ഉദയ്പൂർ കൊലപാതകം; അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഇതിന്റെ പാപഭാരത്തിൽ നിന്ന് രക്ഷപെടാനാവില്ല: കുമ്മനം രാജശേഖരൻ

രാജസ്ഥാനിലെ ഉദയപ്പൂരിൽ ഒരു ഹിന്ദു യുവാവിനെ അതിനീചമായ രീതിയിൽ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ മത തീവ്രവാദികൾക്കൊപ്പം പ്രതിപക്ഷ പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ട്. കൊലപാതകത്തെ അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഇതിന്റെ പാപഭാരത്തിൽ നിന്ന് രക്ഷപെടാനാവില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

കലാപമുണ്ടാക്കിയും അക്രമങ്ങൾ നടത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഒരു ചെറിയ വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ എക്കാലത്തും പിന്തുണയ്ക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. രാജ്യം അസ്ഥിരപ്പെട്ടാലും വേണ്ടില്ല, ഏതക്രമത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് ഈ പാർട്ടികളുടേത്. മോദി വിരുദ്ധതയുടെ പേരിൽ ദേശദ്രോഹികളെ കൂട്ടുപിടിച്ച് രാജ്യത്തെ ചിന്നഭിന്നമാക്കാമെന്ന ഇവരുടെ വ്യാമോഹത്തിനെതിരെ ദേശാഭിമാനികൾ ഒന്നിക്കേണ്ട സമയമാണിത്.

അതിനിന്ദ്യമായ ഒരു കൊലപാതകത്തിനും പ്രധാനമന്ത്രിക്കെതിരായ വീഡിയോ ഭീഷണിക്കും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ തിരഞ്ഞെടുത്തത് മനപൂർവമാനെന്ന് സംശയിക്കണം. വളരെ വലിയ ആസൂത്രണത്തെ തുടർന്ന് നടന്ന ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും അവരെ സഹായിച്ചവരെയും കോൺഗ്രസ് സർക്കാർ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമായിരിക്കാം കാരണം.

കേരളത്തിൽ മുമ്പ് സമാന രീതിയിൽ ഒരു കോളേജധ്യാപകന്റെ കൈ വെട്ടിക്കളഞ്ഞപ്പോൾ , കുറ്റവാളികളെ ന്യായീകരിക്കുന്ന പ്രതികരണം സി.പി.എം. മുതിർന്ന നേതാവിൽ നിന്നുണ്ടായത് മറക്കുന്നില്ല. അത്തരം നിലപാടുകളാണ് മത തീവ്രവാദികൾക്ക് കൂടുതൽ അതിക്രമങ്ങൾക്ക് പ്രേരണ.

കുറ്റകൃത്യത്തിൽ ഇടപെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതു കൊണ്ടായില്ല. ആസൂത്രകരെയും സഹായിച്ചവരെയുമെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News