ഇവിഎമ്മുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറുകൾക്ക് പകരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) അവതരിപ്പിക്കുന്നതിലേക്ക് നയിച്ച ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട 1951ലെ നിയമത്തിലെ 61എ വകുപ്പ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ എസ്.കെ.കൗൾ, എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഹർജി സമർപ്പിച്ച അഭിഭാഷകൻ എം എൽ ശർമ, ഭരണഘടനയുടെ 100-ാം അനുച്ഛേദം പരാമർശിച്ച്, ഇത് നിർബന്ധിത വ്യവസ്ഥയാണെന്ന് പറഞ്ഞു. ആർട്ടിക്കിൾ 100, സഭകളിലെ വോട്ടിംഗ്, ക്വാറം, സഭകളുടെ പ്രവര്‍ത്തനാധികാരം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ 61എ വകുപ്പ് ലോക്‌സഭയിലോ രാജ്യസഭയിലോ വോട്ടെടുപ്പിലൂടെ പാസാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ സഭയെ വെല്ലുവിളിക്കുകയാണോ? ജനറൽ വോട്ടിംഗിനെ വെല്ലുവിളിക്കുകയാണോ? നിങ്ങൾ എന്താണ് വെല്ലുവിളിക്കുന്നത്” എന്ന് ബെഞ്ച് ചോദിച്ചു. വോട്ടെടുപ്പിലൂടെ സഭയിൽ പാസാക്കാത്തതിനാൽ ഇവിഎമ്മുകൾ ഉപയോഗിക്കാൻ അനുമതി നൽകിയ നിയമത്തിലെ 61 എ വകുപ്പിനെ താൻ വെല്ലുവിളിക്കുകയാണെന്ന് ശർമ പറഞ്ഞു.

കേന്ദ്ര നിയമ മന്ത്രാലയത്തെ കക്ഷിയാക്കി ഹരജിയിൽ, ഈ വ്യവസ്ഥ “അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും” ആയി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

Print Friendly, PDF & Email

Leave a Comment

More News