ദിവസങ്ങൾ അടുക്കുന്തോറും തെരഞ്ഞെടുപ്പിന്റെ പ്രവചനാതീത സ്വഭാവം വര്‍ദ്ധിപ്പിക്കുന്നു; 2026 ലെ മന്ത്രിസഭയിൽ ബി ജെ പിക്ക് പ്രാതിനിധ്യം ഉണ്ടാവാൻ സാധ്യത!!!!

കേരളത്തിലെ വോട്ടറുമാരുടെ ഇടയിൽ യു ഡി എഫ് കാര്യമായ സ്വാധീനം ഉണ്ടാക്കിയെടുത്ത ആവേശം തണുത്തുറഞ്ഞ മട്ടിലായെന്നു പറയാം. വോട്ടിനു ദിവസങ്ങൾ അടുത്തു വരുന്തോറും ബി ജെപി ശക്തമായിക്കൊണ്ടിരിക്കുന്നു.
മോദിയുടെ കഴിഞ്ഞ രണ്ടു വരവുകളിലൂടെ കേരളത്തിലെ വോട്ടറുമാരുടെ ഇടയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഉടലെടുത്തു എന്നതാണ് സത്യം.

സാധാരണക്കാരുടെ ഇടയിൽ ഒരു മാറ്റം അനിവാര്യമെന്ന് തോന്നി തുടങ്ങി.ഇവരൊക്കെ കൊടികളുടെ താഴെ നിൽക്കുമെങ്കിലും വോട്ടുകൾ വ്യക്തികളുടെ സ്വാധീനം അനുസരിച്ചായിരിക്കും ചെയ്യുക.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന അസ്സംബ്ലി മണ്ഡലങ്ങളിൽ അഞ്ചു സീറ്റുകളിൽ കൂടുതൽ ബി ജെ പി നേടിയെടുത്താൽ ഒരു തൂക്കു മന്ത്രി സഭക്കാണ് സാധ്യത.ഇത്തരത്തിൽ ഉണ്ടാവുന്ന മന്ത്രിസഭയിൽ ബി ജെ പി ക്കു പ്രാധിനിത്യം ഉണ്ടാകാം. കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകൾ നമുക്ക് ശ്രദ്ധിച്ചു നോക്കാം.

2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴ് ജില്ലാ പഞ്ചായത്തുകള്‍ വീതം നേടി കടുത്ത മത്സരം കാഴ്ചവെച്ചു. 2010 ലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് യുഡിഎഫ് 14-ല്‍ എട്ടും എല്‍ഡിഎഫ് ആറും സീറ്റുകള്‍ നേടി.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സന്തുലിതാവസ്ഥ പ്രതിഫലിച്ചു. യുഡിഎഫ് 72 സീറ്റും എല്‍ഡിഎഫ് 68 സീറ്റും നേടി. വലിയ തരംഗമില്ലാതെ, നേരിയ ഭൂരിപക്ഷത്തിലാണ് അന്ന് യുഡിഎഫ് വിജയിച്ചത്. ഓരോ സീറ്റുകളിലെയും ചെറിയ ഭൂരിപക്ഷം നിര്‍ണായകമായിരുന്നു.

ഇപ്പോഴത്തെ സാഹചര്യം സമാനമെന്ന് തോന്നിക്കാമെങ്കിലും, ഇത്തവണ മത്സരം രണ്ട് മുന്നണികള്‍ക്കിടയിലല്ല. ബിജെപി ഒരു മൂന്നാം ശക്തിയായി ഉയര്‍ന്നുവന്നതാണ് പ്രധാന മാറ്റം. ഇത് സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിയെ പാടേ മാറ്റിമറിക്കും. 2011-ല്‍ ബിജെപിയുടെ വോട്ട് വിഹിതം പത്ത് ശതമാനത്തില്‍ താഴെയായിരുന്നു. ഫലങ്ങളില്‍ സ്വാധീനമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്, സംസ്ഥാനവ്യാപകമായി ആധിപത്യം ഇല്ലെങ്കിലും, നിരവധി മണ്ഡലങ്ങളില്‍ ഫലനിര്‍ണയം സ്വാധീനിക്കാന്‍ കഴിയുന്ന ശക്തിയായി ബിജെപി വളര്‍ന്നു. ഇത് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതും. അഞ്ചോ എട്ടോ സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞാല്‍ പോലും, അത് എല്‍ഡിഎഫ്-യുഡിഎഫ് സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കും. ഈ സീറ്റുകള്‍ നിലവിലുള്ള രണ്ട് മുന്നണികളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് നേടുന്നതാകാം. ഇത് ഭൂരിപക്ഷം നേടാനുള്ള പാത ദുഷ്‌കരമാക്കും.

