“യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” – ഡോക്യൂമെന്ററി പൂർത്തിയാകുന്നു

ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ 21 മത് മെത്രാപ്പോലീത്തായിരുന്ന് സഭയ്ക്കു ധീരമായ നേതൃത്വം നൽകിയ ഭാഗ്യസ്മരണീയനായ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ധന്യവും ശ്രേഷ്ടവുമായ ജീവിതത്തെ ആസ്പദമാക്കി “യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” എന്ന പേരിൽ ഡോക്യുമെന്ററി തയ്യാറാവുന്നു.

ജോസഫ് മാർത്തോമ്മയുടെ ജീവിതം 4 ഘട്ടങ്ങളായാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

1908 മുതൽ പശ്ചാത്തലത്തിൽ കാണിക്കുന്ന ചിത്രീകരണത്തിൽ ബാലനാകുന്ന ബേബി എന്ന് വിളിപ്പേരുള്ള ജോസെഫിന്റെ സഭാ ശുശ്രൂഷയിലേക്കുള്ള ഒരുക്കത്തിന്റെ പശ്ചാത്തലവും സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ട ശുശ്രൂഷകളുടെ ആദ്യപടിയും ശെമ്മാശ്, കശീശ്ശാ സ്ഥാനങ്ങൾ, ജോസഫ് മാർ ഐറേനിയോസ് സഫ്രഗൻ മെത്രാപോലിത്ത സ്ഥാനവും ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ സമാനതകളില്ലാത്ത ഒരു പ്രഭാ പ്രബുദ്ധ പ്രൗഢിയും പാലക്കുന്നത്തെ പാരമ്പര്യ പൈതൃകത്തിൽ ഉറച്ചു നിന്ന് ‘ ജാതിക്കു കർത്തവ്യൻ’ എന്ന പോലെ നടപ്പിലും നില്പിലും നോട്ടത്തിലും എല്ലാം വ്യത്യസ്തത പുലർത്തുന്ന തിരുമേനിയുടെ ജീവിതവും സഭയ്ക്കായി ചെയ്ത പ്രവർത്തനങ്ങളുടെ ഒരു മണിക്കൂറിനുള്ളിൽ പൂര്ണമാക്കപ്പെടുന്ന 90 വർഷങ്ങളുടെ സംക്ഷിപ്തരൂപമാണ് ഡോക്യൂമെന്ററിയിൽ ക്രമീകരിച്ചിരിക്കുന്നത്.തിരുമേനി ജനിച്ചു വളർന്ന മാരാമൺ, കോഴഞ്ചേരി, തിരുവല്ല പ്രദേശങ്ങളിലായി ചിത്രീകരണം പുരോഗമിച്ചു വരുന്നു.

ഡാളസ് കരോൾട്ടൻ മാർത്തോമാ ഇടവകയുടെ മുൻ വികാരി കൂടിയായ റവ.വിജു വർഗീസ് സംവിധാനം ചെയ്യുന്ന ഡോക്യൂമെന്ററിയിൽ റവ. സുനിത് മാത്യൂസ് കാമറ ചലിപ്പിക്കുന്നു. പ്രശാന്ത് ബി. മോളിക്കൽ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. അനേക പട്ടക്കാർ, സഭാ വിശ്വാസികൾ, അഭ്യുദയ കാംഷികൾ, ചിത്രീകരണ രംഗത്തുള്ളവർ ഒരുമിച്ച്‌ ഡോക്യൂമെന്ററിയുടെ പൂർത്തീകരണത്തിനായി പ്രവർത്തിക്കുന്നു. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചിത്രീകരിക്കുന്ന ഈ ഡോക്യൂമെന്ടറി ഏവർക്കും പ്രയോജനകരമായിത്തീരുവാൻ ഏവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നുവെന്ന് ചിത്രീകരണത്തിന് നേതൃത്വം നൽകുന്ന റവ.വിജു വർഗീസ് പറഞ്ഞു.

നവംബറിൽ റിലീസ് ചെയ്യുന്ന ഡോക്യൂമെന്ററിക്ക് മാർത്തോമാ സഭാ കൗൺസിലാണ് നേതൃത്വം നൽകുന്നത്.

Leave a Comment

More News