തീവ്രവാദ ധനസഹായം: പത്ത് സംസ്ഥാനങ്ങളിൽ എൻഐഎയും ഇഡിയും റെയ്ഡ് നടത്തി; നൂറിലധികം പി‌എഫ്‌ഐ നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി), സംസ്ഥാന പോലീസ് സേന എന്നിവയുടെ സംയുക്ത സംഘം 10 സംസ്ഥാനങ്ങളിലായി നടത്തിയ റെയ്‌ഡുകളിൽ നൂറിലധികം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) നേതാക്കളെ അറസ്റ്റ് ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു. നാളിതുവരെയുള്ള ഏറ്റവും വലിയ അന്വേഷണ പ്രക്രിയയിൽ ഒന്നിലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നു.

“ഭീകരവാദത്തിന് ധനസഹായം നൽകൽ, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ തീവ്രവാദിവൽക്കരിക്കൽ” എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ താമസസ്ഥലത്തും ഔദ്യോഗിക സ്ഥലങ്ങളിലുമാണ് തിരച്ചില്‍ നടക്കുന്നത്. “10 സംസ്ഥാനങ്ങളിലായി നടന്ന തിരച്ചിലില്‍ NIA, ED, സംസ്ഥാന പോലീസ് എന്നിവ 100 ലധികം PFI കേഡർമാരെ അറസ്റ്റ് ചെയ്തു,” വൃത്തങ്ങൾ പറഞ്ഞു.

തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. പിഎഫ്ഐ കേസിൽ ഈ മാസം ആദ്യം ആന്ധ്രാപ്രദേശിലെ തെലങ്കാനയിലെ 40 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

തുടർന്ന് തെലങ്കാനയിലെ 38 സ്ഥലങ്ങളിലും (നിസാമാബാദിൽ 23, ഹൈദരാബാദിൽ നാല്, ജഗിത്യാലിൽ ഏഴ്, നിർമ്മലിൽ രണ്ട്, അദിലാബാദ്, കരിംനഗർ ജില്ലകളിൽ ഒന്ന് വീതം) ആന്ധ്രാപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും (കുർണൂലിലും നെല്ലൂരിലും ഒന്ന് വീതം) ഏജൻസി തിരച്ചിൽ നടത്തി.

തിരച്ചിലില്‍ ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, രണ്ട് കഠാരകൾ, 8,31,500 രൂപ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ എൻഐഎ പിടിച്ചെടുത്തു. എൻഐഎ പറയുന്നതനുസരിച്ച്, പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്താനും പരിശീലനം നൽകുന്നതിന് ക്യാമ്പുകൾ സംഘടിപ്പിക്കുകയായിരുന്നു.

1992-ലെ ബാബറി മസ്ജിദ് തകർച്ചയ്ക്ക് ശേഷം രൂപപ്പെട്ട മൂന്ന് മുസ്ലീം സംഘടനകൾ – നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട് ഓഫ് കേരള, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരി എന്നീ മൂന്ന് മുസ്ലീം സംഘടനകളെ ലയിപ്പിച്ചതിന് ശേഷമാണ് 2006-ൽ കേരളത്തിൽ PFI ആരംഭിച്ചത്. ബാബറി മസ്ജിദ് തകർത്തതിന് ശേഷം, ദക്ഷിണേന്ത്യയിൽ നിരവധി സംഘടനകൾ ഉയർന്നുവരുകയും അവയിൽ ചിലത് ലയിപ്പിച്ചതിന് ശേഷം പിഎഫ്ഐ രൂപീകരിക്കുകയും ചെയ്തു.

ഇപ്പോൾ 22 സംസ്ഥാനങ്ങളിൽ തങ്ങൾക്ക് യൂണിറ്റുകളുണ്ടെന്ന് പിഎഫ്ഐ അവകാശപ്പെടുന്നു. അതിന്റെ വളർച്ച അസാധാരണമാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സമ്മതിക്കുന്നു. ഒരു രക്ഷകന്റെ വേഷം ധരിച്ച് സമൂഹത്തിൽ വളരുന്ന ശൂന്യത വിജയകരമായി ചൂഷണം ചെയ്യുകയാണ് ഇവരുടെ പ്രവര്‍ത്തന രീതി. അതിന്റെ വെളിച്ചത്തില്‍ PFI-യെ ഫണ്ട് സമാഹരിക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് സമ്പന്നമായ മധ്യ-കിഴക്കൻ രാജ്യങ്ങളിൽ നിന്ന്.