മഞ്ചേശ്വരം, പാലക്കാട് എന്നിവിടങ്ങളില്‍ ബിജെപി യുഡിഎഫിനെതിരെ ശക്തമായ മത്സരം നടത്തുന്നുണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, ആറ്റിങ്ങല്‍, തിരുവല്ല, തൃശ്ശൂര്‍ തുടങ്ങിയ പല മണ്ഡലങ്ങളിലും ത്രികോണ മത്സരങ്ങള്‍ പ്രതീക്ഷിക്കുന്നു. ചെറിയ വോട്ട് ഷെയര്‍ മാറ്റങ്ങള്‍ പോലും അന്തിമഫലം മാറ്റിമറിക്കും.ചുരുക്കി പറഞ്ഞാൽ 2010-ലെ സാഹചര്യങ്ങളുമായുള്ള താരതമ്യം ഇവിടെ ദുര്‍ബലമാകുന്നു. മുമ്പ്, തദ്ദേശ സ്ഥാപനങ്ങളിലെ സന്തുലിതഫലം ഒരു മുന്നണിക്ക് ഭൂരിപക്ഷം നേടാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ഒരു മൂന്നാം ശക്തി വരുന്നതോടെ ഭൂരിപക്ഷം നേടുക പ്രയാസകരമാകും. ആര്‍ക്കും ഭൂരിപക്ഷം കിട്ടിയെന്നു വരില്ല.

കേരളത്തില്‍ ശക്തമായ സംസ്ഥാന വ്യാപക തരംഗമില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഒരു പൊതുവിഷയം ഇത്തവണയില്ല. ശബരിമല, പൊതു കടം, കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയവ ഏകീകൃതമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ല. രാഷ്ട്രീയം പ്രാദേശികവും വിഭജിതവുമാണ്. മണ്ഡലം തലത്തിലെ ചലനാത്മകതയെ ആശ്രയിക്കുന്നു. മഞ്ചേശരത്തിലും പാറശ്ശാലയിലും പല കാര്യങ്ങളായിരിക്കില്ല വോട്ടര്‍മാരെ നയിക്കുന്നത്. പാലായിലെ ആശങ്കകള്‍ നെയ്യാറ്റിന്‍കരയിലേതില്‍ നിന്ന് വ്യത്യസ്തമാണ്. ഇടുക്കിയിലേയും കോഴിക്കോട് നോര്‍ത്തിലേയും വോട്ടര്‍ മുന്‍ഗണനകള്‍ ഒരേപോലെയാകില്ല. ഓരോ മണ്ഡലവും അതിന്റേതായ രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിക്കുന്നു. ഇത് തിരഞ്ഞെടുപ്പിന്റെ പ്രവചനാതീത സ്വഭാവം വര്‍ദ്ധിപ്പിക്കുന്നു. ഭരണവിരുദ്ധ വികാരത്തിന്റെ സ്വഭാവമാണ് മറ്റൊരു പ്രധാന ഘടകം.

