സ്പീക്കറുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ്; പരാതി നല്‍കി രാജേഷ്

കോഴിക്കോട്: തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നതായി സ്പീക്കര്‍ എം.ബി. രാജേഷിന്റെ പരാതി. ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലെ കുറിപ്പിലൂടെ സ്പീക്കര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 7240676974 എന്ന നമ്പറിലാണ് തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മിച്ചിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:- അടിയന്തര ശ്രദ്ധക്ക് എന്റെ പേരും DP യായി എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മേല്‍പറഞ്ഞ നമ്പറില്‍ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ്…

സിൽവർ ലൈൻ പ്രതിഷേധം ശക്തമായി; സര്‍‌വ്വേ കല്ലിടല്‍ താൽക്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍‌വര്‍ ലൈന്‍ പദ്ധതിയുടെ സർവേ കല്ലിടല്‍ ജോലികൾ ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രിൽ 21 വ്യാഴാഴ്ച പുനരാരംഭിച്ചത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. നാട്ടുകാരും സിൽവർ ലൈൻ വിരുദ്ധ പ്രവർത്തകരും സംസ്ഥാനത്ത് പോലീസുമായി ഏറ്റുമുട്ടിയത് തലസ്ഥാനത്തും കണ്ണൂരും നടപടി താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതരെ പ്രേരിപ്പിച്ചു. തിരുവനന്തപുരം കണിയാപുരത്തിന് സമീപം സർവേ കല്ലുകൾ സ്ഥാപിക്കാൻ ഉപകരണങ്ങളുമായി എത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു സംഘം നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തിയ പോലീസ് സമരക്കാരെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പോലീസിന്റെ അധികാരമുപയോഗിച്ച് പ്രതിഷേധിച്ചവരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ഒരു സ്ഥലത്തും കല്ലിടാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും, കല്ലിട്ടാല്‍ പിഴുത് കളയുമെന്നും, മര്‍ദ്ദനം കൊണ്ട് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി…

കെ റെയില്‍ പ്രതിഷേധക്കാരെ ചവിട്ടിയ പോലീസുകാരനെതിരേ അന്വേഷണം

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരേയാണ് തിരുവനന്തപുരം റൂറല്‍ എസ്പി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും ഇത് അന്വേഷിക്കുക. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായത്. ഇവരെ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരന്‍ ബൂട്ടിട്ട് പ്രവര്‍ത്തനെ ചവിട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരിച്ചാറയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കല്ലിടല്‍ പുനരാരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.        

ആര്‍ടി ഓഫീസിലെ ജീവനക്കാരിയുടെ മരണം; ജൂനിയര്‍ സുപ്രണ്ടിനെ സ്ഥലം മാറ്റി

വയനാട്: ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ വകുപ്പുതല നടപടി. മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പി.പി. അജിത കുമാരിയെ കോഴിക്കോട് ആര്‍ടി ഓഫീസിലേക്ക് സ്ഥലം മാറ്റി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നേരത്തെ ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ മാനന്തവാടി എസ്ആര്‍ടി ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശിപാര്‍ശ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സിന്ധുവിന്റെ ആത്മഹത്യ കുറുപ്പിലുള്‍പ്പെടെ പേര് പരാമര്‍ശിക്കപ്പെട്ട പി.പി. അജിതകുമാരിക്കെതിരെയാണ് ആദ്യഘട്ട നടപടി വന്നിട്ടുള്ളത്. ഏപ്രില്‍ ആറിന് രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ജീവനൊടുക്കിയത്. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ജീവനൊടുക്കിയതെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു.    

എഐഎസ്എഫ് സെമിനാറില്‍ പി.സി. വിഷ്ണുനാഥ്; പങ്കെടുത്തത് പാര്‍ട്ടി അറിവോടെയെന്ന് എംഎല്‍എ

തിരുവനന്തപുരം: എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് പാര്‍ട്ടി അനുമതിയോടെയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. കെ.വി. തോമസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിഷ്ണുനാഥ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇഫ്താര്‍ വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതും ഇരുവരും അടുത്തിടപഴുകിയതും എഐഎസ്എഫിന്റെ സെമിനാറില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ പങ്കെടുത്തതുമാണ് കെ.വി. തോമസിനെ ചൊടിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.വി. തോമസ് ഹൈക്കമാന്‍ഡിന് കത്തും അയച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അച്ചടക്ക സമിതി അധ്യക്ഷന്‍ എ.കെ. ആന്റണി എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കെപിസിസി വാദിക്കുമ്പോള്‍, അതേ കുറ്റം തന്നെയല്ലേ പി.സി. വിഷ്ണുനാഥും ചെയ്തതെന്നും കെ.വി. തോമസ് ചോദിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പി.സി. വിഷ്ണുനാഥ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്നും കെ.വി. തോമസ് ആരാഞ്ഞു. തനിക്ക് ഒരു നീതി, മറ്റു ചിലര്‍ക്ക് മറ്റൊരു നീതി…

അട്ടപ്പാടിയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്നു

പാലക്കാട്: അട്ടപ്പാടിക്ക് സമീപം സ്വര്‍ണഗദ്ദയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂര്‍ ഉമ്മത്താംപടി സ്വദേശി സോമന്‍ ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഉമ്മത്താംപടി ഹെല്‍ത്ത് സബ് സെന്ററിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുംവഴി ആന ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  