പി.എഫ്.ഐ.യുടെ ആസ്ഥാനം നേരത്തെ കോഴിക്കോട്ട് ഉണ്ടായിരുന്നുവെങ്കിലും പ്രവര്‍ത്തനം വിപുലപ്പെടുത്തിയ ശേഷം അത് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. പിഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അതിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ഇ അബൂബക്കറും കേരളത്തിൽ നിന്നാണ്. ന്യൂനപക്ഷ സമുദായങ്ങൾ, ദലിതുകൾ, സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരെ ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു നവ-സാമൂഹ്യ പ്രസ്ഥാനമായാണ് പിഎഫ്ഐ സ്വയം വിശേഷിപ്പിക്കുന്നത്.

കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ടിന്‍റെ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫിസിലും മറ്റു ജില്ല ഓഫിസികളിലും റെയ്ഡ് നടത്തി. തിരുവനന്തപുരത്തെ മണക്കാടെ ജില്ല കമ്മിറ്റി ഓഫിസില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ എൻഐഎ കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ട് ദേശീയ നേതാവ് അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡന്‍റ് ഇ എം അബ്‌ദു റഹ്മാൻ, കോട്ടയം ജില്ല പ്രസിഡന്‍റ് സൈനുദീൻ എന്നിവരുടെ വീട്ടിലും പരിശോധന നടക്കുകയാണ്.

പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ജില്ല പ്രസിഡന്‍റിന്‍റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോടുള്ള ജില്ല കമ്മിറ്റി ഓഫിസിലുമാണ് പരിശോധന നടക്കുന്നത്. എസ്‌ഡിപിഐ കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫിസിലും എന്‍ഐഎ പരിശോധന നടക്കുകയാണ്. കണ്ണൂര്‍ താണയിലുള്ള ഓഫിസിലാണ് റെയ്‌ഡ്.കാസര്‍കോട്: എസ്‌ഡിപിഐ കാസർകോട് ജില്ല കമ്മിറ്റി ഓഫിസിൽ എൻഐഎയുടെ റെയ്‌ഡ് പുരോഗമിക്കുന്നു. പെരുമ്പളയിലെ ജില്ല കമ്മിറ്റി ഓഫിസിലാണ് പരിശോധന. രാവിലെ തുടങ്ങിയ റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്‌.

വയനാട്: എൻഐഎ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ കേന്ദ്രങ്ങളിൽ നടത്തുന്ന റെയിഡിൻ്റെ ഭാഗമായി മാനന്തവാടിയിലും റെയ്‌ഡ്. മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാന്‍റ് പരിസരത്തെ കേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ നാലര മുതൽ പരിശോധന നടത്തിയത്.നാൽപ്പതോളം വരുന്ന സി ആർ പി എഫ് ജവാൻമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ജില്ലയിൽ മാനന്തവാടിയിൽ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് പ്രാഥമിക വിവരം. പരിശോധന നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും പോപ്പുലർ ഫ്രണ്ട് പറഞ്ഞു.

കോട്ടയത്ത് ഒരാൾ കസ്റ്റഡിയിൽ: ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്‌ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷിഹാസ് എം എച്ച്, മുജീബ് മാങ്കുഴയ്ക്കൽ, എസ് ഡി പി ഐ നേതാവും നഗരസഭ കൗൺസിലറുമായ അൻസാരി ഈലക്കയം എന്നിവരെ ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡിയിലെടുത്തു.
മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ പിടിച്ചെടുത്തതായാണ് സൂചന.

അർധരാത്രിയോടെ കാരക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെത്തിയ ഉദ്യോഗസ്ഥരുടെ റെയ്‌ഡ് പുലർച്ചെ 5 മണി വരെ നീണ്ടു. പ്രദേശത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ ഐ എയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കേന്ദ്ര സേനാംഗങ്ങൾ ഉൾപ്പടെ മുന്നൂറിലേറെ പൊലീസുകാരാണ് പരിശോധനക്കായി സ്ഥലത്തെത്തിയത്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി നജുമുദീനെയാണ് ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡിയിലെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News