വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജനങ്ങളെ ആകർഷിക്കുന്നതിനായി കോൺഗ്രസ് പാർട്ടി നിരവധി വാഗ്ദാനങ്ങൾ നൽകി. സ്ത്രീകൾ, യുവാക്കൾ, പ്രായമായവർ, സാധാരണ കുടുംബങ്ങൾ എന്നിവരെ സഹായിക്കുന്നതിനായി രാഹുൽ ഗാന്ധി അഞ്ച് വാഗ്ദാനങ്ങളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ‘പുതുയുഗയാത്ര’യുടെ സമാപന സമ്മേളനത്തിൽ വെച്ച് കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകുന്ന വമ്പൻ പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്.
തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് അഞ്ച് പ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു. സ്ത്രീകൾ, യുവാക്കൾ, പ്രായമായവർ, സാധാരണ കുടുംബങ്ങൾ എന്നിവരെ സഹായിക്കുന്നതിൽ ഈ വാഗ്ദാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വാഗ്ദാനങ്ങൾ സാമൂഹിക സുരക്ഷയെ ശക്തിപ്പെടുത്തുകയും സാമ്പത്തിക ഭാരം കുറയ്ക്കുകയും സംസ്ഥാനത്ത് തൊഴിൽ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി പറയുന്നു.
മുതിർന്ന പൗരന്മാർക്കും ദുർബല വിഭാഗങ്ങൾക്കുമുള്ള സാമൂഹിക പെൻഷൻ പ്രതിമാസം ₹3,000 ആയി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ, കുറഞ്ഞ പെൻഷനുകൾ നിരവധി പേരെ ബുദ്ധിമുട്ടിക്കുന്നു. ഈ വർദ്ധനവ് അവരെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സഹായിക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഏർപ്പെടുത്തും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. കോളേജില്‍ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം ₹1,000 സാമ്പത്തിക സഹായം ലഭിക്കും. ഇത് ഉന്നത വിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും ചെയ്യും.
തൊഴിൽരഹിതരായ യുവാക്കൾക്ക് ബിസിനസ് ആരംഭിക്കാന്‍ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും ഇങ്ങനെ ഇന്ദിര ഗ്യാരൻ്റി എന്ന പേരില്‍ അഞ്ചിന പ്രഖ്യാപനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. വയോജനങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനുമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ സമ്പത്ത് മുഴുവൻ അദാനിക്കും അംബാനിക്കും നൽകുന്ന മോദിയുടെ കോർപ്പറേറ്റ് നയങ്ങളിൽ നിന്ന് വ്യത്യസ്തമായി യുഡിഎഫ് ഈ ആനുകൂല്യങ്ങൾ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കാണ് നൽകുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
കേരളം മുന്നോട്ട് നയിക്കുന്നതിൽ കേരളത്തിനു പറയാനുള്ളത് കേട്ടുകൊണ്ടാണ് വി ഡി സതീശന് നയിച്ച യാത്ര മുന്നോട്ടു നീങ്ങിയത്. കേരളം മനോഹരമാണെന്ന് മാത്രമല്ല, അത് അത്യന്തം ബഹുസ്വരവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കായികരംഗത്ത് രാജ്യത്തിൻ്റെ അഭിമാനമായ സഞ്ജു സാംസണെ കേരളത്തിനു വേണ്ടി പ്രത്യേകമായി അനുമോദിക്കാനും അദ്ദേഹം മറന്നില്ല. സഞ്ജു ‘ഹീറോ ഓഫ് ഇന്ത്യ’ ആണെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയിൽ അതീവ ആശങ്ക പ്രകടിപ്പിച്ച രാഹുൽ, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് ആരോപിച്ച അദ്ദേഹം, അമേരിക്കയുമായി ഒപ്പിട്ട കരാറിലൂടെ ഇന്ത്യൻ കാർഷിക മേഖലയെ വിദേശ ശക്തികൾക്ക് അടിയറവ് വെച്ചുവെന്നും കുറ്റപ്പെടുത്തി. അമേരിക്ക പറയുന്ന രാജ്യങ്ങളിൽ നിന്ന് മാത്രം എണ്ണ വാങ്ങാമെന്ന് ഉറപ്പിച്ചത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി വേണ്ടിവരുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 9 ലക്ഷം കോടി രൂപയുടെ സാധനങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാമെന്ന് മോദി ട്രംപിന് വാക്കു നൽകിയത് എപ്സ്റ്റീൻ ഫയലുകൾ കാണിച്ച് ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്നും ഇതിൽ മോദിയുടെയും ഹർദീപ് സിംഗ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകളുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നും കേരളത്തിൽ സിപിഎമ്മും ബിജെപിയും ചേർന്ന് ‘സിജെപി’ ആയിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തനിക്കെതിരെ ഇഡി 36 കേസുകൾ എടുക്കുകയും 52 മണിക്കൂർ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ, എന്തുകൊണ്ട് പിണറായി വിജയനെ ചോദ്യം ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് ചോദിച്ച അദ്ദേഹം, ഇത് ഇരു കൂട്ടരും തമ്മിലുള്ള അവിശുദ്ധ ധാരണയാണെന്നും കൂട്ടിച്ചേർത്തു. ഇത് കമ്മ്യൂണിസ്റ്റ് സർക്കാരല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേര് മാറ്റി ‘കോർപ്പറേറ്റ് പാർട്ടി ഓഫ് കേരള’ എന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കവർച്ച കേസ് അട്ടിമറിക്കപ്പെട്ടുവെന്നും എന്നാൽ കുറ്റവാളികളെ യുഡിഎഫ് അധികാരത്തിൽ വന്നാൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നമ്മൾ പ്രതിപക്ഷമല്ല, അധികാരത്തിലേക്ക് വരാൻ പോകുന്ന മുന്നണിയാണ് എന്ന വി ഡി സതീശൻ്റെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് ഈ യാത്ര നൽകിയതെന്ന് പറഞ്ഞ അദ്ദേഹം, നിറകണ്ണുകളോടെ യുഡിഎഫ് പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തുന്നതായും പറഞ്ഞു. ഇന്ത്യയിൽ ഒരു പ്രസ്ഥാനവും ചെയ്യാത്ത തയ്യാറെടുപ്പോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന്നെ നേരിടുന്നത്. ഒരു നിയോ കേരള മോഡൽ അതാണ് യുഡിഎഫ് വാഗ്ദാനം. ഈ സെക്രട്ടേറിയറ്റ് ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സ്ഥാപനമാക്കും. തൊഴിൽ വിദ്യാഭ്യാസം ആരോഗ്യ രംഗങ്ങളില്‍ മാറ്റുണ്ടാക്കുന്ന പദ്ധതികൾ യുഡിഎഫിനുണ്ട്. പോരാളികളെ പോലെടീം യുഡിഎഫ് ഇന്നു മുതൽ രംഗത്തിറങ്ങും. 100 ലധികം സീറ്റ് നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്നും സതീശന് പറഞ്ഞു.