സര്‍ക്കാരിനെതിരെ പൊതുവായ അതൃപ്തിയുണ്ടെങ്കിലും, അത് വ്യക്തിഗത എംഎല്‍എമാര്‍ക്കെതിരായ ശക്തമായ വികാരമായി മാറുന്നില്ല. എല്‍ഡിഎഫിലെ പല നേതാക്കള്‍ക്കും അവരുടെ മണ്ഡലങ്ങളില്‍ വ്യക്തിപരമായ സ്വീകാര്യത ഇപ്പോഴും നിലവിലുണ്ട്. 140 അംഗ നിയമസഭയില്‍ എല്‍ഡിഎഫ് നിലവില്‍ കൈവശം വെച്ചിരിക്കുന്ന 98 സീറ്റുകളില്‍ പല നേതാക്കള്‍ക്കും വ്യക്തിപരമായ അംഗീകാരം നിലനില്‍ക്കുന്നു. ചെങ്ങന്നൂരില്‍ സജി ചെറിയാനെതിരെ എതിര്‍പ്പില്ല. പിണറായി വിജയനെ ധര്‍മ്മടത്ത് ദുര്‍ബലനായി കാണുന്നില്ല. ചിഞ്ചു റാണിയും ജി ആര്‍ അനിലും ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. മുഹമ്മദ് റിയാസിന് അനുകൂല വികാരവുമുണ്ട്. എല്‍ഡിഎഫിന് നഷ്ടങ്ങള്‍ ഉണ്ടായാല്‍ അത് വലിയ തകര്‍ച്ചയായിരിക്കില്ല, മറിച്ച് പരിമിതമായിരിക്കും. നിലവിലെ 98 സീറ്റുകളില്‍ നിന്ന് 30 സീറ്റുകള്‍ നഷ്ടപ്പെട്ടാല്‍ പോലും, 68 സീറ്റുകളില്‍ എത്താന്‍ സാധ്യതയുണ്ട്. ബിജെപിക്ക് അഞ്ചിൽ കൂടുതൽ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ സാഹചര്യം മാറും. ഈ സാഹചര്യത്തില്‍, ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത നിയമസഭയിലേക്കായിരിക്കും ഫലം എത്തുക.

യുഡിഎഫിനും ഇത് വെല്ലുവിളിയാണ്. പ്രധാന മണ്ഡലങ്ങളില്‍ വോട്ടുകള്‍ മൂന്നായി ഭിന്നിക്കുമ്പോള്‍ 71 എന്ന ഭൂരിപക്ഷം നേടുന്നത് പ്രയാസകരമാകും. പിഴവുകള്‍ക്കുള്ള സാധ്യത കുറയും. ഈ യാഥാര്‍ത്ഥ്യത്തോട് രാഷ്ട്രീയ തന്ത്രങ്ങള്‍ ഇതിനകം പൊരുത്തപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായ വിഷയങ്ങളെ ആശ്രയിക്കാതെ, മണ്ഡലം തലത്തിലെ പ്രശ്‌നങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ ശക്തി, പ്രാദേശിക ഘടകങ്ങള്‍ എന്നിവയില്‍ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് 2026-ലെ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു. ഒരു തരംഗമല്ല ഈ തിരഞ്ഞെടുപ്പിനെ നയിക്കുന്നത്. മറിച്ച്, സന്തുലിതാവസ്ഥയും രാഷ്ട്രീയ ഭിന്നതകളും ഒരു മൂന്നാം ശക്തിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവുമാണ് ഇതിനെ രൂപപ്പെടുത്തുന്നത്.

ഓരോ മണ്ഡലവും അതിന്റേതായ കഥ പറയുന്നു, സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കാന്‍ ഒറ്റ ആഖ്യാനം നിലവിലില്ല. വ്യക്തമായ ഭൂരിപക്ഷം നേടാനുള്ള വഴി കൂടുതല്‍ ഇടുങ്ങിയതാകും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നത് വെറും സാധ്യതയല്ല. 2026-ല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം, അത് ഏറ്റവും സാധ്യതയുള്ള ഫലമായി ഉയര്‍ന്നുവരുന്നു. ഏപ്രിൽ 9 നു നടക്കുന്ന തെഞ്ഞെടുപ്പിൽ വിദ്യാസമ്പന്നരായ കേരള ജനത ആരെയോ ഉന്നം വച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രവചനധീതമായിരിക്കും. പ്രധാന മന്ത്രി രണ്ടു തവണ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനു സംബന്ധിച്ചത് 2026 ലെ കേരള മന്ത്രി സഭയിലെ ബി ജെ പി യുടെ പ്രവേശന സാധ്യത മുന്നിൽ കണ്ടു കൊണ്ടാകണം.
എന്തായാലും ജനങ്ങൾ തീരുമാനിക്കട്ടെ ആരെ ജയിപ്പിക്കണമെന്ന്‌!

Leave a Comment

More News