിതത്തിന്റെ അവസാന വഴികളിൽ കൂടുതൽ തീവ്രമാകുന്നു. മരണത്തിന്റെ നിശ്ശബ്ദത തഴുകുന്ന മുറികളിൽ, അവർ പ്രതീക്ഷയുടെ അവസാന കാവൽക്കാരായി നിൽക്കുന്നു. കുടുംബാംഗങ്ങൾ തളരുമ്പോൾ, രോഗി മൗനത്തിലാകുമ്പോൾ, ജീവിതത്തിന്റെ നൂൽപ്പാലം വിറയ്ക്കുമ്പോൾ, അവിടെ അവരുടെ സാന്നിധ്യം ഒരു ദീപസ്തംഭം പോലെ. ഒരു കൈകൊണ്ടുള്ള തലോടൽ, ഒരു സ്വാന്തന വാക്കു, നെറ്റിമേൽ മലർത്തിവെയ്ക്കുന്ന ആ കൈകൾ, ഒരു മൃദുസ്വരം, മനുഷ്യന്റെ അവസാന യാത്രയ്ക്ക് നൽകുന്ന ഏറ്റവും കരുണാഭരിതമായ അനുഗ്രഹങ്ങൾ. ഈ നിമിഷങ്ങളിൽ, അവർ ആരോഗ്യ പ്രവർത്തകരെന്ന പരിധി കടന്ന് മനുഷ്യകുലത്തിന്റെ സഹാനുഭൂതിയുടെ പ്രതീകങ്ങളാകുന്നു. അപ്പോൾ “ദൂതൻ” എന്ന വിശേഷണം പോലും ചെറുതായി തോന്നുന്നു; കാരണം അവരുടെ കരുണയുടെ വ്യാപ്തി ഭാഷയുടെ പരിധികൾ മറികടക്കുന്നു. സമൂഹം പലപ്പോഴും മഹത്വങ്ങളെ വാക്കുകളിൽ ഉയർത്തുകയും യാഥാർത്ഥ്യങ്ങളെ പ്രവൃത്തിയിൽ മറക്കുകയും ചെയ്യുന്നു. നഴ്സുമാരെ “ദൈവദൂതന്മാർ” എന്ന് വിളിക്കുമ്പോൾ, ആ ദൂതന്മാർക്ക് ഭൂമിയിലെ ജീവിതം താങ്ങാൻ വേണ്ടിയുള്ള നീതിയും മാന്യതയും ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. വേതനം, ജോലി സാഹചര്യങ്ങൾ, മാനസികാരോഗ്യ പിന്തുണ, ഇവയെല്ലാം ഒരു കരുണാഭരിത സമൂഹത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വങ്ങളാണ്. കാരണം കരുണയെ നിലനിർത്താൻ, കരുണ പുലർത്തുന്നവരുടെ ജീവിതം ഉറപ്പായിരിക്കണം. അല്ലാത്തപക്ഷം, നാം സ്തുതിക്കുന്ന മഹത്വം ഒരു ശൂന്യ നിനാദമായി മാറും.
ഒരു നഴ്സിന്റെ സേവനം ഒരു തൊഴിൽ മാത്രമല്ല, മനുഷ്യ സ്നേഹത്തിന്റെ ജീവിച്ചിരിക്കുന്ന കവിതയാണ്. അമ്മയുടെ ഹൃദയ മൃദുത്വവും ശാസ്ത്രത്തിന്റെ കൃത്യതയും ഒരുമിക്കുന്ന ഈ വിശുദ്ധ ദൗത്യത്തിന് അർഹമായ ബഹുമാനവും പരിഗണനയും ലഭിക്കണം. ആശുപത്രി ഇടനാഴികളിൽ നിശ്ശബ്ദമായി ഒഴുകുന്ന അവരുടെ കരുണ, അനവധി ജീവിതങ്ങളുടെ പ്രതീക്ഷയായി മാറുന്നു. നമുക്ക് ലഭിക്കുന്ന ആശ്വാസത്തിന്റെ അളവിൽ, നാം നൽകേണ്ട നന്ദിയും നീതിയും അളക്കപ്പെടട്ടെ; അപ്പോൾ മാത്രമേ സമൂഹത്തിന്റെ മനഃസ്സാക്ഷി സത്യത്തിൽ സാന്ത്വനമനുഭവിക്കൂ. അൽപ്പം കണക്കു പറയാം, വിശദമായല്ല, ചുരുക്കമായി “2023 മുതൽ, ഇന്ത്യയിലെ പാർലമെന്റ് അംഗങ്ങളുടെ (എംപി) അടിസ്ഥാന ശമ്പളം 1,24,000 ആയി. അടിസ്ഥാന ശമ്പളത്തിന് പുറമേ, എംപിമാർക്ക് വ്യത്യസ്ത അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കുന്നു: ഈ ഘടകങ്ങൾ കൂടി ചേർത്താൽ, ഒരു എംപിയുടെ ആകെ പ്രതിമാസ ശമ്പളം 2,81,000 രൂപ ആയി മാറുന്നു. കേരളത്തിലെ ഒരു MLA-യുടെ ശമ്പളം 43,750 രൂപ, പ്രതിമാസ അലവൻസുകൾ എല്ലാം ചേർന്നാൽ 100,324.00. ഒരു തൊഴിലാളിക്ക് ശരാശരി 800 രൂപ ഒരു ദിവസം 15,000 മുതൽ 20,000 വരെ. സ്വകാര്യ മേഖലയിലെ നഴ്‌സ് 15,000 മുതൽ 25,000 വരെ, സർക്കാർ 30,000 മുതൽ 45,000 വരെ. മുകളിൽ പറഞ്ഞിരിക്കുന്ന “ദൈവദൂതന്മാരുടെ” വേതനം നീതിയുക്തമാണോ, വായിക്കുന്നവർ തീരുമാനിക്കട്ടെ.
ഇത്തരം ചിന്തകളുടെ ആഴത്തിൽ നിൽക്കുമ്പോൾ ഒരു സത്യത്തിന്റെ നിശ്ശബ്ദ പ്രതിധ്വനി നമ്മെ തേടിയെത്തുന്നു: കരുണയെ തൊഴിൽ മാത്രമായി അളക്കാനാവില്ല. രോഗിയുടെ വേദനയെ സ്വന്തം ഹൃദയത്തിലേറ്റി, സമയത്തെയും തങ്ങളുടെ എല്ലാ സുഖങ്ങളും ത്യജിച്ച്, ക്ഷീണം മറന്ന് കൈ നീട്ടുന്ന നഴ്‌സുമാരുടെ സേവനം ഒരു ശമ്പളപ്പട്ടികയുടെ വരികളിൽ പൂട്ടപ്പെടുന്നില്ല. മനുഷ്യന്റെ ഏറ്റവും നിസ്സഹായ നിമിഷങ്ങളിൽ, ഒരു അമ്മയുടെ സ്പർശം പോലെ ആശ്വാസം പകരുന്ന ഈ കൈകൾ സമൂഹത്തിന്റെ നാഡിയാണെങ്കിൽ, അവരുടെ മാന്യമായ ജീവിതവും ആത്മാഭിമാനവും ഉറപ്പാക്കുക സമൂഹത്തിന്റെ കടമയല്ലേ? Florence Nightingale ഉയർത്തിയ വിളക്കിന്റെ വെളിച്ചം ഇന്നും ഈ വഴിയാത്ര തുടരുന്നു. സ്‌നേഹ ത്തിന്റെ, ജാഗ്രതയുടെ, ആത്മ ത്യാഗത്തിന്റെ വെളിച്ചം. അവരുടെ ഉച്ചഭക്ഷണ വേള പോലും പലപ്പോഴും രോഗിയുടെ നന്മയ്ക്കു വേണ്ടി വഴിമാറുമ്പോൾ,
അവരുടെ അർഹതയെ നിശ്ചയിക്കാൻ നമുക്ക് കഴിയുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാകുന്നു. നഴ്‌സാകുക എല്ലാവർക്കും സാധ്യമല്ല; അത് പരിശീലനത്തിന്റെ ഫലം മാത്രമല്ല. ദൈവദത്തമായ ഒരു വിളിയുമാണ്. അതുകൊണ്ട്, അവരുടെ വേതനവും
മാനവും ഉയരേണ്ടത് കരുണയുടെ നീതിപാഠമായി സമൂഹം ഏറ്റെടുക്കേണ്ട സമയമാണിത്. സർക്കാരും സമൂഹവും ഈ നീതിയിലേക്ക് ചെവി കൊടുക്കുന്ന ദിനം, എങ്കിൽ ആരോഗ്യരംഗത്തിന്റെ ആത്മാവ് തന്നെ ശക്തിപ്പെടും. “സിസ്റ്റം” കലങ്ങിത്തെളിയും.
