വാഷിങ്ടണ്:ചന്ദ്രനിലെ സ്ഥിര താമസം യാഥാർഥ്യമാക്കുവാൻ അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ബൃഹത് പദ്ധതികൾക്ക് തുടക്കം കുറിച്ചു.
20 ബില്യൺ ഡോളർ ചെലവിൽ ഒരുങ്ങുന്ന ഈ ഗവേഷണ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഇന്നലെ മാധ്യമങ്ങളുമായി നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്.
ഇതിനോടകം ചന്ദ്രോപരിതലത്തിലെ അപകടകരമായ അന്തരീക്ഷത്തിൽ ജീവിക്കാൻ റോവറുകളും ഡ്രോണുകളും സജ്ജീകരിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനിൽ ഗവേഷണ നിലയം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. അമേരിക്കയുടെയും മനുഷ്യരാശിയുടെയും ആകാശലോകത്തെ ഒരു താവളമായിരിക്കും ചാന്ദ്ര നിലയമെന്നും വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.
മാർച്ചിൽ ഒരു ചാന്ദ്ര നിലയം സ്ഥാപിക്കാനുള്ള ലക്ഷ്യം നാസ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ചാന്ദ നിലയം സ്ഥാപിക്കാനുള്ള നിർമ്മാണ രീതി പട്ടികപ്പെടുത്തുകയും ചെയ്തു. 2028 ൽ ‘ചന്ദ്രനിൽ ബഹിരാകാശയാത്രികർ കാല് കുത്തുക’ എന്നതാണ് നാസയുടെ ലക്ഷ്യം.
ഈ വർഷം (സെപ്റ്റംബർ) ശരത്കാലത്തിന് മുമ്പ് ആസൂത്രണം ചെയ്ത മൂൺ ബേസ്-I ദൗത്യത്തിനായി ബ്ലൂ ഒറിജിനിൻ്റെ ബ്ലൂ മൂൺ മാർക്ക് 1 എൻഡുറൻസ് ലാൻഡറിനെ തെരഞ്ഞെടുത്തതായി ബഹിരാകാശ ഏജൻസി അറിയിച്ചു.
ചന്ദ്രൻ്റെ ഉപരിതലവും ത്രസ്റ്ററുകളുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിനായി സ്റ്റീരിയോ ക്യാമറകൾ, ലേസർ ലൈറ്റ് ഉപയോഗിച്ച് കൂടുതൽ കൃത്യമായ സ്ഥാനം നിർണയിക്കാൻ ബഹിരാകാശ പേടകത്തെ സഹായിക്കുന്ന ലേസർ റിട്രോറെഫ്ലെക്റ്റീവ് അറേ തുടങ്ങിയ ഉപകരണങ്ങളും പേടകത്തിൽ കൊണ്ടുപോവും. പേടകം ഷാക്കിൾട്ടൺ ഗർത്തിലായിരിക്കും ഇറക്കുക.
ഈ വർഷം ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ട മൂൺ ബേസ് III ദൗത്യം പ്രധാനമായും നിഗൂഢമായ ചാന്ദ്ര ചുഴികളെക്കുറിച്ച് പഠിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ഈ പദ്ധതിയുടെ കീഴിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നാസ സാങ്കേതികവിദ്യകൾ പരീക്ഷിക്കുകയും ഉപരിതല പ്രവർത്തനങ്ങൾക്കായി തയ്യാറെടുക്കുകയും ചെയ്യും.
ആർട്ടെമിസ്-III ദൗത്യത്തിൻ്റെ ഭാഗമായി 2028 ൽ ചന്ദ്രോപരിതലത്തിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ബഹിരാകാശ യാത്രികർക്ക് ഉപയോഗിക്കുന്നതിനായി ഒരു ചാന്ദ്ര ഭൂപ്രദേശ വാഹനമെങ്കിലും എത്തിക്കണമെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
2032 മുതൽ കൃത്യമായ ഇടവേളകളിൽ ബഹിരാകാശയാത്രികരെ മാറ്റിക്കൊണ്ടും, തുടർച്ചയായ പരീക്ഷണങ്ങളിലൂടെയും മനുഷ്യന് ചന്ദ്രനിൽ സ്ഥിരമായി താമസിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
