പ്ലസ്ടുവിന് ശേഷം ജില്ലയിൽ സീറ്റ് ക്ഷാമം അതിരൂക്ഷം; പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: ജില്ലയിൽ പ്ലസ്ടുവിന് ശേഷവും പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ തയ്യാറാകണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

എസ്.എസ്.എൽ.സിക്കു ശേഷമുള്ളതിനേക്കാൾ വലിയ സീറ്റ് പ്രതിസന്ധിയാണ് പ്ലസ്ടുവിന് ശേഷമുള്ളത്. പ്ലസ്ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിൽ ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജ് പോലുമില്ലാത്ത 2 നിയോജക മണ്ഡലങ്ങളുണ്ട്. മലമ്പുഴയും ആലത്തൂരും. അവിടങ്ങളിൽ കോളേജുകൾ അനുവദിക്കണം. പരിമിതമായ സൗകര്യങ്ങളുള്ള ഒരു എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജ് മാത്രമുള്ള ഷൊർണൂർ മണ്ഡലത്തിനും വേണം ഒരു ഗവൺമെന്റ് കോളേജ്. തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾ ധാരാളമായി തിങ്ങിപ്പാർക്കുന്ന ജില്ലയിലെ കിഴക്കൻ മേഖലയിൽ തമിഴ് കോളേജ് അനുവദിക്കുകയും കായിക രംഗത്ത് ദേശീയ തലത്തിൽ തന്നെ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുന്ന മുണ്ടൂർ / പറളി കേന്ദ്രീകരിച്ച് സ്പോർട്സ് കോളേജ് അനുവദിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം.

സീറ്റ് ക്ഷാമം മുന്നിൽക്കണ്ട് ശാശ്വത പരിഹാരങ്ങൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഫ്രറ്റേണിറ്റി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടിയേറ്റ് മുന്നറിയിപ്പ് നൽകി.

Print Friendly, PDF & Email

Leave a Comment

More News