ചികിത്സാപിഴവുകൾ മറയ്ക്കാൻ അന്വേഷണ കമ്മിറ്റികൾ; കേരള ആരോഗ്യ മേഖല അനാസ്ഥയുടെ പിടിയിൽ: കെ.സി. വേണുഗോപാൽ

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ കണ്ടെത്തി എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ ഉഷാ ജോസഫിനെ സന്ദർശിച്ച ശേഷം കെ.സി. വേണുഗോപാൽ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.

ചികിത്സാപിഴവ് സംഭവിക്കുമ്പോൾ പ്രഖ്യാപിക്കുന്ന അന്വേഷണ കമ്മിറ്റികൾ ഇത്തരം സംഭവങ്ങളെ വെള്ളപൂശാനുള്ള നടപടികൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ രൂപീകരിച്ച അന്വേഷണ കമ്മിറ്റികളുടെ റിപ്പോർട്ടുകൾക്ക് അടിസ്ഥാനമാക്കി കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സാപിഴവ് വരുത്തിയവർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ ബാധിക്കപ്പെട്ടവരാണോ കുറ്റക്കാരെന്ന് ചോദിച്ച വേണുഗോപാൽ, അന്വേഷണ റിപ്പോർട്ടുകൾ വിചിത്രമാണെന്നും പറഞ്ഞു.

കെടുകാര്യസ്ഥതയും അനാസ്ഥയും ഉണ്ടായാൽ അത് സമ്മതിച്ച് പരിഹാര നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതിയും ജെൻഡർ കാർഡും ഉയർത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും പറഞ്ഞു. സർക്കാർ ആശുപത്രികളെ മോശമായി ചിത്രീകരിക്കാൻ ആരും ശ്രമിക്കുന്നില്ല; എന്നാൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സിസ്റ്റം പൂർണമായും പരാജയമാണെന്നും ആരോപിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖല അനാസ്ഥയുടെ പിടിയിലാണെന്നും, വീഴ്ചകൾ ആവർത്തിക്കുമ്പോഴും ‘ഒറ്റപ്പെട്ട സംഭവം’ എന്ന ന്യായീകരണം പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സാപിഴവ് ഏത് ആശുപത്രിയിലുണ്ടായാലും സർക്കാർ നടപടി സ്വീകരിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.

തന്ത്രിയെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രത സർക്കാർ കാട്ടുന്നു
തന്ത്രിയെ അറസ്റ്റ് ചെയ്ത സമയത്തും അതിലൂടെ മന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കരുതെന്ന് പറഞ്ഞിരുന്നുവെന്ന് വേണുഗോപാൽ വ്യക്തമാക്കി. തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്യുന്നതിനെ വിമർശിക്കില്ല; എന്നാൽ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന് വിജിലൻസ് കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് തെറ്റാണെന്ന് പറയുന്ന മന്ത്രിയുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ച വേണുഗോപാൽ, യുവതി പ്രവേശന നിലപാടിൽ സർക്കാർ തന്ത്രിക്കെതിരായ വൈരാഗ്യം പ്രകടമാണെന്നും ആരോപിച്ചു. കോടതിവിധിക്ക് ശേഷമാണ് തന്ത്രിയുടെ അറസ്റ്റിൽ ഗൂഢാലോചന സംശയിച്ചതെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നതാണ് കോൺഗ്രസിന്റെ നിലപാടെന്നും പറഞ്ഞു. കോടതിയിൽ തെളിവുകൾ ഹാജരാക്കാതെ തന്ത്രിയെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രത നിയമമന്ത്രിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്‌ഐആർ അന്തിമ പട്ടികയും പി.സി. ജോർജിന്റെ പരാമർശവും
എസ്‌ഐആർ അന്തിമ പട്ടികയിൽ നാല് മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞതിന്റെ കാരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമെന്ന് വേണുഗോപാൽ അറിയിച്ചു. ഓൺലൈൻ മാധ്യമത്തിലൂടെ പി.സി. ജോർജ് മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചതിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു.

Leave a Comment

More News