ഏഷ്യന്‍ വംശജയായ 66കാരിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍

യോങ്കേഴ്‌സ് (ന്യുയോര്‍ക്ക്): ന്യുയോര്‍ക്ക് സിറ്റിയുട വടക്ക് ഭാഗത്തു അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ ലോബിയില്‍ പ്രവേശിച്ച് അറുപത്തിയാറു വയസ്സുള്ള ഏഷ്യന്‍ വംശജയെ അതിക്രുരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത നാല്പത്തി രണ്ടുകാരനായ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ലോബിയില്‍ പ്രവേശിച്ച സ്ത്രീയെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞും വംശയാധിക്ഷേപം നടത്തിയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അവിടെ സ്ഥാപിച്ചിരുന്ന കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നൂറില്‍പരം തവണ ഈ സ്ത്രീയെ പ്രതി മര്‍ദ്ദിക്കുകയും താഴെ വീണ ഇവരെ ഏഴു തവണ ചവിട്ടുകളും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ബഹളം വച്ച് പുറത്തിറങ്ങിയ പ്രതിയെ പോലീസ് എത്തി പിടികൂടി.

ഇയാള്‍ക്കെതിരെ വംശീയാധിക്ഷേപത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് യോങ്കേഴ്‌സ് പോലീസ് കമ്മീഷണര്‍ ജോണ്‍ മുള്ളര്‍ പറഞ്ഞു. ഇയാള്‍ക്ക് ജാമ്യം അനുവദിക്കാതെ ജയിലില്‍ അടച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

കൊറോണ വൈറസ് അമേരിക്കയില്‍ ആരംഭിച്ചതിനു ശേഷം 2021 ഡിസംബര്‍ വരെ 10,900കേസുകളാണ് ഏഷ്യന്‍ പസഫിക്കന്‍ ഐലന്റ് വംശജര്‍ക്കെതിരെ വംശീയാധിക്ഷേപത്തിനും അക്രമങ്ങള്‍ക്കും ചാര്‍ജ് ചെയ്തിരിക്കുന്നത്. വാക്കാലുള്ള അധിക്ഷേപം 63 ശതമാനവും ശാരീരിക മര്‍ദ്ദനം 16 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയാണ് ഭൂരിപക്ഷവും ഉണ്ടായിരിക്കുന്നത്.

Leave a Comment

More News