ഹിജാബ് വിവാദം: കോടതിയുടെ ക്ഷമയെ പരീക്ഷിക്കരുത്; വാദങ്ങൾ അവസാനിപ്പിക്കാൻ ഹരജിക്കാരുടെ അഭിഭാഷകരോട് സുപ്രീം കോടതി

ന്യൂഡൽഹി: കർണാടക ഹിജാബ് നിരോധന വിവാദത്തിലെ ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകരോട് നാളെ ഒരു മണിക്കൂറിനുള്ളിൽ തങ്ങളുടെ വാദങ്ങൾ അവസാനിപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഒമ്പതാം ദിവസമായി വിഷയത്തിൽ സബ്മിഷനുകൾ കേട്ട സുപ്രീം കോടതി, ഹർജിക്കാരുടെ വാദം വ്യാഴാഴ്ച അവസാനിപ്പിക്കാൻ അഭിഭാഷകർക്ക് ഒരു മണിക്കൂർ സമയം നൽകുമെന്ന് അറിയിച്ചു.

“ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും ഒരു മണിക്കൂർ സമയം നൽകും. നിങ്ങൾ അത് പൂർത്തിയാക്കൂ. ഇതിപ്പോള്‍ വിചാരണയുടെ സമയം അതിരുകടന്നു,” ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദിയോട് പറഞ്ഞു. ഹർജിക്കാരിൽ ഒരാൾക്ക് വേണ്ടിയാണ് അഹമ്മദി വാദിച്ചത്.

നിരവധി അഭിഭാഷകർ ഇതിനകം തങ്ങളുടെ വാദങ്ങൾ കോടതി മുമ്പാകെ വെച്ചിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു. “ഞങ്ങൾക്ക് ക്ഷമ നഷ്‌ടപ്പെടുകയാണ്,” ബെഞ്ച് പറഞ്ഞു.

വ്യാഴാഴ്ച ഒരു മണിക്കൂർ സമയം നൽകുമെന്ന് പറഞ്ഞ ബെഞ്ച്, വാദം അതിനപ്പുറം പോകാനാവില്ലെന്നും പറഞ്ഞു.

സംസ്ഥാനത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് കെ നവദ്ഗി, അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് എന്നിവർ വാദിച്ചപ്പോൾ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, സൽമാൻ ഖുർഷിദ് എന്നിവർ മുസ്ലീം ഹർജിക്കാരുടെ അഭിപ്രായം അവതരിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News