നോമ്പ്: നന്മയും കാരുണ്യവും പകരുക – കാന്തപുരം

കോഴിക്കോട്: നന്മയിലധിഷ്ഠിതമായി ജീവിക്കാനും ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും കരുണ ചെയ്യാനുമാണ് നോമ്പ് വിശ്വാസികളെ ഉണർത്തുന്നതെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വിശപ്പിന്റെ പ്രയാസവും ദാഹത്തിന്റെ കാഠിന്യവും നോമ്പിലൂടെ തൊട്ടറിയുന്നവരോട് മറ്റുള്ളവരിലേക്ക്കൂടി ശ്രദ്ധതിരിക്കാൻ പറയുന്നുണ്ട് റമളാൻ. അന്നവും വെള്ളവും ജീവിക്കാനുള്ള അവകാശവും ലോകത്തെ ഏത് ജീവജാലങ്ങൾക്കുമുണ്ട്. അതിൽ ജാതി മത ദേശ വ്യത്യാസമില്ല. മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ഫലസ്തീൻ ജനതയോട് ഈ സമയം ഐക്യപ്പെടുന്നു. ദാരിദ്രം അനുഭവിക്കുന്നവരിലേക്ക് സഹായങ്ങളെത്തിക്കാനും അവരെ ചേർത്തുപിടിക്കാനും ഏവരും ഈ പുണ്യദിനങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പലവിധ കാരണങ്ങളാൽ പൂർണമായും ഭാഗികമായും പട്ടിണി അഭിമുഖീകരിക്കുന്ന മനുഷ്യരെ മറന്ന് നോമ്പുതുറയും മറ്റും ധൂർത്തിന്റെ മേളയാക്കുന്നത് വിശ്വാസിക്ക് ചേർന്നതല്ല.

വിശ്വാസപരമായും സാമൂഹ്യപരമായും അനവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന സമകാലിക സാഹചര്യത്തിൽ നോമ്പിലൂടെ ആത്മവീര്യം കൈവരിക്കാനും വിശ്വാസദൃഢത നേടാനും സാധിക്കേണ്ടതുണ്ട്. ഖുർആൻ പാരായണം, നിസ്കാരങ്ങൾ, ദാനധർമങ്ങൾ അധികരിപ്പിച്ച് റമളാൻ സമ്പന്നമാക്കണം. നോമ്പിന്റെ ആത്മീയ സത്ത ചോർന്ന് പോകാതെ കൂടുതൽ കരുത്തുനേടി എല്ലാ പ്രതിസന്ധികളെയും അതിജയിക്കാൻ നേരായ വിശ്വാസം നമ്മെ പ്രാപ്തമാകേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News