ഡിവൈഎഫ്‌ഐ സെമിനാറില്‍ ചുവപ്പ്‌സാരി ധരിച്ച് പങ്കെടുക്കണം, ഇല്ലെങ്കില്‍ പിഴ; കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി സന്ദേശം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടുംബശ്രി സിഡിഎസ് ചെയര്‍പേഴ്സണാണ് വാട്സ്ആപ് ഗ്രൂപ്പില്‍ ഭീഷണിയുടെ ശബ്ദ സന്ദേശം അയച്ചത്. പി.കെ. ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ ഓരോ കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വീതം ചുവപ്പ് വസ്ത്രം ധരിച്ച് എത്തണമെന്നാണ് അറിയിച്ചത്. ഇല്ലങ്കില്‍ 100 രൂപ പിഴയീടാക്കുമെന്നാണ് ഭീഷണി.  

ശ്രീനിവാസന്റെ കൊലപാതകം: നാല് പേർ അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കൊലയാളി സംഘത്തിന് വാഹനം നൽകിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന നടത്തിയവരും കൊലയാളികൾക്ക് സംരക്ഷണം നൽകിയവരുമടക്കം 12 പ്രതികളാണ് കേസിലുള്ളത്. കൊലയാളി സംഘത്തിലെ നാല് പേരുടെ വിവരങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരും ശംഖുവാരത്തോട് സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനയിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഏപ്രില്‍ 16ന് ഉച്ചയ്ക്ക് മേലാമുറി ജംഗ്ഷനിലെ സ്വന്തം കടയില്‍വച്ചാണ് ശ്രീനിവാസന്‍ ആക്രമണത്തിനിരയായത്. ആറ് പേരടങ്ങുന്ന കൊലയാളി സംഘം രണ്ട് ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

കെ റെയ്ല്‍: സമരക്കാരെ മര്‍ദ്ദിച്ച പോലീസിനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: സിൽവർ ലൈൻ സർവേയ്‌ക്കെതിരെ പ്രതിഷേധിച്ച സമരക്കാരെ മര്‍ദ്ദനമുറകളിലൂടെ നേരിട്ട പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. സമരക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസിനെ ജനങ്ങൾ തെരുവില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയത്. കെ റെയില്‍ സര്‍വേക്കല്ല് ഇടുന്നതിന്റെ മറവില്‍ പോലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കായികമായി നേരിടുന്ന പോലീസുകാരെ ജനം തെരുവില്‍ കൈകാര്യം ചെയ്യുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ഒരു ഇടവേളക്ക് ശേഷം വീണ്ടും കെ റെയില്‍ കല്ലിടലുമായി തിരുവനന്തപുരം കരിച്ചാറ കോളനിയിലെത്തിയ ഉദ്യോഗസ്‌ഥരുടെ സുരക്ഷയുടെ പേരില്‍ പോലീസ് അഴിഞ്ഞാടുകയാണ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടിനാഭിക്ക് പോലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്‌ച പ്രതിഷേധാര്‍ഹമാണ്. കോട്ടയം മാടപ്പള്ളിയില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലീസ് നടത്തിയ തേര്‍വാഴ്‌ച…

മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുകയാണ് ദേശീയ മാധ്യമങ്ങൾ: എസ്.ഐ.ഒ ഇഫ്താർ സംഗമം

ഇന്ത്യയിൽ ഭരണകൂടത്തിൻ്റെ ഒത്താശയോടെ സംഘ്പരിവാർ മുസ്ലിം വംശഹത്യ നടപ്പിലാക്കുമ്പോൾ ഇസ്ലാമോഫോബിക് വാർത്തകൾ നൽകി അതിന് കളമൊരുക്കുകയാണ് മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ എന്ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വിലയിരുത്തി. നിലവിലെ വംശഹത്യ വാർത്തകൾ ചെറുതായെങ്കിലും പുറംലോകം അറിയുന്നത് ചെറിയ ബദൽ മാധ്യമങ്ങളുടെ പ്രവർത്തനത്തിൻ്റെ ഭാഗമായാണ്. ജനാധിപത്യത്തിൻ്റെ പ്രതീക്ഷയായി മാറുന്ന ഇത്തരം ബദൽ മീഡിയകളെ ഒരുമിച്ച് ഇരുത്തിയാണ് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചത്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ മീഡിയ-ഓൺലൈൻ മീഡിയ പ്രവർത്തകരായ അസ്‌ലഹ്, സാഹിദ് ഫാരിസ് ( മക്തൂബ് മീഡിയ), റമീസുദ്ദീൻ (എക്സ്പാറ്റ് അലൈവ്), സഫ്‌വാൻ കാളികാവ് (ഡൂൾ ന്യൂസ്), അഫ്സൽ റഹ്‌മാൻ, ഇജാസുൽ ഹഖ്, ഷകീബ് (മീഡിയ വണ്‍ മാധ്യമ പ്രവർത്തകർ), സംഘടനാ നേതാക്കളായ കബീർ മുതുപറമ്പ് (എം.എസ്.എഫ്), ഷഹീർ പുല്ലൂർ (എം.എസ്.എം),അഡ്വ.…