നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദുരുദ്ദേശപരം; അന്വേഷണം വേണമെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് അനുകൂലമായ മുൻ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഇത്രയും കാലം മിണ്ടാതിരുന്നിട്ട് എന്തിനാണ് ഇത്തരം വെളിപ്പെടുത്തലുകൾ ജയില്‍ മേധാവിയായിരുന്ന ശ്രീലേഖ ഇപ്പോള്‍ നടത്തുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വിരമിച്ച ശേഷം ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുന്നത് നിരുത്തരവാദപരമാണ്. ശ്രീലേഖയ്ക്ക് മറ്റെന്തോ ഉദ്ദേശമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചില ആരോപണങ്ങളാൽ അത് നടപ്പിലാക്കുന്നത് പോലെ തോന്നുന്നു. തന്റെ പ്രതിഷേധം ശ്രീലേഖ ഐപിഎസിനോട് വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് ഒരു മാധ്യമം വഴിയാണ്. അയാള്‍ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് അയച്ചിട്ടുണ്ട്. ശ്രീലേഖ ഐപിഎസ് ഇതൊന്നും ചെയ്തില്ല. സത്യങ്ങള്‍ അറിയാമായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ഒരു കത്തയയ്ക്കാമായിരുന്നു. ഈ കേസിലെ കളളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കാമായിരുന്നു.

കുറ്റാരോപിതനല്ലാത്ത ഒരാളെ പ്രതിയാക്കിയത് ചൂണ്ടിക്കാട്ടാമായിരുന്നു. ഇത് കൃത്യവിലോപമാണ്. ചുമതലയുള്ള ഒരാൾ സ്വന്തം യൂട്യൂബ് ചാനലിൽ ഇത് പറയാൻ പാടില്ലായിരുന്നു. അവർക്ക് ധാരാളം സമയവും വഴികളും ഉണ്ടായിരുന്നു പറയാൻ. അറിയാവുന്ന സത്യങ്ങള്‍ ഇത്രയും കാലം മൂടിവച്ചു. അതുവഴി അവര്‍ കോടതിയുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും സമയം പാഴാക്കി. ശ്രീലേഖ ഐപിഎസ് സവീസില്‍ ഇരുന്നപ്പോഴത്തെ കുറേ നിരാശകളും രാഷ്ട്രീയവുമുണ്ട്. അതൊക്കെ അവിടെ നിന്ന് ഇറങ്ങിയതിനു ശേഷം തീര്‍ക്കുകയാണെന്നും ഭാഗ്യലക്ഷ്‌മി ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News