അപൂർവ പടിയിറക്കത്തിന് വേദിയായി ദർബാർ ഹാൾ; വി പി ജോയിയും ഡിജിപി അനില്‍‌കാന്തും വിരമിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചരിത്രത്തിലെ അപൂര്‍വ പടിയിറങ്ങലിന്‌ വേദിയായി സെക്രട്ടേറിയറ്റ്‌ ദര്‍ബാര്‍ ഹാള്‍. ചീഫ്‌
സെക്രട്ടറി വി.പി. ജോയിയും സംസ്ഥാന പൊലീസ്‌ മേധാവി അനില്‍കാന്തും ഒരേ ദിവസം വിരമിക്കുകയും ഒരേ വേദിയില്‍ യാത്രയയപ്പ്‌ ഏറ്റുവാങ്ങുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം ഒത്തുചേര്‍ന്ന ചടങ്ങായിരുന്നു നടന്നത്‌.

ചീഫ്‌ സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്നതിലെ കൗതുകം ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ മുഖ്യമന്ത്രിയാണ്‌
പരാമര്‍ശിച്ചത്‌. വി.പി.ജോയിക്ക്‌ സെക്രട്ടേറിയറ്റിന്റെ മാതൃകയും അനില്‍കാന്തിന്‌ അനന്തശയന മാതൃകയുമാണ്‌ മുഖ്യമന്ത്രി
ഉപഹാരമായി നല്‍കിയത്‌. എം.ടി.വാസുദേവന്‍ നായര്‍ തയ്യാറാക്കിയ മലയാള ഭാഷാ പ്രതിജ്ഞ ആലേഖനം ചെയ്ത ശിലാഫലകവും ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌ തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പുതിയ ചീഫ്‌ സെക്രട്ടറി ഡോ. വി. വേണു, പൊതുഭരണ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, സജി, പി.പ്രസാദ്, കവി പ്രൊഫ. വി. മധുസുദനന്‍ നായര്‍, ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം. സത്യന്‍, വി.പി. ജോയിയുടെ ഭാര്യ ഷീജ ജോയ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

More News