നെഞ്ചുവേദന: നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: നടന്‍ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 30-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലുള്ള ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും അധികൃതര്‍ അറിയിച്ചു. നാലാം തീയതി തിങ്കളാഴ്ച ശ്രീനിവാസന്റെ 66-ാം ജന്മദിനമായിരുന്നു.

കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്; ആകെ മരണം 68,228

കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,228 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 45, കൊല്ലം…

വീണ്ടും ചക്രവാതച്ചുഴി ന്യൂനമര്‍ദമാകുന്നു, ഏപ്രില്‍ ഒന്‍പതു വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ഏപ്രില്‍ ഒന്‍പതു വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ഇന്നു ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഇതു ന്യൂനമര്‍ദമായി മാറും. ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്തേക്കും. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

മൂവാറ്റുപുഴ ജപ്തിയില്‍ വീഴ്ച; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം; ബാങ്ക് സിഇഒ രാജിവച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ മാതാപിക്കള്‍ വീട്ടിലില്ലാതിരുന്ന സമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് സഹകരണമന്ത്രി വി.എന്‍ വാസവന്റെ നിര്‍ദേശം. ജപ്തി നടപടിയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കു പകരം താമസ സൗകര്യം ഒരുക്കാതെ നടപടി സ്വീകരിച്ചതു സര്‍ക്കാര്‍ നയത്തിനു ചേര്‍ന്നതല്ലെന്നാണ് വിലയിരുത്തല്‍. ജപ്തിക്ക് നിര്‍ദേശം നല്‍കിയത് ഒരു ഉദ്യോഗസ്ഥനാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഗൃഹനാഥന്‍ അജേഷ് ഹൃദ്‌രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സമയത്താണ് അര്‍ബന്‍ ബാങ്ക് അധികൃതര്‍ പെണ്‍കുട്ടികള്‍ അടക്കം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. സംഭവ സമയം കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരുന്നു. സംഭവമറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് പൂട്ട് തകര്‍ത്തു…

മീഡിയവണ്‍ വിലക്ക്: മറുപടിസത്യവാങ്മൂലത്തിന് സമയംവേണ കേന്ദ്രം

ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് ചോദ്യംചെയ്തുള്ള ഹര്‍ജികളുടെ മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന് സമയം ആവശ്യമാണെന്നും അതിനാല്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് നാല് ആഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിക്ക് കത്ത് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ അമരീഷ് കുമാറാണ് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. സംപ്രേഷണ വിലക്ക് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസുമാരായ ഡി. വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കത്ത് നല്‍കിയതെന്നാണ് സൂചന. സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

വയനാട് ആര്‍.ടി ഓഫീസ് ജീവനക്കാരി ജീവനൊടുക്കിയ സംഭവം: സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കുടുംബം

വയനാട്: മാനന്തവാടി ആര്‍.ടി ഓഫീസില്‍ ഭിന്നശേഷിക്കാരിയായ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കുടുംബം കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്ത സിന്ധുവിനെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തിയിരുന്നു. ഒറ്റപ്പെടുത്തുന്ന കാര്യം സിന്ധു പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം ചൂണ്ടിക്കാട്ടി സഹോദരന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓഫീസില്‍ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു. ഇന്നു രാവിലെയാണ് മാനന്തവാടി സബ ആര്‍.ടി ഓഫീസിലെ ക്ലര്‍ക്കായ സിന്ധു (42)നെ വീട്ടിലെ ജനാല അഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വര്‍ഷമായി ആര്‍.ടി ഓഫീസില്‍ ജീവനക്കാരിയാണ് സിന്ധു. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ കാരണം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചാലും സിപിഎമ്മിന് ബിജെപിയെ തകര്‍ക്കാനാവില്ല; കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സര്‍ക്കാരിനെ തകര്‍ക്കണമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നത് മുഖ്യശത്രു ബിജെപിയാണെന്നാണ്. എന്നാല്‍ ബംഗാളിലെ അണികളെ പോലും സിപിഎമ്മിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. മമത ബാനര്‍ജിയുടെ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ എത്തുന്നത് ബിജെപി ഓഫീസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറികഴിഞ്ഞു. 301 സീറ്റുകളുമായി ലോക്സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാര്‍ട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. 18 സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങി. നരേന്ദ്രമോദി ഓരോ…

ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം: പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിതിനു പിന്നാലെ പ്രതികള്‍ക്ക് ജാമ്യം. നാല് പ്രതികള്‍ക്ക് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുന്നത്തുനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് എന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വില്യപറമ്പില്‍ അസീസ് എന്നിവര്‍ക്കാണ് ജാമ്യം.    

രാജ്യസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് സുരേഷ് ഗോപി; അഭിനന്ദിച്ച് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ച് നടന്‍ സുരേഷ് ഗോപി എംപി. കാലാവധി പൂര്‍ത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തിനടത്തിയത്. ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ നന്നായി സംസാച്ചുവെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ‘എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പണമായി, മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമര്‍പ്പണമായി, ഈ നിവേദനം കേന്ദ്ര വനം- വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ആനകളുടെ സുരക്ഷക്ക് വേണ്ടിയുള്ള സുരേഷ് ഗോപിയുടെ പ്രസംഗം.

ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി

കണ്ണൂര്‍:ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വെല്ലുവിളികള്‍ നേരിടാന്‍ ഇടത് പാര്‍ട്ടികള്‍ തയ്യാറാവണം. ഇതിന് ഇടത് പാര്‍ട്ടികളുടെ ഐക്യമുണ്ടാവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കണ്ണൂരില്‍ സി.പിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ചര്‍ച്ചകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തും. മത ധ്രൂവീകരണമാണ് രാഷ്ട്രീയ മുന്നേറ്റത്തിന് ബി.ജെ.പി ഉപയോഗിക്കുന്നത്. മതനിരപേക്ഷ സമീപനമെടുക്കാന്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും നിലപാട് ഉറപ്പിക്കണം. ബിജെപിയെ തിരഞ്ഞെടുപ്പില്‍ മാത്രം പരാജയപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ കൊണ്ടുവരുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളേയും ഒറ്റപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.