കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; കസ്റ്റംസ് സൂപ്രണ്ടടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരുമായി ഒത്തുകളിച്ച കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ദിർഹവും 320 ഗ്രാം സ്വർണവും റാഡോ വാച്ച്, വിലപിടിപ്പുള്ള മറ്റു സാധനങ്ങളും നാല് പാസ്‌പോർട്ടുകളും പിടിച്ചെടുത്തു.

ഇന്നു പുലർച്ചെ 2.15ന് ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ കാസർകോട് സ്വദേശികളായ രണ്ടു പേര്‍ കടത്തിയ സ്വര്‍ണ്ണമാണ് മുനിയപ്പന്റെ പക്കൽനിന്ന് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. രണ്ടു പേരും കൂടി കടത്തിയ സ്വർണം വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ശേഷം 25,000 രൂപ പ്രതിഫലം വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് മുനിയപ്പന്‍ പിടിയിലായത്.

വിമാനത്താവളത്തിന് മുന്നിലെ പോലീസ് എയ്ഡ് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ ഒരാളിൽ നിന്ന് 320 ഗ്രാം സ്വർണം പിടികൂടിയിരുന്നു. കൂടെയുണ്ടായിരുന്നയാളുടെ മൊബൈൽ ഫോൺ തുടർച്ചയായി റിംഗ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പോലീസ് ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനായ മുനിയപ്പനാണ് ഫോൺ ചെയ്യുന്നത് എന്നറിഞ്ഞ പൊലീസ് ഇയാളുടെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണവും മറ്റ് വസ്‌തുക്കളും പിടികൂടിയത്. സ്വർണക്കടത്ത് സംഘവുമായി ഇയാൾക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വിമാനത്താവളത്തിനുള്ളില്‍ സ്വർണക്കടത്തുകാരിൽ നിന്ന് മുനിയപ്പൻ സ്വർണം വാങ്ങും. കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്ന കാരിയർ പിന്നീട് മുനിയപ്പന്റെ അടുത്തെത്തി പണം നൽകി സ്വർണം കൊണ്ടുപോകാറാണ് പതിവ്. സ്വർണം കൊണ്ടുവരുന്ന കാരിയർമാരുടെ പാസ്‌പോർട്ടും ഇയാളുടെ കൈവശമുണ്ടാകും. പണം കൈപ്പറ്റിയതിനുശേഷം സ്വർണ്ണത്തോടൊപ്പം പാസ്‌പോർട്ടും തിരികെ നൽകും. മുനിയപ്പനെ കസ്റ്റഡിയിലെടുത്ത് കരിപ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാൾക്കെതിരെയുള്ള വിശദമായ റിപ്പോർട്ട് പൊലീസ് കസ്റ്റംസിന് കൈമാറും.

ഇതുവരെ 53 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ച പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. കസ്റ്റംസിൽ നിന്നും വെട്ടിച്ചുകൊണ്ടുവരുന്ന സ്വർണമാണ് പൊലീസ് പിടികൂടുന്നത്. വിമാനത്താവളത്തിന് പുറത്തെ എയ്‌ഡ്പോസ്റ്റിൽ പൊലീസ് സ്വർണം പിടികൂടുന്നത് കസ്റ്റംസിനെ സംബന്ധിച്ച് തലവേദനയാണ്. പൊലീസ് പിടികൂടിയ സ്വർണത്തിന് തുടരന്വേഷണ നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വർണം പൊലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിന്‍റെ ഉത്തരവാദിത്തമാണ്. സ്വർണം പിടികൂടിയ ശേഷം തൊണ്ടി സാധനങ്ങള്‍ സഹിതം റിപ്പോർട്ട് ചെയ്‌ത് പൊലീസ് കസ്റ്റംസിന് കൈമാറും.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പലപ്പോഴും സ്വർണം പിടികൂടുമ്പോൾ, വിമാനത്താവള പരിസരത്ത് നിരീക്ഷണം നടത്തി സംശയമുള്ളവരെ പിന്തുടര്‍ന്ന് ചോദ്യം ചെയ്താണ് പൊലീസ് സ്വർണം പിടികൂടുന്നത്. കസ്റ്റംസ് അന്വേഷണം സ്വർണക്കടത്തുകാരിൽ ഒതുങ്ങുമ്പോൾ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുന്നവരും അവരുടെ വാഹനങ്ങളുമെല്ലാം പൊലീസ് അന്വേഷണത്തിൽ കുടുങ്ങുന്നു.

Print Friendly, PDF & Email

Leave a Comment

More News